Tuesday, April 28, 2009

അമ്മുവമ്മ

റ പോലെ അമ്മുവമ്മ
ഏറെ പടവുകള്‍
കുനിഞ്ഞു കയറി
വളഞ്ഞു പോയതാണ്

ഇഷ്ടവിഷയങ്ങള്‍
ചരിത്രവും,ഭൂമിശാസ്ത്രവും

എഴുപത്താറിലല്ലേ വേണു,ഭാനുവായിട്ടു
പൂനേന്ന് പോന്നത് ..?
എണ്‍പത്തിരണ്ടിലെ ഇടവത്തില്‍..

ശിവന്‍റെ അമ്പലത്തിന്‍റെ ഇടത്തെ
ഇടവഴിയില്‍ മൂന്നാമത്തെ തിരിവില്‍..

അങ്ങനെയങ്ങനെ...

അമുലിന്റെ
പാത്രത്തിലുണ്ടാവും
പച്ചന്യുട്രീന്‍ മിട്ടായികള്‍


പോരുമ്പോള്‍
വഴിനീളെ ചെടികളില്‍
പറ്റിപ്പിടിച്ചിരിക്കും അപ്പൂപ്പന്‍താടികള്‍
മനസ്സിലും..
വെയിലിനു തിളക്കം കൂടും

ഇന്നാളു ചെന്നപ്പോ
കൂന് കൂടിയിരിയ്ക്കുന്നു
കണ്ടത് സന്തോഷായി

"അവനവന്റെ ഇഷ്ടത്തിന്
എണീറ്റ് നടക്കാനാവില്ലെങ്കില്‍
മരിക്ക്യല്ലേ നല്ലത് ഉണ്ണീ "
എന്നൊരു ചോദ്യം

പച്ചമിട്ടായി മധുരം തീര്‍ന്നതല്ല
ഒരു പുഴ ഒഴുകിത്തീരുകയാണ്
എത്ര നാള്‍,എത്ര നാടുകളില്‍
എത്ര കൈവഴികളില്‍..
മണല്‍ത്തിട്ടകള്‍ തെളിയുകയാണ്..
വരിവരിയായി
ചുവപ്പനുറുമ്പുകള്‍,പൊതിയുകയാണ്..

പോരുമ്പോള്‍ ഇല്ല,അപ്പൂപ്പന്‍താടികള്‍

വെള്ളപൂവുകളുള്ള ചെടികള്‍ക്കപ്പുറം
വരാന്തയില്‍ ഒറ്റയ്ക്കു നില്‍പ്പാണ്
പാല്‍ച്ചിരി
ഇനിയെന്നാ ഉണ്ണീയെന്നു
ചോദിച്ചില്ലെങ്കിലും,ആ മിടിപ്പ്
കേള്‍ക്കുകയാണ്..
ഇനിയൊന്നു വരുമ്പോഴും കാണണേ
എന്നു സങ്കടം ചങ്കില്‍ത്തട്ടി
നടക്കുകയാണ് ഞാന്‍.

Friday, April 17, 2009

പുഴക്കരയിലെ പൂവുകള്‍

പെണ്ണേ ഒരു പുഴ
പിറകെയുണ്ട്
നീ കഴുകുന്ന പായയിലെ
കുഴമ്പും മൂത്രവും
കണ്ണീരും വിയര്‍പ്പും
കലര്ന്നൊഴുകുന്ന പുഴ

അത് വിളിയ്ക്കുന്നുണ്ട്
വരണ്ട കഞ്ഞിക്കലത്തിനുമേലെ
ചുമച്ചു തുപ്പിയ ചോരക്കറയ്ക്കുമേലെ
കരഞ്ഞു നോക്കുന്ന കണ്ണുകള്‍ക്കുമേലെ
തേഞ്ഞു പോയ പ്രാക്കുകള്‍ക്കുമേലെ

അട്ടത്തെയിരുട്ടില്‍നിന്ന്
കിണറിന്റെയാഴത്തില്‍നിന്ന്‍

വഴിവക്കിലെ വഷളന്‍ ചിരിയില്‍നിന്ന്‍
പറ്റുപുസ്തകത്തിന്റെ താളില്‍നിന്ന്‍

ആ വിളി കേള്‍ക്കുന്നുണ്ട്

വഴി മറന്ന കത്തുകള്‍
പൂക്കാന്‍ മറന്ന ചെമ്പകം

അവയെല്ലാം
ഓര്‍മ്മിപ്പിയ്ക്കുന്നുണ്ട്

എങ്കിലും
പുഴപോലെ ഓരോ നിമിഷവും
പുതുക്കി,കഴുകിത്തിളക്കി
നിവര്‍ത്തിവിരിച്ചെന്നതുപോലെ
ഇനിയും തേനെന്ന്,മധുരമെന്നു
പറഞ്ഞു വിളിയ്ക്കുന്നു,ചിരിയ്ക്കുന്നു
പൂവുകള്‍
വഴികള്‍ നീളെ

വീണ്ടും കാഴ്ചകളെ തിളക്കുന്നു
അവയ്ക്കുമേലെ പാറുന്ന
വെയില്‍ത്തുമ്പികള്‍

Wednesday, April 8, 2009

കൌസ്വാത്തയുടെ മക്കള്‍

കഞ്ചാവ് പുകയില്‍
പൊറ്റാളിനു മുകളില്‍
പറന്നു കൌസ്വാത്ത

പാടങ്ങള്‍ക്കു മുഴുവന്‍ നരച്ചനിറം

അബുവിനെ കണ്ടു
അതേ തോട്ടുവക്കില്‍
അതേ കള്ളിമുണ്ടുടുത്ത്‌
ആഴമെത്രയുമ്മാ
ചുഴിയെത്രയുമ്മാ
എന്ന് കരച്ചിലാണ്

കൊലുസുവുണ്ട്
വാഴത്തോട്ടത്തിലൂടെ
മണ്ടിവരണ്
നോക്കുമ്പോ പെണ്ണുണ്ട്
കരിഞ്ഞ്‌ കത്ത്ണ്
ചൂടെത്രയുമ്മാ
എരിയെത്രയുമ്മാ
എന്ന് പരാതിയാണ്

കരീമിനേം നജൂനേം കണ്ടു
"എളേമ വരണ് ഇന്നെങ്കിലും
ഇമ്മക്ക് എന്തെങ്കിലും
തിന്നാലോ" ന്ന് ഇളയവന്‍
അഞ്ചു പൈസേന്റെ മുട്ടായി
നൊണഞ്ഞിട്ടും നൊണഞ്ഞിട്ടും
തീരണില്ലെന്നു വിടര്‍ന്നു ചിരിയാണ്

ചായ്പില്‍ മജീദ് വരാണ് രാത്രീല്
"ഞാന്‍ പോണുമ്മാ" ന്ന്
കരച്ചിലാണ് ചെക്കന്‍,
ഒച്ചേണ്ടാക്കാതെ
കിനാവ് കിനാവ്
എന്ന് പിറുപിറുപ്പാണുമ്മ

മക്കളേന്ന് കരയാണ് കൌസ്വാത്ത

മലയിറങ്ങി വെയിലെത്ര പോയി
പുഴകടന്ന്‍ കാറ്റെത്ര പോയി

എന്നിട്ടും
ഇടവഴിയിറങ്ങിപ്പോയവര്‍
വഴിമറന്നലയുന്നുണ്ടെന്നു
തുടിയ്ക്കുന്നു കൌസ്വാത്ത

അവര്‍ മുട്ടിനിലവിളിയ്ക്കുന്ന
വാതിലുകള്‍ തെരയാണ് കൌസ്വാത്ത

Wednesday, April 1, 2009

യുദ്ധത്തില്

തെങ്ങിന്‍ തോപ്പിലൂടെ
നടക്കുമ്പഴ്
കുട്ടി ചോദിയ്ക്കാണ്
പട്ടാളക്കഥകള്‍
വെയിലങ്ങനെ മറയ്യാണ്
പുകയൂതണ രൂപം
ഒന്നും മിണ്ടണില്ല
"അച്ഛന്‍ കൊന്നിട്ടുണ്ടോ,ആരേനെങ്കിലും"
പെട്ടെന്നൊരു ചോദ്യം
മരങ്ങളെ നെഴലാരിയ്ക്കും
അച്ഛന്‍റെ മൊകങ്ങനെ മങ്ങുണു
"ഒരാളെ.."

കുട്ടിം അച്ഛനും
പിന്നെയൊന്നും പറയണില്ല

സ്വര്‍ണ്ണവെളിച്ചങ്ങനെ
മങ്ങിപ്പൂവാണ്

വയല് കടന്നും
പൊഴ കടന്നും
ഒപ്പം പോന്നോളേ
വഴിച്ചൂട്ടു വെളിച്ചങ്ങളെ നോക്കി
രാത്രിരാത്രി കാത്തിരുന്നവളേ
നാഴിയരിയ്ക്ക്
നാടാകെ നടന്നവളേ

എന്നൊക്കെയോര്‍ത്ത് കരയ്യാണ് അച്ഛന്‍

കാടും,മേടും കടന്നു
കുതിയ്ക്കണ
അച്ഛനെ കാണാണ് കുട്ടി

പുകയിലും പൊടീലും മറയണ
മറ്റൊരു രൂപത്തെ
കാണാണ് കുട്ടി

അമ്മേന്ന് കരയുണു കുട്ടി

രാവേത് പകലേത് ന്ന്
അറിയാമ്പറ്റണില്ല കുട്ടിയ്ക്ക്