Tuesday, November 3, 2009

മണ്ണ്,മുഹമ്മദ്‌,മണ്ണുണ്ണി

കണ്ടാല്‍ കീരിം പാമ്പുമായിരുന്നു
എളാമ്മയും വല്ലിപ്പയും

ഒപ്പം ജനിച്ചു,ഒപ്പം മരിച്ചു
അരമണിക്കൂര്‍ ഇടവിട്ട്‌
മേലെവീട്ടിലെ വാര്‍ത്ത
താഴെവീട്ടില്‍
എത്തിയപ്പോഴേയ്ക്കും

തമ്മിലില്ലെങ്കിലും
മണ്ണിനെ രണ്ടാളും
സ്നേഹിച്ചു
മണ്ണ് തിരിച്ചും

മണ്ണ്കൊണ്ടുണ്ടാക്കിയ മനുഷ്യര്‍
പിടിമണ്ണിനുവേണ്ടി തുലഞ്ഞെന്നുപ്പ
മണ്ണായിപ്പൊടിയുന്നതറിയാതെ

കീരിയും പാമ്പും
പള്ളിക്കാട്ടില്‍
അങ്ങനെ മണ്ണായി,മണ്ണ്
കലര്‍ന്നിട്ടെങ്കിലും ഒന്നായി

കെട്ടുപോയ
വിളക്കുകളെല്ലാം കത്തിച്ച്‌
രാത്രിയ്ക്കുരാത്രി
ഉപ്പ താഴെവീട്ടിലെയ്ക്ക്
ഒരു വഴിവെട്ടി

പിന്നെ തിണ്ടത്തിരുന്ന്
കോലായിലെ കുഞ്ഞുകാല്‍പ്പാടുകള്‍
കണ്ടുചിരിച്ചു

മണ്ണിനൂണ്ടെടാ വ്യാകരണം
എന്നുപ്പ ഇക്കാക്കാനോട് തര്‍ക്കിച്ചു
അതറിയാത്തോന്‍
എങ്ങനെ എഴുതിവായിച്ചാലും
തെറ്റിപ്പോവും

ഞാന്‍ പോലുമറിയുന്നു

വെറുതെ തൂവാലകുടയുമ്പോള്‍
അല്ലെങ്കില്‍ ഉടുപ്പ്നീര്‍ത്തുമ്പോള്‍
ഒരിത്തിരി മണ്ണ്
ഒരിത്തിരി മണ്ണ് മണം

പൊടിക്കാറ്റായി മുറിയിലെത്തും
എന്റെ മണ്ണേ എന്റെ മണ്ണേ എന്നൊരു വിളി

വ്യാകരണമറിയാത്ത
ഞാന്‍ ചിരിയ്ക്കും

എന്തേ ഉപ്പ എന്തേ ഉപ്പ
എന്ന് വിളികേള്‍ക്കും

ഞാന്‍ മണ്ണുമുഹമ്മദിന്റെ മകന്‍
മണ്ണുണ്ണി,കൂട്ടുകാര്‍ക്കിടയില്‍