പൊറ്റാളിലെ പള്ളിമീനാരങ്ങള്‍
നോക്കി ഞങ്ങള്‍ ചോദിച്ചു
ദൈവമുണ്ടോ?
അന്നേരം
പൊറ്റാള്‍ പാടങ്ങള്‍ ഇളക്കിമറിച്ച്
ചെരുപ്പടി മലയിലെ കാറ്റ് കടന്നുപോയി
അവയ്ക്ക് മേലെ സ്വര്ണനിറത്തില്
വെയില് തിളങ്ങി
തോടുകളിലെ ഇളം ചൂടു വെള്ളത്തില്‍
കല്ലന്‍കേരികള്‍ തുള്ളിമറിഞ്ഞു
ആകാശത്തു മേഘങ്ങളൊഴിഞ്ഞു
മീനാരങ്ങളിലെ വെള്ള പ്രാവുകള്‍
ഉയരങ്ങളില്‍ പാറി
ഉച്ചനേരത്ത് എവിടന്നോ
തൂവെള്ള മുണ്ടും
കുപ്പായവുമിട്ട് ഒരു
മോല്യാരുട്ടി വന്നു
ചോദ്യം ആവര്‍ത്തിച്ചപ്പോള്‍
മോല്യാരുട്ടി ചിരിച്ചു
പള്ളി മുറ്റത്തു മുല്ലകള്‍
പൂത്തു മണം പരത്തി
അയാള്‍ യതീംഖാനയിലേയ്ക്ക്
മുട്ടായികളുമായിപ്പോയി
കണ്ണീരുണങ്ങിയ കവിളുകളില്‍
വരണ്ട ചുണ്ടുകളില്‍
നൂറായിരം പൂച്ചിരികള്‍
തെളിഞ്ഞു
അവയില്‍ നിന്നു
മീനാരങ്ങളിലേയ്ക്ക്
മഴവില്ലുകള്‍ വിടര്‍ന്നു
ചോദ്യം കേട്ട്
പിരാന്തനാലി പൊട്ടിപൊട്ടി ചിരിച്ചു
"ഞാന്‍ കണ്ടു, ഞാന്‍ കണ്ടു "..
അയാള്‍ ഓടക്കുഴലെടുത്തൂതി
നിര്‍ത്താതെ..
പൊറ്റാളിലെ
ഇടവഴികളില്‍ ഏത് നേരവും
കരയുന്ന ചീവിടുകള്‍ പോലും
നിശബ്ദരായി
വെയിലിലും മഴ പെയ്തു
മഴയില്‍ ചിരിച്ചുകുഴഞ്ഞ്
അയാള്‍
പുഴയ്ക്കക്കരെ
പച്ചപ്പുകളിലേയ്ക്ക് മറഞ്ഞു
ഉമ്മുമ്മ കഥയായി പറഞ്ഞത്
പൊറ്റാളിലെ പാടങ്ങള്‍ക്കപ്പുറം,
പുഴയ്ക്കപ്പുറം,മലകടന്ന്
സ്വര്ഗ്ഗമെന്നായിരുന്നു
ഏറെ രാത്രിയാവുമ്പോള്‍
ഒച്ചയനക്കം നില്ക്കുമ്പോള്
നിലാവില് ഓനെറങ്ങും പോല്‍
വെള്ളയും വെള്ളയുമിട്ടു
മുറുക്കിത്തുപ്പി
ഇടവഴിയായ ഇടവഴിയൊക്കെ കേറിയിറങ്ങി
തെങ്ങിന്തോട്ടങ്ങളില് ചുറ്റിത്തിരിഞ്ഞങ്ങനെ...
അന്നേരം വാഴപ്പൂക്കളില്‍
തേന്‍ നിറയും,നെല്കതിരുകളില്
പാലുറയും,കൈതകളില്‍ പൂ വിരിയും,
കാതോര്‍ത്താല്‍ കേള്‍ക്കുംപോല്‍
ഓരോടക്കുഴല്‍വിളി,
നൂറു കുഞ്ഞുങ്ങളുടെ ചിരി
ഉമ്മുമ്മയും കണ്ടിട്ടില്ല
എന്നാലും
പുര ചോരുമ്പോള്‍
കാലിക്കലത്തില്‍
കുട്ട്യോളെ പറ്റിക്കാന്‍
കയ്യിലയിട്ടിളക്കുമ്പോള്‍
ചുവരിലെ
നിറംമങ്ങിയ പടംനോക്കി
കണ്ണ് നിറയ്ക്കുമ്പോള്‍
പിന്നില്‍ വന്ന്
"ന്ത്യേടി കൌസ്വോ" എന്ന്
ചോദിക്കാനൊരാള്
"ഒന്നുല്ല്യന്നു" പറഞ്ഞൊഴിയാനൊരാള്‍..
ഉത്തരമില്ലാത്ത ചോദ്യം
ചോദ്യമില്ലാതെ ഒരുത്തരം
പക്ഷെ
പള്ളികള്‍ക്ക് മുന്നില്‍
വിശന്നിരക്കുന്നവന്റെ
കരച്ചിലില്‍
യതീമുകളുടെ സ്വപ്നങ്ങളില്‍
എന്നുമുണ്ട്
തണുപ്പുള്ള ഒരു തലോടല്‍
ഒരു തേനലിഞ്ഞ പൂമണം
ചക്രവാളത്തോളം പച്ചവിരിച്ച
ഒരു കിഴവന് മരം
1960കൾക്ക് ശേഷമുള്ള നീതീകരിക്കൽ പ്രതിസന്ധികൾ
1 week ago