Saturday, July 18, 2015

കദിയാ

നിന്റെ ചിതറിയമുടി വെയിലിൽ
തുടിതുടിച്ചലയുന്നു, പേൻപോലരിക്കുന്നു
വേച്ചുവിയർത്തുവരുന്ന ചുടുകാറ്റതിൽ 
നെന്മണികളുടെ ഗന്ധം പുരട്ടുന്നു
അവ പിന്നെയും കുതറിയോടുന്നു
നിന്റെ കറുത്ത പൈക്കളെപ്പോലെത്തന്നെ

വിയർപ്പ് നിന്റെ കറുപ്പിൽ
എള്ളെണ്ണപോലെ തിളച്ചുതൂവുന്നു

എന്റെ എരിവിൽ
നിന്റെ കൺസൂചിമുനകൾ വറവുകോരുന്നു
പലതരം വിശപ്പിൽ ഞാൻ മൊരിയുന്നു

പെണ്ണെ, റംസാനിൽ
നിന്റെ വഴിയിടങ്ങളിൽ 
നീരിറക്കാൻ പറ്റാത്ത നോന്പുകാരന്റെ
തുപ്പലായി ഞാനൊട്ടുന്നു
പാഴിലകൾ ഇനിയും കരിയാത്ത കാമം
കൊണ്ടെന്നെ വരിയുന്നു 
മരച്ചു പഴകിയഞരന്പുകളാൽ
എന്റെ മേൽ വരയുന്നു.

നിന്റെ നോക്കിൻ വക്കുകളവയെന്നേ 
ഞാനോർക്കുന്നു.
അല്ലെങ്കിലീയുടലിൻ നനവുകളെ 
തേടുന്ന നിന്റെ കൊതിവേരുകൾ 
എന്നെ കാറ്റിലേക്ക് പാറ്റുന്ന 
നിന്റെ നിശ്വാസമുനകൾ   
എന്നെയുരുക്കിത്തെളിച്ചെടുക്കുന്ന 
നിന്റെ ശകാരത്തീയമ്പുകൾ    
   
വേനലിൻ പഴുത്ത പാറകൾക്കിടയിലൊളിയുന്ന
നനകാക്കും വഴുത്തമീനെന്നേ, പുഴ കരയേറിവരും 
നാളൊന്നിൽ നിന്റെ
നായാട്ടരിവാൾത്തലപ്പിൽ 
ഒടുങ്ങും, ഞാനീനോയന്പൊടുക്കും  
   
അടക്കിപ്പിടിക്കണം നീ. 
നിന്റെ കറുപ്പിലെനിക്കു വഴുക്കണം
എന്റെ ഓരോ അടരിലുമെത്തണം നിന്റെ വിരലുകൾ
എന്റെ ഉറവകളെ നീ വടിച്ചെടുക്കണം
നിന്റെയോരോ മുടിയിഴയെയും നീയതിൽ മെഴുക്കണം

പിന്നെ ഞാൻ കുതറിയോടും 
വെയിലിനുമിത്തീയിലെരിഞ്ഞ്  
കറുപ്പിലൊരു മൃഗരൂപമായ്