Monday, July 2, 2012

മഷി


രണ്ടുവര്‍ഷങ്ങള്‍ തീര്‍ന്നുപോയതെയറിഞ്ഞില്ല 
ഒരിളംപൈതലൊരു മുറിയില്‍ നിന്നു
മറ്റൊന്നില്‍ ഓടിയെത്തിയ സമയമെന്നെ തോന്നൂ    
രാപ്പകലില്ലാതെയവനൊപ്പം എത്ര കുന്നേറി,
പുഴകടന്നു,കാടിലലഞ്ഞു സമയംപോയിരിക്കുന്നു

എഴുതുവാനുണ്ട് ദുഃഖകോപങ്ങള്‍,കൊടുങ്കാറ്റുകള്‍,
മാരികള്‍ പിടിച്ചുലച്ചനിമിഷങ്ങള്‍,തൂവല്‍ പോലെയുലന്നത്,
നിലാവില്‍ നിശബ്ദമായി നിന്നത്,പൂവിതള്‍പോലെ
നനുത്തചുണ്ടാലുമ്മ വാങ്ങിയത്,
കണ്ണേറെ നനഞ്ഞത്‌,കരളേറെയുരഞ്ഞു കീറിയത് ..

ആവുന്നില്ല താമരനൂലിനാലെങ്കിലും
രക്തം തുടിക്കുന്ന പിടിവിടുവിക്കാന്‍

സുഹൃത്തെ,എഴുത്തെന്നെ മറന്നു, ഞാനവനെയും,
എങ്കിലും ഞങ്ങള്‍ രാവേറെ വൈകിയുള്ള
സ്വപ്നങ്ങളില്‍ ദിനവും കാണുവോര്‍,
പുകയിലമണത്തോടെ   സംസാരിച്ചിരിപ്പവര്‍.

ഈ കൈഞരമ്പ്‌ മുറിക്കയില്‍ കാണാം
മഷി, ചുവപ്പല്ല കറുപ്പ്,
മറന്നു മരച്ചുമരിച്ചുയര്‍ത്ത
സ്നേഹനദിയാല്‍ നേര്‍പ്പിച്ചതതിന്‍ നിറം     

മഷിയാകിലെന്ത്,ഏതെങ്കിലും തൊടലില്‍ 
അല്ലെങ്കിലുമ്മയില്‍ പകര്‍ന്നിരിക്കുമോ, 
നിറച്ചിരിക്കുമോ ഞാനാ മഷിപ്പാത്രം
എന്നേ അറിയേണ്ടൂ        

അവനിലൂടെയെങ്കിലും ഞാന്‍ 
എഴുതിത്തീര്‍ക്കുമായിരിക്കുമോ  
നിത്യസഞ്ചാര,വിചാരവികാരങ്ങളിതത്രയും  
എന്നെ അറിയേണ്ടൂ