Sunday, October 18, 2009

താക്കോല്‍

ചെറിയമ്മയുടെ യാത്രകള്‍ അവസാനിച്ചിട്ടു കൊല്ലം പത്തിരുപതായിക്കാണും.എന്നാലും ബന്ധുവീടുകളുടെ ഭൂമിശാസ്ത്രം നല്ല പിടിയാണ്.അമ്മയ്ക്കുമുണ്ട്‌ ആ ഒരു കഴിവ്.ഇതൊക്കെയാണ് വലിയ ഗേറ്റിനു മുന്നില്‍ നടന്നെത്തി നില്‍ക്കുമ്പോള്‍ ഓര്‍ത്ത്‌കൊണ്ടിരുന്നത്.പഴയ ഗേറ്റ്.പുല്ല് നിറഞ്ഞ വീതിയുള്ള വഴി.പെട്ടെന്ന് വേറെ ഏതോ ലോകത്തെത്തിയപോലെ തോന്നി.വലിയ ഒരു പുളി മരം.കൊമ്പ്കൊമ്പായി പടര്‍ന്നു നില്‍ക്കുന്നു.കാവ്.അമ്മമ്മയുടെ വീട്ടിലുള്ള കാവൊന്നും ഒന്നുമല്ല.ചെറിയമ്മ കുറെ വിവരിച്ചിരുന്നു.വയസ്സന്‍ മരങ്ങള്‍.പതിനെട്ടാം വയസ്സില്‍ അമ്മ പടികടന്നു വന്നത് ഈ വഴിയാണ്.അങ്ങനെയും ഒന്നുണ്ടല്ലോ.

എന്തൊരു നിശ്ശബ്ദത.

കയറിച്ചെല്ലുമ്പോള്‍ വല്യച്ഛന്‍ ഉമ്മറത്തിരിയ്ക്കുന്നു.പത്രവായനയിലാണ്.വരാന്തയിലേയ്ക്കു വെയില്‍ കയറി വാതില്‍പ്പടിവരെ എത്തിയിട്ടുണ്ട്.

ഹ!അമ്മൂ ആരാ വന്നെന്നു നോക്കിയെ.
ദാ വരണു

അകത്തുനിന്ന് അമ്മുവമ്മയുടെ സ്വരം.വല്യച്ഛന്‍ സൂക്ഷിച്ചു നോക്കുകയാണ്......ല്‍ പോകുന്നതിനും മുമ്പേ ഏതോ കല്യാണത്തിനു കണ്ടതാണ്.എത്ര മാറിയിട്ടുണ്ടാകും.എന്നാലും തിരിച്ചറിഞ്ഞല്ലോ.സന്തോഷം.അമ്മുവമ്മ വളഞ്ഞു റ പോലെയായിട്ടുണ്ട്.നിറഞ്ഞ ചിരിയോടെയാണ് സ്വീകരണം.

ഓ നിതിനോ,നിയ്യെന്നെ വന്നു.
പതിനാലിന്.
വഴിയൊക്കെ ബുദ്ധിമുട്ടായോ
ല്ല്യ അമ്മേം ചെറിയമ്മേം ക്കെ പറഞ്ഞു തന്നിരുന്നു
അവള്‍ പുറത്തൊന്നും പൂവില്ലെങ്കിലും ക്കെ അറിയാം.നന്നായി.ഞാന്‍ പെട്ടെന്ന് ചായിണ്ടാക്കട്ടെ,നെനക്ക്

കൊണ്ട് വന്ന പൊതി കയ്യില്‍ കൊടുത്തു.

ദെന്താത്
അമ്മ തന്നയച്ചതാ,ഉണ്ണിയപ്പം.
അയ്യോ ഓള്‍ടെ ഒരു കാര്യം.ഞങ്ങള്‍ക്കിതൊക്കെ തിന്നണ്ട പ്രായാണോ കുട്ട്യേ
നിങ്ങള്‍ക്ക് ചായ വേണോ.വല്യച്ഛന്‍ പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി.സൂക്ഷിച്ചു നോക്കുന്നു.
നിതിനാ തങ്കമ്മുവിന്റെ..
ആ!ഞാന്‍ വിചാരിയ്ക്കേ..നിന്റെ കോളേജ് ഒക്കെ കഴിഞ്ഞോ?
ഉവ്വ്‌
ജോല്യായോ?
അത്.....ല്‍ ആണ്.
അത്യോ നന്നായി.നമ്മടെ ശാന്തയുടെ അടുത്താണോ?അവരുടെ അടുത്ത് പൊയ്യിരുന്നോ നിയ്യ്‌?
പോയിരുന്നു.
എത്ര കാലായി അവര്യൊക്കെ കണ്ടിട്ട്.വല്യച്ഛന്‍ എണീറ്റു.ക്ഷീണം ഒന്ന് കെടക്കട്ടെ..

കണ്ണും കാതുമൊക്കെ ഒക്കെ കുറച്ചു കൊറവാ.അമ്മുവമ്മ അകത്തേയ്ക്കു നടക്കുമ്പോള്‍ പറഞ്ഞു.ഇരുളടഞ്ഞ ഇടുങ്ങിയ ഇടനാഴി.പണ്ടത്തെ കെട്ടും മട്ടും തന്നെ.അല്ലെങ്കിലും എന്ത് മാറാനാണ്.രണ്ടു വയസ്സന്മാരല്ലേയുള്ളൂ.

ഇപ്പൊ നല്ല മറവീയൂണ്ട്

അമ്മുവമ്മ.ഇത്ര നല്ല വിളിപ്പേര്‍ ആര്‍ക്കുണ്ടാകും.ചെറുപ്പത്തില്‍ ഞങ്ങള്‍ കുട്ടികളാരോ തുടങ്ങിവച്ചതാ.അതോ നന്ദേട്ടന്‍ തന്നെയോ.
മനസ്സിന് ഒരു കനക്കുറവു തോന്നി.എന്താണ് ഇങ്ങനെ ഒരു സന്തോഷം തോന്നാന്‍.

നന്ദേട്ടന്‍ അടുത്ത് വന്നിരുന്നോ?
അവന്‍ ഡിസംബറില് വരും.

നാലോ അഞ്ചോ കൊല്ലം കഴിഞ്ഞുള്ള വരവാണ്.ഫസ്റ്റ് സെമസ്റ്റര്‍ ചെയ്യുന്ന സമയത്ത്‌ ഒരു പ്രാവശ്യം പോയിക്കണ്ടിരുന്നു.തടിച്ചു വയറൊക്കെ ചാടി,പണ്ടത്തെ പോലെ മരത്തിലൊക്കെ പാഞ്ഞു കയറി ഊഞ്ഞാലോക്കെ കെട്ടി തന്നിരുന്ന ആളല്ല.ആ വിസിറ്റിന്റെ കയ്പ് പോയിട്ടില്ല.

ങ്ങനെ രണ്ടാളുണ്ട് ന്ന വിചാരേല്ല്യ

അമ്മയെ കാണാന്‍ ഇപ്പോഴും കരയുന്ന ആളാണ്‌ കേട്ട് നില്‍ക്കുന്നത്‌.

ഓനു കുട്ട്യോളുടെ പഠിപ്പ്,രണ്ടാള്‍ക്കും ഒപ്പം ലീവ്‌ കിട്ടാനുള്ള ബുദ്ധിമുട്ട് ഒക്കെണ്ട്.പിന്നെ അതൊക്കെ അങ്ങനെ തന്നെ കുട്ട്യേ
ഇവടത്തെ ഫോണിനെന്തു പറ്റി?
കൊറച്ചൂസായി കേടായിട്ട്‌.വിളിച്ചു പറഞ്ഞിട്ടുണ്ട്.അവര് എവട്യോ കുഴിക്കെ ഒക്കെ ചെയ്യണുണ്ട്,അതിന്റേ..
അമ്മ വിളിയ്ക്കാന്‍ നോക്കീട്ട് പറ്റീല്ല്യാ
ഉവ്വോ,ഓളെടയ്ക്ക് വിളിയ്ക്ക പതിവുണ്ട്.അമ്മമ്മയ്ക്കൊക്കെ തരക്കടൊന്നും ല്ല്യല്ലോ ?
ഇല്ല്യ
നീ അങ്ങടോന്നും പോവാറില്ല്യല്ലോ ല്ലേ,കുട്ട്യേ ചെലരടെ കാര്യം അങ്ങനെയാ,അവരിനി നല്ലത് ചെയ്യാന്‍ വിചാരിച്ചാലും ഇങ്ങൊന്യൊക്കെ വരൂ.ബാലന്‍ വന്നപ്പോ പറഞ്ഞു കോയമ്പത്തുരിന്നു കൂട്ടികൊണ്ടന്ന കാര്യം.

അമ്മമ്മയുടെ നോട്ടത്തിന്റെ ചൂട്.വാക്കിലെ പുകയല്‍.

ബാലന്‍ വന്നിരുന്നു.കഥകളി കാണാന്‍ പൂവുമ്പം.അവനു ചെറുപ്പത്തിലേ നല്ല കമ്പാ.
പറഞ്ഞിരുന്നു അമ്മുവമ്മേ.ഇപ്പ്രവാശ്യം ഞങ്ങള്‍ രണ്ടാളും കൂടി വരണമെന്ന് വച്ചതാ.ലീവ് ശരിയായില്ല.

ചായയ്ക്ക് ഇളം ചൂട്.മുറ്റത്ത് വെയില്‍ പരക്കുന്നു.തൊടി നിശബ്ദം.വല്ലപ്പോഴും ഒരു കാക്ക കരയുന്നതോ ഒക്കെ കേള്‍ക്കാം.വീടിനു പിന്നില്‍ കൊക്കോ മരങ്ങള്‍.പണ്ടത്തെ ചൂടിന് വല്യച്ഛന്‍ വച്ച് പിടിപ്പിച്ചതാണ്.റേഡിയോയില്‍ എന്തോ പരിപാടിയില്‍ പറയുന്നത് കേട്ട്.കാവില്‍ ഒന്ന് പോവണം.തൊടിമുഴുവന്‍ ഒന്ന് നടക്കണം.കുറച്ചു ഫോട്ടോ എടുക്കണം.ലൈജുവിനെ കാണിയ്ക്കണം.അവളോട്‌ പറഞ്ഞിരുന്നു ഇങ്ങോട്ട് വരുന്ന കാര്യം,കാവ്,മരങ്ങള്‍.ത്രില്ലാകും.

താഴെ വീട്ടില്‍ ആരാ താമസിക്കണേ?
ആരൂല്ല കുട്ടി.രാത്രി നാണു വന്നു കിടക്കും അത്രന്നെ.

28 ആളുകള്‍ താമസിച്ചിരുന്ന വീടാണ്.അമ്മ വന്നു കയറിയ വീട്.ചായ ഉണ്ടാക്കാന്‍പോലും അറിയാത്ത അമ്മ!അച്ഛമ്മ തന്നെ ഒക്കെയുണ്ടാക്കും.എന്നിട്ട് വിളമ്പുമ്പോള്‍ ക്രെഡിറ്റ്‌ അമ്മയ്ക്ക് കൊടുക്കും.

നന്ദന്‍ വന്നാല്‍ അവടെ നിക്കാം എന്നാ പറയണേ.
അതെന്തേ
അത് പ്രേതവീടായി കെടക്കല്ലേ

ആരും ഒന്ന് തിരിഞ്ഞു നോക്കിയില്ല.ചെറുപ്പത്തില്‍ സപ്പോട്ടയുടെ കീഴെ നവീനൊക്കെ ഫുട്ബോള്‍ കളിയ്ക്കുന്ന ഒരു ഫോട്ടോയുണ്ടായിരുന്നു.വീട്ടിലെ ആല്‍ബത്തില്‍.

അതിന്റേ താക്കോല് നന്ദന്റെ അച്ഛന്‍ എവിടെയോ മറന്നുവച്ചു.ഞങ്ങള്‍ രണ്ടാളും ഇനി തെരയാത്ത സ്ഥലല്ല്യ.നിന്റെ വല്ല്യച്ചന്റെ മറവി ഭയങ്കരാ.ഇപ്പൊ ആളുകളെ കണ്ടാലും ഓര്‍മ്മല്ല്യ.നിയ്യ് വന്നപ്പന്നെ മനസ്സിലായിട്ടുണ്ട്.മറന്നതാ.അതേ രണ്ടാമതും ചോദിച്ചത്‌.

മറവി.അതില്ലാത്തവരുണ്ടോ.അമ്മ പറയാറുണ്ട്.പത്തുപതിനാലു വയസ്സ് വരെ നന്ദേട്ടനെ എടുത്ത്‌കൊണ്ട് നടക്കുമായിരുന്നു വല്യച്ഛന്‍.ഏക മകന്‍.വല്യച്ഛന്റെത് പോലീസ് ചിട്ടയൊന്നുമായിരുന്നില്ല.പിന്നെ നിലവിളക്കുപോലെ ഒരമ്മ.ഇപ്പോള്‍..

അവസാനം രാജനെക്കൊണ്ട് ഒന്ന് പണിയിച്ചു.അതാ അങ്ങാടീലെ മോഹമ്മദിന്റെ കടയില്‍ ന്നലെ എല്പിയ്ക്കാം ന്ന ഓന്‍ പറഞ്ഞത്.ഇങ്ങട്‌ കൊറേ വഴീല്ലേ.
ഞാന്‍ പൂവാം
നിനക്കതിന് വഴിയറിയ്യോ
ഞാന്‍ പോയി നോക്കാം
നിയ്യ് കുറച്ചു കഴിഞ്ഞ് ന്നാല്‍ വല്ല്യച്ഛനേം കൂട്ടി പൊയ്ക്കോ.

തലയാട്ടി.അമ്മുവമ്മ പഠിപ്പിച്ച പലരും ഉണ്ട് ചുറ്റുവട്ടത്ത്.അവരാണ് സഹായത്തിനൊക്കെ.അമ്മ അച്ഛനെ ഇടയ്ക്കിടയ്ക്ക് ഉന്തിത്തള്ളി പറഞ്ഞയയ്ക്കും.അച്ഛന്‌ സ്നേഹക്കുറവോന്നുമില്ല.വിളിയും അന്വേഷണവുമൊക്കെയുണ്ട്.മടി.പ്രായത്തിന്റെ വല്ലായ്ക.ഈ അമ്മയുടെ അനിയനല്ലേ.ആറേഴു വയസ്സിന്റെ ഇളപ്പമേ കാണൂ.എന്നാലും പൂരം കാണാന്‍ വരവുണ്ട്.
അമ്മുവമ്മയുടെ പടം എടുത്തു.ചിരി.ഇപ്പോഴും ഒരു പല്ല് പോലും കേടില്ല്ലാതെ എങ്ങനെ സൂക്ഷിയ്ക്കുന്നു ആവോ.തൊടിയിലെയ്ക്കിറങ്ങി. ഒരനക്കവുമില്ല.കാവിലൊക്കെ വെയില്‍ നിലം തൊടുന്നില്ല എന്ന് പറയാം.എന്ത് മാത്രം പഴക്കമുള്ള മരങ്ങള്‍.വീതി കൂടിയ വഴി. വണ്ടികള്‍ക്ക് പോവാന്‍ വീതി കൂട്ടിയതാണ്.വല്യമ്മ മരിച്ചതോടെ ആര്‍ക്കും വരാന്‍ ഒരു കാരണമില്ലാതെയായി.നടന്നു താഴേലെ വീടിനെ മുന്നിലെത്തി.അമ്മുവമ്മ പറഞ്ഞ പോലെ ശരിയ്ക്കും പ്രേതവീട് തന്നെ.ക്യാമറ രണ്ടു മൂന്ന് പ്രാവശ്യം ക്ലിക്ക് ചെയ്തു. ലൈജുവിന്റെ മുഖത്തെ അത്ഭുതം ഇപ്പോള്‍ത്തന്നെ കാണാം.വെറുതെ പുല്ലു മൂടിയ മുറ്റത്തു നടന്നു.എത്ര ഫോട്ടോയില്‍ കണ്ടതാണ്.സപ്പോട്ട മരം.അതിന്റെയും പടം പകര്‍ത്തി.

വയസന്‍ മരങ്ങളുടെ തണലുകള്‍

കുറെ ആംഗിളുകള്‍ നോക്കി ഫോട്ടോസ് എടുക്കാന്‍.വെയിലിന് വിചാരിച്ചപോലെയല്ല,നല്ല പൊള്ളല്‍.നാട്ടിലെ കാലാവസ്ഥ പരിച്ചയിയ്ക്കുന്നെയുള്ളൂ.

വല്യച്ഛന്‍ എന്ന് പറയുമ്പോള്‍ ആദ്യമൊക്കെ പേടിയായിരുന്നു.ഫോട്ടോകളില്‍ കാണുന്ന പോലീസ് വേഷം.അമ്മയും ചെറിയമ്മയും ഒക്കെ പറയുന്ന വീരകഥകള്‍.

ഒരു ദിവസമുണ്ട്,പടി കടന്നു വരുന്നു.വെള്ളയും വെള്ളയും ഇട്ട്.ഏറെക്കാലത്തിനു ശേഷം അമ്മയെ കാണാനുള്ള വരവായിരുന്നു.ഓര്‍ക്കുന്നു,കണ്ണൊക്കെ നിറച്ചാണ് രണ്ടാളും നോക്കിയിരുന്നത്,ഉമ്മറത്തെ തിണ്ടില്‍.അസുഖം കാരണം അമ്മ എങ്ങോട്ടും യാത്ര പതിവില്ലായിരുന്നു.വല്യച്ഛനാണെങ്കില്‍ നന്ദേട്ടന്‍ .....ല്‍ പോകുന്നതിനു മുന്‍പേ എട്ടന്റെയോപ്പം ആയിരുന്നു.ഇപ്പൊ തിരിച്ചു പോന്നു.മകനെ യാത്രയാക്കി,വല്യച്ഛനും അമ്മുവമ്മയും ഒറ്റയ്ക്കു താമസവുമായി.അമ്മയുടെ പിന്നില്‍ ഒളിഞ്ഞു നിന്നപ്പോള്‍ വാരിയെടുത്ത്‌ തന്ന ഉമ്മയുണ്ട് കവിളത്ത്,ഇപ്പോഴും നനവായി.ചുവന്ന ഹല്‍വയുടെ മധുരമുണ്ട് നാവില്‍.പിന്നത്തെ ഒരു വരവില്‍ തന്നത് റഷ്യന്‍ നാടോടിക്കഥകള്‍.അവനു അതൊക്കെ വായിയ്ക്കാന്‍ പ്രായായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ വല്യച്ഛന്‍ ചിരിച്ചു.പിന്നെയും പുസ്തകങ്ങള്‍.മിട്ടായികള്‍.സ്റ്റാമ്പുകള്‍.

വല്യച്ഛന്‍ എണീറ്റു കാണുമോ.താക്കോല്‍ വാങ്ങാന്‍ പോകണം.

തിരിച്ചെത്തിയപ്പോള്‍ പപ്പായ മുറിച്ചു വച്ചിരിയ്ക്കുന്നു. വല്ലാത്ത മധുരം.

വല്യച്ഛന്‍ ണേറ്റൊ?
ഇല്ല്യ
ഞാനൊന്ന് നോക്കട്ടെ.വെയില് വല്ലാണ്ടെ ചൂടാവണേതിന്റെ മുന്നേ പോയി വരാം.

വല്യച്ഛന്‍ കണ്ണ് തുറന്നു തന്നെ കിടക്കുകയായിരുന്നു. കണ്ടപ്പോള്‍ പതുക്കെ എണീറ്റു.

അമ്മുവമ്മ പറേണു താക്കോല്‍ വാങ്ങാന്‍ പോവണംന്നു
ഏതു താക്കോല്‍
താഴെ വീടിന്റെ,അങ്ങാടിയില്‍ കൊടുത്തെല്‍പ്പിക്കാം എന്ന് പറഞ്ഞൂന്ന്‍
ആ!അത്
വഴി പറഞ്ഞു തന്നാല്‍ മതി,ഞാന്‍ പൊയ്ക്കോളാം
അതിനു നിനക്കറിയ്യോ?ഞാനും വരാം
വെയിലാ വല്ല്യച്ചാ ഞാന്‍ പൊയ്ക്കോളാം
എടാ,ഇവിടെ നിങ്ങടെ അവടത്തെപ്പോലെ റോഡും കാറും ഒന്നുമില്ല,ഓരോ ഇടവഴിയ്ക്കൊക്കെ പോയാ ബുദ്ധിമുട്ടാവും
ഇല്ല വല്ല്യച്ചാ
ഞാനും വരം.നിയ്ക്കൊന്നു പുറത്തെറങ്ങും ചെയ്യാലോ.എത്ര നേരാന്നുവച്ചാ ഇതിന്റെ ഉള്ളിലിങ്ങനെ..

ഇറങ്ങുന്നതിനു മുന്‍പേ വല്യച്ഛന്‍ മേശ തുറന്നു ആല്‍ബങ്ങള്‍ പുറത്തെടുത്തു.വല്യച്ഛന്റെ സ്റ്റാമ്പ്‌ ആല്‍ബങ്ങള്‍.ആ മുഖത്ത്‌ വിരിയുന്ന ചിരി,ഒരു കുഞ്ഞിന്റെ മുഖത്ത്‌ നോക്കുന്ന പോലെയുള്ള ചിരി!നോക്കി നിന്നു.

ഇത് നിനക്കാണ്.

എന്താണ് പറയേണ്ടത്‌ എന്നറിയാതെ ചിരിച്ചു.

എത്ര കൊല്ലത്തെ എഫെര്ട്ട് ആണെന്നരിയ്യോ നിനക്ക്

ഞാന്‍ തലയാട്ടി.വല്യച്ഛന്റെ പ്രിയപ്പെട്ട ആല്‍ബങ്ങള്‍.ഏതൊക്കെ നാടുകളുടെ സുഗന്ധങ്ങള്‍‍.എത്ര യാത്രകളുടെ ഓര്‍മ്മകള്‍.രേണുവൊക്കെ അസൂയപ്പെട്ടിരുന്ന അത് ഇനി സ്വന്തം.

ഞാന്‍ ഇവിടെ വയ്ക്കാം.പോവുമ്പോ മറക്കേണ്ട.
ഇല്ല്യ
ന്നാ നിക്ക് ഞാന്‍ ഒരു ഷര്‍ട്ട് ഇടട്ടെ.

വഴിയിലേയ്ക്കു കയറാനൊക്കെ വല്യച്ഛന് ബുദ്ധിമുട്ടുണ്ട്.കൈ നീട്ടിക്കൊടുത്തു.ഒന്ന് മുഖത്തേയ്ക്ക് നോക്കിയിട്ടാണ് കൈ പിടിച്ചത്‌. വിറയ്ക്കുന്ന കൈകള്‍.ആ എന്തോ നോട്ടം കുറെ നേരം മനസ്സില്‍ നിന്നു പോയതേയില്ല.ഗേറ്റ് കടന്നപ്പോള്‍ വല്യച്ഛന്‍ ഒന്ന് തിരിഞ്ഞു നോക്കി.ഞാനും നോക്കി.മരങ്ങള്‍,നിഴലുകള്‍.ഒച്ചയനക്കങ്ങള്‍ ഒന്നുമില്ല.

ന്തേ
ഒന്നൂല്ല്യ,മാവോന്നും പൂത്തിട്ടില്ല ഇപ്രാവശ്യം.

എന്നാലും വളരെ വിചിത്രമായ ഓരോ തോന്നലുകള്‍.എന്തോ ഒന്ന് സംഭവിയ്ക്കാന്‍ പോകുന്നെന്ന തോന്നല്‍.
ച്ചെ ഇതെന്ത് എന്നോര്‍ത്തു.

വഴി തെറ്റും എന്ന് വല്യച്ഛന്‍ പറഞ്ഞത് പെട്ടെന്ന് മനസ്സിലായി.ഇടവഴിയില്‍നിന്ന് ഇടവഴികള്‍.crystal maze എന്നോ മറ്റൊ ഒരു ടി വി ഷോ ഉണ്ടായിരുന്നു.അതോര്‍ത്തുപോയി.ഇങ്ങോട്ട് വന്ന വഴി ഇത്രേം ചുറ്റല് തോന്നിയിരുന്നില്ല.വല്യച്ഛന്‍ ഒന്നും മിണ്ടാതെ നടക്കുന്നു.വഴിയൊക്കെ മോശം.പല സ്ഥലത്തും വല്യച്ഛന്‍ മടിയോന്നുമില്ലാതെ കൈ പിടിച്ചു.ചെറിയ ഒരു ചിരിയുണ്ടാ മുഖത്ത്‌.നടത്തത്തിനു വേഗത കൂടി.വേണ്ടാത്ത തോന്നലുകളൊക്കെ മാഞ്ഞു പോയി.
തനി ഗ്രാമം.തെങ്ങിന്‍ തോപ്പുകള്‍.ഇടവഴികളിലെയ്ക്ക് ഞാന്നു നില്‍ക്കുന്ന വള്ളികള്‍‍.പന്തലിച്ചു നില്‍ക്കുന്ന വലിയ മരങ്ങള്‍.വേരുകള്‍.

നിയ്യിങ്ങട്ട് കേര്യ വഴില്ലേ റോട്ടിന്നു?അവടന്ന് റോഡ്‌ വരുന്നുണ്ടത്രേ.
അതെയോ,നന്നായി

ഒരു ചെറിയ ജങ്ങ്ഷന്‍,എന്ന് പറയാം വേണമെങ്കില്‍.ഒരു ചെറിയ ഓടിട്ട കട.ഒരു വശത്ത് മേല്‍ക്കൂര ചെരിച്ചു കെട്ടി ഒരു ചായക്കട.ചില്ലലമാരി.അലമാരിയില്‍ ചുവന്ന ഹല്‍വ.അടുത്ത പറമ്പിന്റെ മതിലില്‍ ചേര്‍ത്താണ് കട പണിഞ്ഞിരിയ്ക്കുന്നത്.വരാന്തയില്‍ ചെറിയ ഒരു ബഞ്ച്.ഷര്‍ട്ടിടാതെ ഒരു വയസ്സന്‍ ഇരു‌ന്നു പത്രം വായിയ്ക്കുന്നു.

ഗോപാലേട്ടാ..വയസ്സന്‍ പരിചയം കാണിച്ചു
ആ..!വല്യച്ഛന്‍ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി.
കുഞ്ഞനാണ്.വയസ്സന്‍ ഓര്‍മ്മിപ്പിച്ചു.
ആ!ന്തോക്ക്യാ കുഞ്ഞാ?
അങ്ങനെ പോണു.അവടെ തേങ്ങ ഇടാനായീച്ചാ ചെക്കനെ വിടാരുന്നു.
ഞാന്‍ പറയാം.
ആയിക്കോട്ടെ.
ന്തേ പ്പോ വടെ?ചായക്കടക്കാരനാണ്.

മുഹമ്മദ്‌ ഒരു കുള്ളനായിരുന്നു.മിഠായി ഭരണിയ്ക്കിപ്പുറം കഷ്ടിച്ചേ കാണൂ.അയാള്‍ വെളുക്കനെ ചിരിച്ചു.

ഇതേതാ കുട്ടി?
തങ്കമ്മുവിന്റെ..
ഇതാ താക്കോല്‍.ആ ചെക്കനോട് ഞാന്‍ പറഞ്ഞതാ ഇതൊന്നവിടെ തരാന്‍.ഓന്‍ കേട്ടില്ല.
കുഴപ്പല്ല്യ മമ്മൂ.അവടെ വരെ വരേണ്ടേ.

വല്യച്ഛന്‍ ചിരിച്ചു.ഞങ്ങള്‍ കുറച്ചധികം ദൂരം നടന്നിരിയ്ക്കുന്നു.വിയര്‍ക്കുന്നുണ്ട്.വെറുതെയല്ല രാജേട്ടന്‍ ഇതുമായി വരാഞ്ഞത്.പോരാത്തതിന് കയറ്റവും ഇറക്കവും.സൈക്കളായിട്ടു വന്നാലും ബുദ്ധിമുട്ടും.

എന്താപ്പോ ഒരു വെയില്.വല്യച്ഛന്‍ തിരിച്ചു വഴിയിലേയ്ക്കിരങ്ങുമ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

തിരിഞ്ഞ് ബെഞ്ചിലിരിയ്ക്കുന്ന വയസ്സനെ നോക്കി.അയാള്‍ അതൊന്നും കേട്ടിട്ടില്ല.

തിരിച്ചു നടക്കാന്‍ തുടങ്ങി.പിന്നെയും ഇടവഴികള്‍,ഇടവഴികളില്‍ നിന്നും ചെറിയ വഴികള്‍.ആദ്യം എനിയ്ക്ക് മനസ്സിലായില്ല.പിന്നെ സംശയം തോന്നിത്തുടങ്ങി.വഴി തെറ്റിയോ.വല്യച്ഛന്‍ രണ്ടുമൂന്ന് തവണ സംശയിച്ച് നിന്നു.എന്റെ നേരെ നോക്കി

ന്തേ?
ഒന്നൂല്ല്യ..

ഞങ്ങള്‍ നടന്നെത്തിയത്‌ ഒരു പാടവക്കില്‍.

ആരോടെങ്കിലും ഒന്ന് ചോദിയ്ക്കാന്‍ എന്ന് വച്ചാല്‍ തെങ്ങിന്‍ തോട്ടങ്ങളും കമുകിന്‍ തോട്ടങ്ങളും മാത്രം.ഒരു വീട് പോലും കാണാനില്ല.

വല്യച്ഛന്‍ ചെറിയ ശബ്ദത്തില്‍ പിറുപിറുക്കാന്‍ തുടങ്ങി.ഒരു തരം വെപ്രാളം.ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത്‌ അമ്പരന്നു നില്‍ക്കുകയാണ്‌.വന്ന വഴി ഒരോര്‍മ്മയും കിട്ടുന്നില്ല.മൊബൈല്‍ എടുത്തു നോക്കി.നാശത്തിനു റേഞ്ചും ഇല്ല.ഞാന്‍ വല്യച്ഛന്റെ കയ്യില്‍ പിടിച്ചു.തിരിച്ചു കടവരെ എത്താന്‍ പറ്റിയാല് ആരോടെങ്കിലും ചോദിയ്ക്കാമല്ലോ എന്നോര്‍ത്തു.അമ്മുവമ്മ കാത്തിരിയ്ക്കുന്നുണ്ടാകും,എന്തൊക്കെ നാശം പിടിച്ച ചിന്തകള്‍!വല്യച്ഛനെ വിറയ്ക്കുന്നു.

രണ്ടായി പിരിയുന്ന ഒരു വഴിയുടെ മുന്നിലാണ്‌ ഞങ്ങള്‍.

വല്ല്യച്ഛാ..

വല്യച്ഛന്‍ തിരിഞ്ഞ് എന്റെ മുഖത്തേയ്ക്ക് നോക്കി.തറപ്പിച്ചുതന്നെ നോക്കി.ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നേ ഉണ്ടായിട്ടുള്ളപോലെ എന്റെ ഹൃദയം പെരുമ്പറ മുഴക്കി.ശോഷിച്ച കൈകള്‍ക്ക് എന്ത് ശക്തി.ആ കണ്ണുകള്‍ കുറെ ദൂരത്തു നിന്നാണ് എന്നെ നോക്കുന്നതെന്ന് എനിയ്ക്ക് തോന്നി.പേടിച്ചു വിറയ്ക്കുന്ന ഒരു കുട്ടിയെപ്പോലെ പതിഞ്ഞ ശബ്ദത്തില്‍ വല്യച്ഛന്‍ വിളിച്ചു

നന്ദാ...

പിന്നെ മറ്റെന്നോ ഓര്‍ത്ത പോലെ പിടിവിടുവിച്ച് വഴിയിലേയ്ക്കു നോക്കിനിന്നു.

അമ്പരപ്പിനിടയിലും,ഞാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ തൊട്ടു നോക്കി.നാശം!താക്കോലെവിടെ?വീണു പോയോ?ഞാന്‍ കരിയിലകളില്‍ പരതാന്‍ തുടങ്ങി.

Friday, October 9, 2009

വേഗത്തില്‍ ഒഴുകിപ്പോവുന്ന പുഴകള്‍

പുഴ..

മണല്‍തിട്ടകള്‍ക്കിപ്പുറം കുറച്ചു വീതികൂടിയ ഒരു തോട് പോലെ ഒഴുകുന്ന ഒരു പുഴ.കൈയില്‍ ഇലയുമായി പടവുകളിറങ്ങുമ്പോള്‍ ഇളയിടത്തിന്റെ സഹായികള്‍ അടുത്ത ബാച്ചിനുള്ള പാത്രങ്ങളും എള്ളും പൂവുമൊക്കെ ഒരുക്കുന്നു.

ഭാരതപ്പുഴ.ആദ്യമാണിവിടെ.കുറ്റിപ്പുറം പാലത്തില്‍നിന്നു കാണുന്ന മെലിഞ്ഞുണങ്ങിയ ആ പുഴ തന്നെ.മണല്‍തിട്ടകള്‍പ്പുറം പച്ചപ്പുകള്‍.അല്‍പ്പം അകലത്തില്‍ രണ്ടു ദൈവസ്സന്നിധികള്‍.ബ്രഹ്മാവും ശിവനും.

ഇന്നാരുടെ സൃഷ്ടിയും സംഹാരവുമാണ് നടക്കുന്നത്.

എത്ര കാലം കൂടിയാണ്,ദൈവങ്ങളുമായോക്കെ ഒരു കൊടുക്കല്‍ വാങ്ങല്‍.നിത്യ പറഞ്ഞിരുന്നു.ഇന്നെങ്കിലും പ്ലീസ് യു സ്റ്റോപ്പ്‌ തിങ്കിങ്ങ് ലൈക്‌ ദാറ്റ്‌.അത് കഴിയുന്ന വരെയെങ്കിലും.ശരി.ആയിക്കോട്ടെ.ആത്മാവുകള്‍ സന്തോഷിക്കട്ടെ.ആളുകള്‍ തിരക്ക് കൂട്ടുന്നു.ബാധ്യതകള്‍ തീര്‍ക്കാനുള്ള തിരക്ക്‌.

എത്ര കാലമായിക്കാണും പുഴയിലൊക്കെ കുളിച്ചിട്ട്?

കാല്‍ തൊട്ടപ്പോഴാണ് വെള്ളത്തിന്റെ തണുപ്പറിഞ്ഞത്.പല്ലുകള്‍ കൂട്ടിയിടിച്ചു പോയി.ഇറങ്ങി.മണല്‍ച്ചാക്കുകള്‍ ഇട്ടിട്ടുണ്ട്.അവയില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ കാലില്‍ ഒഴുക്കറിയുന്നു.തണുപ്പ്‌.ഇലയിലേയ്ക്ക്‌ നോക്കി.പ്രാര്‍ത്ഥിയ്ക്കണോ.സന്ധ്യക്ക്‌ നാമം ചൊല്ലാന്‍ പോലും പഠിപ്പിചിട്ടില്ലാത്ത അമ്മയാണ്.രാജേട്ടനും,അച്ചുമാമയുമൊക്കെ തിരിച്ചു കയറിത്തുടങ്ങി.ഇല പിന്നോട്ടെറിഞ്ഞ് മുങ്ങി.

വെള്ളത്തിനടിയില്‍ അതേ നിശ്ശബ്ദത.അതിനു മാത്രം മാറ്റമില്ല.ചെറിയ കലക്കമുണ്ട് വെള്ളത്തിന്.അമ്മേ,മനസ്സില്‍ വിളിച്ചു.കഴിഞ്ഞു.കാണിച്ചു കൂട്ടലുകള്‍ കഴിഞ്ഞു.

മുട്ടറ്റം വെള്ളത്തിലും ഒന്ന് നീന്താന്‍ തോന്നി.മലര്‍ന്ന്,തെളിഞ്ഞു കഴിഞ്ഞ മാനം നോക്കി നീന്തുകയും ചെയ്തു.കൊടുവായൂരില്‍ പുറത്തെ അമ്പലക്കുളത്തില്‍ നീന്തിയിരുന്നതോര്‍ത്തു.പടവുകളിലിരുന്നു നോക്കുന്ന അമ്മ.

അമ്മ്വോ ദീപാരാധന കഴിഞ്ഞിട്ട് പോയാല്‍ പോരെ?വാരരു ചോദിയ്ക്കും.

അവടെ തെച്ചിം കൂവളും ഒക്കെണ്ടല്ലോ,ഒന്ന് വന്നൂടെ വാരര്‍ക്ക്?മറുചോദ്യം കൊണ്ടൊരു ഉത്തരം.അതിനു മറുപടി കാക്കാതെ നടക്കും അമ്മ.

ആ വഴി തന്നാല്‍ വഴിപാടെന്തെങ്കിലും കഴിക്കാന്‍ പൈസ തരാരുന്നു.

അമ്പലമുറ്റത്താണു ഈ വര്‍ത്തമാനം.മുളച്ചീള് കൊണ്ട് ഉണ്ടാക്കിയ പടി കടക്കാന്‍ കൈ പിടിച്ചു തരുന്നു അമ്മ.

അച്ചുമാമ കൈ പിടിച്ചു തന്നു കയറാന്‍.തിരിച്ചാണ് വേണ്ടത്.

ന്നാ രാജാ വേഗായ്ക്കോട്ടേ..

അച്ചു മാമയ്ക്കെന്താ തിരക്ക്‌.മെയിലിനു പോവണം.സദ്യ കഴിഞ്ഞയുടന്‍.പറഞ്ഞിരുന്നു.നീതുവും കുട്ടിയും തനിയെയാണ്.അമ്മയെ അവസാനമായി കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞു കരഞ്ഞു അച്ചുമാമ വന്നപ്പോള്‍.അമ്മ മരിച്ചതിന്റെ രണ്ടു ദിവസം മുന്നെയാണ്‌ അച്ചുമാമ തിരിച്ചു പോകാന്‍ തുടങ്ങിയത്‌.അമ്മയുടെ കണ്ടീഷന്‍ മനസ്സിലായില്ലെന്ന് വിചാരിച്ചു പിന്നാലെ ചെന്ന് ഒന്ന് കൂടി പറഞ്ഞു നോക്കി.

അതൊന്നും നിനക്കറിയില്ല എന്ന സ്ഥിരം മറുപടി.

വണ്ടിയിലേയ്ക്ക് നടക്കുമ്പോള്‍ ലതീഷ് പറഞ്ഞു."ഒന്ന് തൊഴാരുന്നു.."പാടുമോ ആവോ?നൂറ് ആചാരങ്ങള്‍!എങ്ങനെയാണ് ഈ ആളുകളൊക്കെ മാനേജ് ചെയ്യുന്നതാവോ?അച്ചുമാമയുടെയൊക്കെ കാലശേഷം ഇതൊക്കെ അറിയുന്ന ആരെങ്കിലും കാണുമോ എന്തോ? നനഞ്ഞ തുണിയുടെ അസ്വസ്ഥത.പതുക്കെ ആരെയും നോക്കാതെ നടന്നു.ആല്‍മരം.വര്‍ഷങ്ങളുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ട് പൂതലിച്ച ശരീരം.ആത്മാവുകള്‍ വവ്വാലുകളായി വന്നു ഞാന്നു കിടക്കുന്ന മരങ്ങള്‍.അത്ഭുതഭാവന തന്നെ.ചെളിയില്‍ കാലു പുതഞ്ഞു.ഇപ്പോള്‍ ശരീരം മടങ്ങിയിരിയ്ക്കുന്നു,ആ പഴയ നാട്ടിന്‍പുറ രീതികളിലേയ്ക്ക്.എന്തും സഹ്യം.വന്നപ്പോള്‍ എരിവു വയ്യ,പുളി വയ്യ.പൈപ്പ് വെള്ളത്തില്‍ കുളിച്ചപ്പോള്‍ ചൊറിച്ചില്‍.എല്ലാം മാറി.ഇരുപതു ദിവസങ്ങള്‍.

രാജേട്ടന്‍ കരയുകയായിരുന്നു,വിളിച്ചപ്പോള്‍.ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.എന്താണ് പെട്ടെന്ന് എന്തായിരുന്നു ചിന്ത.ഫോണ്‍ നന്ദേട്ടനു കൊടുത്തപ്പോള്‍ ആണ് മനസ്സിലായത്‌ കാര്യങ്ങള്‍.എന്തോ യാത്ര തുടങ്ങി,ഇവിടെ എത്തുന്ന വരെ,ഇവിടെ എത്തിക്കഴിഞ്ഞിട്ടും നല്ല കോണ്ഫിഡന്സ് ഉണ്ടായിരുന്നു.വേറാര്‍ക്കും ഒരുറപ്പുമില്ലായിരുന്നു.പുറമേ എന്ത് കാണിച്ചാലും ഉള്ളില്‍ എവിടെയോ നമ്മുടെയൊക്കെ യഥാര്‍ത്ഥ ചിന്തകള്‍,വ്യാകുലതകള്‍ ഒളിഞ്ഞിരിയ്ക്കും.എങ്ങനെയൊക്കെയാണ് അവ പുറത്തു വരുന്നത് എന്നറിയാനേ പറ്റില്ല.രാജിയെടത്തിയുടെ അടുത്ത്‌ വര്‍ത്തമാനം പറയുമ്പോള്‍ പെട്ടെന്നാണ്‌ കരച്ചില്‍ പൊട്ടിയത്‌.നിത്യ പോലും അമ്പരന്നു പോയി.ഓര്‍ത്തിരിയ്ക്കണം.എന്തൊക്കെയോ.തല ചെരിച്ചുള്ള നടത്തം.ഏത് പാതിരയ്ക്ക് കയറിച്ചെല്ലുംപോഴും കാത്തിരിയ്ക്കുന്ന വേവലാതി.എത്ര രാവിലെ പുറപ്പെട്ടു പോകുമ്പോഴും ചൂട് ചായയും പലഹാരവും ഒരുക്കി വെയ്ക്കുന്ന കരുതല്‍.ഇനിയാരുണ്ട്.വിളിയ്ക്കാന്‍ ആഴ്ച്ചകളായാലും പരാതിയില്ലാതെ സംസാരിച്ചു തുടങ്ങുന്ന മധുരം.ഇനിയാരുണ്ട് അങ്ങനെയൊക്കെ ചെയ്യാന്‍.അതാവും കരഞ്ഞത്‌.നന്ദി കേടോര്‍ത്ത്.അല്ലെങ്കില്‍ ഇനിയുണ്ടാകുന്ന ശൂന്യത,അതോര്‍ത്ത്‌.

ആശുപത്രിയിലെയ്ക്ക് പോവുമ്പോള്‍ അമ്മ പറഞ്ഞത്രേ ഞാന്‍ നടന്ന പോണേ.ഇനി കിടന്നാവും വരവ്.അമ്മയുടെ ബോധം രണ്ടാം ദിവസം തന്നെ പോയി.ഒറ്റക്കായപ്പോള്‍ രാജിയേട്ടത്തിയോടു ചോദിച്ചു.

അമ്മ ചോദിച്ച്വോ എന്ന്യൊക്കെ?

രാജി ഏട്ടത്തി ഒന്ന് നോക്കി,സന്തോഷിപ്പിയ്ക്കാന്‍ ഒന്നും പറയുക പതിവില്ല.

ല്ല്യ കുട്ടി,ഒരേ കരച്ചിലായിരുന്നു.വേദന്യോണ്ടേ...അച്ഛനെ ചോയ്‌ച്ച് രണ്ടു മൂന്നു പ്രാവശ്യം.പിന്നെ ബോധം പോയീലെ?

അവര്‍ തുണികള്‍ മടക്കാന്‍ തുടങ്ങി.

എന്ത് ധൈര്യള്ള ആളാ അമ്മ.മൂന്നോ നാലോ പ്രാവശ്യം അവര് ചോര എടുത്തില്ലേ,ഒരു കൂസലുല്ലാതെയല്ലേ അമ്മ നിന്ന് കൊടുത്തത്‌?

നിരാശ തോന്നി.ഒരൊറ്റ പ്രാവശ്യം ഒന്ന് മിണ്ടാന്‍,എന്തെങ്കിലും പറയാന്‍...

നിയന്ത്രണമില്ലാതെ കരച്ചില്‍ വന്നത് അമ്മയുടെ അലമാര തുറന്നപ്പോഴായിരുന്നു.അമ്മയുടെ ഹാന്റ്ബാഗില്‍ എന്റെയും രാജേട്ടന്റെയും,അമ്മുവിന്റെയും ഫോട്ടോകള്‍.പല പ്രായത്തിലുള്ളവ.ആല്‍ബത്തില്‍ നിന്നും,പഴയ ഐ ഡി കാര്‍ഡുകളില്‍ നിന്നും ഒക്കെ എടുത്തത്‌.കരഞ്ഞപ്പോള്‍ പിടിച്ചു നിന്ന അലമാരയുടെ വാതിലുകള്‍ ഇളകിക്കൊണ്ടിരുന്നു.നിത്യ ചേര്‍ന്നു നിന്നു.അടിച്ചു വാരുന്നയിടത്തു നിന്ന് രാജിയേടത്തി വേഗം പോയി.അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.മതിയാവോളം കരഞ്ഞു.ഓര്‍ക്കുന്തോറും ഭാരം കൂടിക്കൂടി വരുന്നു.മുറിയില്‍ പോവണം.എല്ലാവരും ഇരിപ്പുണ്ട് ഹാളില്‍.കാണാതെ എങ്ങനെ പോവും.നിത്യയും കരയുന്നു.കുറെ നേരം അവിടെത്തന്നെ നിന്നു.

ഭക്ഷണം വിളമ്പുന്ന തിരക്കാണിനി.ഹാളില്‍ തന്നെ മേശയിടാം എന്നത് രാജേട്ടന്റെ ഐഡിയ ആയിരുന്നു.മെല്ലെ മുറിയിലേയ്ക്ക് പോയി.

നിത്യ വന്നു വിളിച്ചു,ഊണ് കഴിയ്ക്കാന്‍.വിശപ്പില്ല,പിന്നെക്കഴിയ്ക്കാം എന്നൊക്കെ പറഞ്ഞുനോക്കി.എല്ലാവരുമില്ലേ,ഒരുമിച്ചിരിയ്ക്കാനാണ്.ചിരിച്ചു.താഴെ നിന്നും ചിരി കേള്‍ക്കാം.കൊള്ളാം.ഇതും ആഘോഷം.മരിച്ചവരെപ്പറ്റി എന്തോര്‍ക്കാന്‍?എല്ലാവര്ക്കും ഒന്ന് കൂടണം.രാജേട്ടന്റെ മുറിയില്‍ തിരക്കായിരിയ്ക്കും.അവിടെ പോയാല്‍ കുറച്ചു കഴിയ്ക്കാം.ഒരു രണ്ടു പെഗ്.നിത്യ സമ്മതിച്ചില്ല.

അച്ഛനെവിടെയെന്നു ചോദിച്ചു.അങ്ങനെയും ഒരാളുണ്ടല്ലോ.താഴെ ഹാളിലും,ഉമ്മറത്തും കണ്ടില്ല.ഉണ്ട്,മതിലരികില്‍ സിഗരറ്റ്‌ പുക ഊതിവിടുന്നു.ഈ എരിച്ചിലില്ലാതെ അച്ഛനെ കണ്ടിട്ടുണ്ടോ.ഓര്‍മ്മയിലില്ല.അടുത്ത്‌ ചെന്ന് നിന്നു.

ഊണ് കഴിയ്ക്കെണ്ടേ?

അവരൊക്കെ കഴിക്കട്ടെ.

തെങ്ങിന്‍ തോപ്പുകളിലൂടെ ശരവേഗത്തില്‍ പോകുന്ന രണ്ടാളുകള്,കാണാന്‍ കഴിയുന്നുണ്ട്‍.അവരില്‍ ഇനി ഒരാളെയുള്ളു.നിലയ്ക്കാത്ത ചര്‍ച്ചകള്‍,മല്‍സരിച്ചുള്ള വായന‍.ഒഴിഞ്ഞ ചായക്കപ്പുകള്‍.സമരപ്പന്തലുകള്‍.അച്ഛനെന്താ ജോലി എന്ന് ക്ലാസ്സില്‍ ചോദിച്ചപ്പോള്‍ അമ്മു പറഞ്ഞത്രേ,പണ്ട്,"സമരം ചെയ്യല്‍".സമരം എല്ലാറ്റിനൊടും.ആ ഒരു കാര്യത്തില്‍ രണ്ടാളും തമ്മില്‍ എന്തൊരു ഐക്യം.അതിലെന്നല്ല എന്തിലും.

ഇനിയെന്ത് ചോദിയ്ക്കും.അവിടെത്തന്നെ നിന്നു.അടുത്ത് ചേര്‍ന്ന് നില്‍ക്കണോ?തോളില്‍ ഒന്ന് കയ്യിടണോ?വല്ലാത്ത നിസ്സഹായത തോന്നി.എന്താണ് ആ മുഖത്ത്‌?ദുഃഖം?

നീ നടന്നോ,ഞാന്‍ വരാം.

അച്ഛന്‍ തന്നെ വഴി പറഞ്ഞു തന്നു,രക്ഷപ്പെടാന്‍.മനസ്സ് വായിച്ചിരിയ്ക്കുന്നു.

അച്ഛന്‍ വരൂ.നിര്‍ബന്ധിച്ചു നോക്കി.

ഞാന്‍ വന്നോളാം.അപേക്ഷ പോലെ തോന്നി.തിരികെ പോന്നു.

നിത്യ കാണിച്ചു തന്ന സീറ്റിലിരുന്നു.വേഗം എണീയ്ക്കണം.ലതീഷും,രാജേട്ടനും രഘുവും ഒരു പായസം കുടി മത്സരത്തിനുള്ള പുറപ്പാടാണ്.പ്രോല്സാഹിപ്പിയ്കാന്‍ എത്ര ആളുകള്‍.കൊള്ളാം.ആഘോഷിയ്ക്കിന്‍.ഇങ്ങോട്ടാരും ശ്രദ്ധിയ്ക്കാതിരുന്നാല്‍ മതി.മെയിലിനു പോകേണ്ട ആള്‍,ഇരിപ്പുണ്ട്..,സാമ്പാര്‍ അന്വേഷിയ്ക്കുകയാണ്.

മുറിയിലെത്തി കിടന്നു.

ആശുപത്രിയിലെ ദിവസങ്ങള്‍ പല രീതിയിലും ദുസ്സഹമായിരുന്നു.നമ്മുടെ ദുഃഖങ്ങള്‍ പോരാത്തതിന് ഇടതും വലതും ഇരുന്നു പരാതിയും സങ്കടവും പങ്കുവയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍.മനുഷ്യന്‍ അത്ര നിസ്സഹായന്‍ എന്ന് തോന്നി.വരാന്തയിലോ,ഗ്ലാസ്സ്‌ ഡോറുകള്‍ക്ക്,ഇളം നീല തിരശ്ശീലകള്‍ക്ക് പിന്നിലോ അറിയാം,ഒരുദൃശ്യ സാന്നിധ്യം.ഒരു ചെറിയ കാറ്റടിയ്ക്കുമ്പോള്‍ നിറയുന്ന ഒരു അപരിചിത മണം.ഉറക്കമില്ലാതെ രാത്രികള്‍.ഉറങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍.സ്വപ്നത്തില്‍ അമ്മ അരികില്‍ വന്നിരിയ്ക്കുന്നു.ഒരിയ്ക്കലും പറയാത്ത പരാതികള്‍ പറയുന്നു.കാലില്‍ നിന്ന് അരിച്ചു കയറുന്ന തണുപ്പിനെപ്പറ്റി പറയുന്നു.ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു.ഞെട്ടിയുണര്‍ന്നപ്പോള്‍ നിത്യ മുന്നില്‍.അവളില്ലെങ്കില്‍ എന്ത് ചെയ്യും.അവളുടെ തോളില്‍ ചാഞ്ഞിരുന്നു കരഞ്ഞു.അവള്‍ കരഞ്ഞപ്പോള്‍ നീയെന്തിനു കരയണം പെണ്ണേ എന്നാണോര്‍ത്തത്.അത്ഭുതം തോന്നി.എത്ര ദിവസത്തെ പരിചയമുണ്ട് നിനക്ക്,കല്യാണം കഴിഞ്ഞ് കഷ്ടി രണ്ടാഴ്ചയാണ് വീട്ടിലുണ്ടായത്.അപ്പോഴേയ്ക്കും തിരിച്ചു പറക്കേണ്ടി വന്നു.എപ്പോഴെങ്കിലും നടക്കാന്‍ പോവുമ്പോഴോ,ഉറങ്ങാന്‍ കിടക്കുമ്പോഴോ അവള്‍ അമ്മയുടെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങും.അമ്മ വിളിച്ചു,ഇത് പറഞ്ഞു അത് പറഞ്ഞു..സ്ഥിരപരിചയക്കാരെപ്പറ്റി പറയുന്ന പോലെ.

ഉറങ്ങിപ്പോയി.സ്വപ്നങ്ങള്‍ക്കവസാനമുണ്ടോ?എന്തോ കണ്ടുകൊണ്ട് തന്നെ ഉണരുകയും ചെയ്തു.ഉണര്‍ന്നപ്പോള്‍ താഴെ പൊട്ടിച്ചിരികള്‍.ബഹളം.

ഇറങ്ങിപ്പോയിനെടാ പട്ടികളെ.

വല്ലാത്ത ദേഷ്യം,സങ്കടം.

നിത്യ വന്നു.ആഘോഷസംഘം പിരിയുന്നു.സന്തോഷം.ഇനി യാത്രയയയ്ക്കണം.ചെന്ന് നിന്ന് കൊടുത്തു.ലതീഷിന്റെ വക ഫോട്ടോ എടുപ്പും ഉണ്ടോ?പലരും അച്ഛനെ തൊടുന്നു, തലോടുന്നു.നല്ല വാക്കുകള്‍ പറയുന്നു.അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്നു.അച്ഛന്‍ കരയാത്തതിന്റെ നിരാശയില്ലേ പലര്‍ക്കും.അച്ഛന്‍ ചിലപ്പോഴൊക്കെ വിതുമ്പി.ശരിയ്ക്കും കരഞ്ഞത്‌ അവസാനം.അത് ആദ്യവസാനം സഹായത്തിനു നിന്ന അയ്യപ്പേട്ടന്‍ വിങ്ങുന്നത് കണ്ടപ്പോള്‍.അമ്മയുടെ വലംകയ്യായിരുന്നു.അമ്മ നടന്ന വഴികളിലൊക്കെ നടന്ന ഒരാള്‍.പോസ്റ്ററെഴുതാനും,മുദ്രാവാക്യം എറ്റുചൊല്ലാനും ഒപ്പം പോയ ആള്‍.അയാള്‍ മാറിനില്‍ക്കുകയായിരുന്നു അത്രയും സമയം.യാത്ര പറയാന്‍ അടുത്ത് വന്നു.

മോന്‍ അധികണ്ടോ

ഇല്ല

കുറെ നേരം രണ്ടു പേരും മൌനം.

നല്ലോരോക്കെ പോയി,അയാള്‍ ഇരുള്‍ പരക്കുന്ന ഇടവഴിയിലേയ്ക്ക് നോക്കി.

ഞ്ഞിപ്പോ എപ്പളാ

അടുത്ത് വരും,അച്ഛനെ കൊണ്ടോവണം

നന്നായി

അയാള്‍ കരയുന്നുണ്ടോ,ഇപ്പോഴും?ഇല്ല,പക്ഷെ കനത്ത മുഖം.ഇനി യാത്രയില്ല എന്ന് പറഞ്ഞു അയാള്‍ നടന്നു.പടിയിറങ്ങുമ്പോള്‍ ഒരു വട്ടം തിരിഞ്ഞ് അച്ഛനെ നോക്കി.

ബഹളമൊതുങ്ങി.ഞങ്ങള്‍ വീട്ടുകാര്‍ മാത്രമായി.അമ്മയുടെ ഫോട്ടോയുടെ മുന്നില്‍ നിന്ന് കുറെ നേരം.എന്തൊരു നിശ്ശബ്ദത.അച്ഛന്‍ കിടക്കുകയാണ്.അമ്മു അടുത്ത് വന്നു നിന്നു.

ഫോട്ടോ നന്നായി ഇല്ലെടാ?

ഉം..

ഫോട്ടോയ്ക്ക്‌ പോസ് ചെയ്യാത്ത അമ്മയാണ്.ഏതോ കല്യാണ ഫോട്ടോയില്‍ നിന്നാണ് ഇത് അറേഞ്ച് ചെയ്തത്‌.നന്നായിരിയ്ക്കുന്നു.അമ്മയുടെ ചിരി,ഇനി ഇതില്‍ മാത്രം.

പകല്‍ അവസാനിയ്ക്കുന്നു.പലതും അവസാനിയ്ക്കുന്നു.ഓര്‍മ്മകള്‍..അവയ്ക്ക് മരണമില്ലെന്ന് നന്നായറിയാം.

രാത്രി അമ്മു പുറപ്പെടാനൊരുങ്ങി.അവള്‍ക്കു മറ്റന്നാള്‍ പറക്കണം.അച്ചന്‍ ഇത്തവണയും കരഞ്ഞു.നിയന്ത്രണമില്ല്ലാതെ.സ്വതവേ ധൈര്യം കാണിയ്ക്കുന്ന അവളും.

ഞാന്‍ വരും അച്ഛാ.കരച്ചിലിനിടയിലും അവള്‍ പറയുന്നുണ്ടായിരുന്നു.

അവള്‍ കെട്ടിപ്പിടിച്ചു.ഞാനും കരഞ്ഞു.അവള്‍ അടുത്ത ഒരു സിറ്റിയിലായിരുന്നു താമസിച്ചിരുന്നത്,രമേഷുമായി പിരിഞ്ഞതിനു ശേഷം.ഒന്നു രണ്ടു മണിക്കൂര്‍ നേരത്തെ ഡ്രൈവ്.അവളെ ചെന്ന് കാണണം ഇപ്പ്രാവശ്യം.അത് പറയുകയും ചെയ്തു.അപ്പോള്‍ മാത്രം അവള്‍ പഴയ പോലെ കുസൃതിച്ചിരി ചിരിച്ചു.

നിയ്യ്‌ വര്വോ?

വരും

അമ്മു പോയി.അച്ഛന്‍ ചാരുകസേരയില്‍ കിടക്കുന്നു.രാജേട്ടന്‍ ചെമ്പകത്തിന്റെ അടുത്തേയ്ക്ക് മാറി നിന്നു ഒരു സിഗരട്ട് കത്തിച്ചു.വഴിയില്‍ നിലാവ് നിറഞ്ഞു.എന്തോ ഓര്‍ത്ത്‌ ഞാന്‍ കുറച്ചുനേരം അവിടെത്തന്നെ നിന്നു.തെങ്ങിന്‍തോട്ടങ്ങള്‍ക്ക് നടുവിലെ വീടിനു മേലേയ്ക്കു നിലാവ് ആരോ കോരിയൊഴിയ്ക്കുന്നപോലെ തോന്നി.

Sunday, October 4, 2009

സ്നേഹിതനേ

MSL




എത്ര അനായാസമാണയാള്‍
അക്കരെ നീന്തിയെത്തിയതെന്നോ

ജലപ്പരപ്പില്‍
ഒരു ചുളിവുപോലും വീഴ്ത്താതെ

കാടിന്റെ തണലില്‍ നിന്നയാള്‍
ഒരു വട്ടം തിരിഞ്ഞു നോക്കി

പിന്നെ, ഇക്കരെയിലെ
നനുത്ത പൂമണങ്ങളും പേറി
കാട്ടുവഴിയിലേയ്ക്ക് മറഞ്ഞു

മാനത്തു നിന്ന്
ഒരു തിളങ്ങുന്ന കണ്ണ്
ആ വഴിയിലേയ്ക്കു
പാളി നോക്കി

സ്നേഹിതനേ
സ്നേഹിതനേ

പുഴയുടെ പിറുപിറുക്കല്‍
മാത്രം കേള്‍ക്കാം..