Saturday, April 2, 2016

നഗരത്തിൽ പഴയ സഹപാഠിയെ കണ്ടുമുട്ടി

പണ്ട് പൊറ്റാളിലൊരു തോട്ടത്തിൽ വച്ച്
അവനെന്നെ ഉമ്മ വച്ചിട്ടുണ്ടായിരുന്നു
പറങ്കിമാങ്ങകളുടെ വികൃതിഹൃദയങ്ങൾ
പുറമേയിറങ്ങി തുടിക്കുന്നുണ്ടായിരുന്നു
വെയിൽത്തിരികൾ കമുകുകളിലൊ-
ന്നിലൊന്നിലേക്ക് പകർന്നാടുന്നതു-
പോലെയവന്റെ പൂച്ചക്കണ്ണുകൾ

അങ്ങുമിങ്ങും കൊടുക്കാനുള്ളവയുടെയൊക്കെ
കണക്കിൽ കാലമെന്നും ഞാൻ വിഡ്ഡിയായിരുന്നല്ലോ
നിശബ്ദനായി, ഞാൻ ചുറ്റുപാടുകൾക്കൊപ്പം

പടർപ്പുകളിലൊളിഞ്ഞുതെളിയുന്ന
അണ്ണാനെപ്പോലെയൊന്ന് മേലോടിയിരുന്നു

നഗരത്തിലും കണ്ടൊന്നിനെ
അതും കൂട്ടിലേക്കായിരിക്കണം
തിടുക്കത്തിലായിരുന്നു

അതിന്റെ പുറത്ത് മൂന്നുവരകളുണ്ടായിരുന്നു
പറങ്കിനീരുണങ്ങിയതിന്റെ മട്ടിൽ

No comments:

Post a Comment