ജനിച്ചത് പൂനെയിലെന്ന്.
ഗലികളില്‍ എടുത്തുനടക്കുമായിരുന്നെത്രേ
വെള്ളത്താടിയുള്ള സിക്കുകാരന്
കണ്ണില്‍ എണ്ണയിറ്റിച്ച് കുളിപ്പിയ്ക്കുമായിരുന്നു
തമിഴത്തി ആയ
പിന്നെ അമ്മൂമ്മയുടെ കിഴക്കെവീട്ടില്‍
ആ നോട്ടത്തിന്റെ വേനല്‍ച്ചൂടില്‍
അവിടന്നു പൊറ്റാളിലെ
പാടവക്കില്‍
ചോരുന്ന ഓലവീട്ടില്‍
നാലാം മണ്ണില്‍
പരിചയമില്ലാത്ത ഊടുവഴികളില്‍
നഷ്ടപ്പെട്ട്
അങ്ങനെ ..
എന്താണ് ഗൃഹാതുരത?
എന്താണ് പ്രവാസം?
നിന്റെ വേരെവിടെയെന്നു
ഒരു ദിവസം
പൊറ്റാളിലെ
ഒരിടവഴിയില്‍വച്ച്
പിരാന്തനാലി ചോദിച്ചിരുന്നു
ഞാന്‍ കാലുയര്‍ത്തി നോക്കി
വേരൊന്നും കണ്ടില്ല
അത് കൊണ്ടായിരിക്കണം
വെള്ളിയാഴ്ചകളില്‍ വീട്ടില്‍ പോകാന്‍
എല്ലാരും തിടുക്കപ്പെടുമ്പോള്‍
ഞാന്‍ അവസാന ബസ്സില്‍
അവസാന സീറ്റില്‍ത്തന്നെയിരുന്നു
പോകുന്നത്
ബന്ദിപ്പൂരില്‍
ദേശാടനക്കിളികള്‍ വന്നെന്നു
പറഞ്ഞപ്പോള്‍ ഉത്സാഹിയ്ക്കാഞ്ഞത്
1960കൾക്ക് ശേഷമുള്ള നീതീകരിക്കൽ പ്രതിസന്ധികൾ
1 week ago