Tuesday, September 1, 2009

കള്ളന്റെ കഥ

വീടിനു പിന്നില്‍
കാടിന് മുകളില്‍ ചന്ദ്രനുദിച്ചു
അവള്‍ നടന്നടുക്കുകയാണ്
വെള്ള റോസാപ്പൂവുകളുടെ മണം
അവനെ പൊതിയുകയാണ്

*

ആശാന്‍ കുറുക്കനിടവഴി കയറുമ്പോള്‍ ആമിനാത്ത പുറകേയെത്തി.
"ന്താ ആമിനുമ്മേ?"
"ആ ഹമീദിനെക്കൊണ്ട് തോറ്റ്.. "
"കള്ളനെ പിടിയ്ക്കാന്‍ ഞാനാപ്പോ..ങ്ങള് ഒന്ന്‍ എഴുതി കൊടുക്കീന്ന്‍.."
"അതോണ്ടോന്നു കാര്യല്ല്യ ആശാനെ,ഓന് വാശി കൂടും ന്നല്ലാതെ..കയിഞ്ഞ പ്രാവിശ്യം തന്നെ.. "
"ഞാന്‍ പ്പെന്താ വേണ്ടീത് "
"ന്തെങ്കിലും ഒര് വയ്യ് കാണണം.."
"അതിപ്പോ ഞാന്‍ പറഞ്ഞാ ഓന്‍ കേക്കൂലാന്ന്‍.."
"ങ്ങള് ന്തേങ്കിലും മന്ത്രിച്ചൂതി.."

*

നീണ്ട കണ്ണുകള്‍
പനമ്പുഴയിലെ ഇരുളടഞ്ഞ
കയങ്ങള്‍ പോലെ...

*

ഹമീദ്‌ നിലാവത്ത് കുന്നിന്‍ പുറത്ത്‌ കിടക്കുകയാണ് .
വഴീല് കാണുമ്പോ ഒന്ന് നോക്കിക്കൂടെ പെണ്ണെ?ഒന്ന് ചിരിച്ചൂടെ?
ഒറങ്ങ്മ്പോ ജനല്‍ ഒര് പൊളി തുറന്നൂടെ?ഒര് വെളിച്ചം വച്ചൂടെ ?

പുറത്തു നിലാവും,അകത്തിരുട്ടും.

*

പുഴയും മിണ്ടാട്ടമില്ലാതെ ഒഴുകുന്നു.ജമീലയുടെ മുടി വിതര്‍ത്തിയിടുമ്പോള്‍ കുളിരുന്ന പുഴ.മുടിയൊഴുകിപ്പരന്നു പുഴ. മുടിയിലൊഴുകിപ്പരന്നു പുഴ.അവളുടെ തോളുകളില്‍ വെയില്‍,കുളിര് കോരി മീനുകള്‍‍.ഹമീദ്‌ തടയാകുന്നു.മുടിച്ചുരുളുകള്‍ക്കിടയില്‍ മറ്റൊരു മീനാവുന്നു.

*

ഒന്ന് നോക്കിക്കൂടെ പെണ്ണെ?

*

ഹമീദ്‌ വെയില്‍ പോലെ തിളയ്ക്കുന്നു.രാത്രികളിലലയുന്നു.മനയ്ക്കലെ തൊടിയിലെ പൊട്ടക്കിണറ്റില്‍ നിലാവ് വീഴുന്ന നോക്കിയിരിയ്ക്കുന്നു.

ഇടവഴിയ്ക്കപ്പുറം മാളികയില്‍ പാതി ചാരിയ ജനാല.എന്തോ കരയണമെന്നു തോന്നുന്നു ഹമീദിന്. പെണ്ണെ,എന്നെങ്കിലും ഒരൊറ്റ വട്ടം..

*

കലന്തനാജി രാവിലെ നോക്കുമ്പൊ മുറ്റത്തിന്റെയരിക്കില് റോസ് തോട്ടത്തില്‍ ഒറ്റ പൂവില്ല.

*

ഒരു രാത്രി ഹമീദ്‌ നോക്കുമ്പോള്‍ ഒരു വെട്ടം, കത്തിയണയുന്നു മാളികയില്‍. രണ്ടാം നിലയിലെ അതേ ജനാലയില്‍. പിന്നെയും.
മാളികയുടെ ചോടെ ഹമീദ്‌.രണ്ടാം നിലയിലെ ജനലഴിയിലൂടെ പാമ്പുകള്‍ പോലെ അവളുടെ മുടി.മുടി മണത്ത് നില്‍ക്കുകയാണ് അവന്‍.അവയവനെ വരിയുന്നു.വെളുത്ത റോസ് പൂവുകളുടെ മണം.

*

വീടിനു പിന്നില്‍
കാടിന് മുകളില്‍ ചന്ദ്രനുദിച്ചു
അവള്‍ നടന്നടുക്കുകയാണ്
വെള്ള റോസാപ്പൂവുകളുടെ മണം
അവനെ പൊതിയുകയാണ്

*

പിന്നില്‍ ആളനക്കം.അവനറിഞ്ഞില്ല.

*

കൊല്ലങ്ങള്‍ കഴിഞ്ഞ് അവന്‍ പൊറ്റാളില്‍ വന്നപ്പോള്‍,കുന്നിന്ചെരിവിലെ വലിയ മരത്തില്‍ ഒര് പേരെഴുതിവച്ചുപോലും.കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അത് മാഞ്ഞില്ല പോലും.വയസ്സത്തിയായിപ്പോയി മരം.ആ മരം,എല്ലാക്കൊല്ലവും പൂത്തിരുന്ന ആ മരം,പിന്നെ പൂത്തതേയില്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിയ്ക്കുമോ?

*

ഹമീദ്‌ അവളെ പിന്നെ കണ്ടുവോ? കണ്ടു,കുറേക്കാലം കഴിഞ്ഞ്.
എന്തിന് എന്ന് ഒരു ചോദ്യം ചോദിച്ചോ? ഇല്ല

സത്യത്തില്‍ അവന്റെ നോട്ടം അവളെ അസ്വസ്ഥയാക്കി.ആരിത്‌,എന്തൊരു നോട്ടമെന്ന് കരുതി അവള്‍,വേഗം വഴിമാറി പോയി.

*

പോകെപ്പോകെ അവനെ കാണാതെയായി,പൊറ്റാളില്‍.

മരം കാണുമ്പോള്‍ പലരും ഓര്‍ത്തു. ഏറെക്കാലം കഴിഞ്ഞും. രാത്രിയില്‍ കേള്‍ക്കുന്ന ആ ചൂളം വിളി. നിലാവത്ത്‌ കുന്നില്‍ മലര്‍ന്നു കിടന്നു കിനാവ് കാണുന്ന കള്ളന്‍.ഒരേയൊരു പ്രാവശ്യം മാത്രം പിടിയ്ക്കപ്പെട്ട കള്ളന്‍.

ആമിനുമ്മയുടെ വീട് പുഴവെള്ളത്തില്‍ ഒലിച്ചുപോയി.രാത്രി ചൂളം വിളി കേട്ടപ്പോള്‍ വരാന്തയിലിറങ്ങി നോക്കുമ്പൊ മല മുഴുവന്‍ കുത്തിയൊലിച്ചു വന്നു പോലും.

ആശാന്‍ ഈ കഥ ഞങ്ങളോട് പറയാനായി അതേ മരത്തിന്റെ ചോട്ടിലങ്ങനെ..
കഥ പറഞ്ഞു കണ്ണ് തുടയ്ക്കും ആശാന്‍.അതെന്തെന്നു ഞങ്ങളോര്‍ക്കും.

*

പൊറ്റാളിലെയ്ക്കു വരുന്നവരേ,കുന്നിന്‍ ചെരിവില്‍ ആ മരം കണ്ടാല്‍ ഒന്ന് നിക്കണം.ഒന്ന് കാണണം.ഒന്ന് തൊട്ട് നോക്കണം.ഇപ്പ്രായത്തിലും അത് കുളിര് കോരി നില്‍ക്കും...രാത്രിയാണെങ്കില്‍,അതിന്റെ ചുളി വീണ കവിളുകള്‍ നിലാവില്‍ തിളങ്ങും.

5 comments:

  1. നല്ല കള്ളൻ.
    നന്നായി.

    ReplyDelete
  2. നന്നായിരിക്കുന്നു ഈ കള്ളൻ
    ഓണാശംസകൾ

    ReplyDelete
  3. നല്ല ആഖ്യാനം.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  4. വായനയ്ക്ക് നന്ദി, എല്ലാവര്ക്കും

    ReplyDelete