Wednesday, December 3, 2008

രക്തസാക്ഷിയായ പട്ടി

ഒരു വെടിയുണ്ട
മതിയായിരുന്നു ആ പട്ടിയെ കൊല്ലാന്‍
ഒരു വീര മൃത്യു, ചിലര്‍ പറഞ്ഞു
ഒരു നിലവിളി കേട്ടെന്നു മറ്റു ചിലര്‍,
അത് ദേശസ്നേഹികളുടെ വായ്താരിയെന്നു വേറെ ചിലര്‍

ആരും കേള്‍ക്കാതെ പോയ
ഒരു നെടുവീര്‍പ്പ്
ആരും കാണാതെ പോയ
ഒരു തുള്ളി കണ്ണീര്‍.

അക്ഷോഭ്യനായി തെല്ലു മാറിനില്‍ക്കുന്ന
മറ്റൊരു പട്ടി.

പുറത്തു വെയിലില്‍
തിളയ്ക്കുന്ന മുദ്രാവാക്യങ്ങള്‍,
അവകാശം അടയാളപ്പെടുത്തുന്ന കൊടികള്‍

പകലിലും
ആകാശത്തില്‍ തെളിയുന്ന ഒരു രക്തനക്ഷത്രം,
രക്തസാക്ഷിയുടെ ഒരു കണ്ണ്.
ആ നേരിയ വെളിച്ചത്തില്‍ എവിടെയോ
എന്നും വെള്ളം കോരുന്നവന്റെയും, വിറകു വെട്ടുന്നവന്റെയും
ശോഷിച്ച, ചുരുട്ടിയ മുഷ്ടികള്‍ മേലേയ്ക്കുയരുന്നു

കേട്ടു മടുത്ത ഒരാരവം
"രക്തസാക്ഷികള്‍ സിന്ദാബാദ്"

Sunday, July 13, 2008

കദിയ

കദിയാ

എന്റെ പാപക്കണ്ണുകൾ നിന്നെത്തലോടി
നിശബ്ദരായി, നിരാശരായി
തിരികെ വരുന്നു

അല്ലെങ്കിലും

എല്ലുന്തിയ മാറിലെ ശുഷ്കിച്ച
മാംസക്കഷ്ണങ്ങൾക്ക്‌
എന്തുണ്ട് , എനിക്കു തരുവാനായി?

പൂച്ചക്കണ്ണുകളുയർത്തിയുള്ള നോട്ടത്തിനു
കൊയ്തു കഴിഞ്ഞ പൊറ്റാൾ പാടങ്ങളുടെ
വിളർച്ചയാണുള്ളത്‌

കാറ്റിൽപ്പറക്കുന്ന തട്ടത്തിനുപോലും
ഉണങ്ങി നിൽക്കുന്ന നെൽച്ചെടികളുടെ മങ്ങിയ നിറം.

കദിയാ

പൊറ്റാളിലെ ഇടവഴികളിൽവച്ചു
നിന്നെക്കാണുമ്പൊൾ, നീ
എന്നെക്കടന്നു പോകുമ്പോൾ
നിന്റെ മുഖത്തേക്കു ഞാൻ ഒളിഞ്ഞു നോക്കാറുണ്ട്‌

വെയിലിന്റെ കരി വീണ മുഖം
പൂച്ചക്കണ്ണുകൾ
ചെമ്പിച്ച മുടിയിഴകൾ
നരച്ച പാവാട
പാദസരമില്ലാത്ത കാലുകൾ

പെണ്ണെ , നിനക്കുമുണ്ടോ ഒരു ഹൃദയം?

സുവര്‍ണ്ണ നിറമുള്ള പാടങ്ങൾക്കു മേലെ
കൊറ്റികൾ പാറൂമ്പോള്‍
അറിയാതെ തുടിക്കുന്ന ഒന്ന്?

പൊറ്റാൾ പാടത്ത്‌ ആടുകൾക്കു
പിന്നാലെ നടക്കുമ്പോള്‍
നരച്ച മാനം നോക്കി
നെടുവീര്‍പ്പിടുന്ന ഒന്ന് ?

പകരം,
ചോര പൊടിയും വരെ
ശോഷിച്ച കാല്‍ കൊണ്ടു മെതിക്കുകയും,
കൈ കഴയ്ക്കുന്ന വരെ
കന്നിനെ തല്ലുകയും..

സ്വപ്നം കാണാത്ത പെണ്ണ്.

പനംപുഴയിലെ വെയില്‍ത്തിളക്കം ,
പൊറ്റാളിന്റെ പച്ചപ്പ്‌,
മലന്ചെരിവിലെ കൊന്നകള്‍...

ഒന്നും കാണാത്ത കണ്ണ്.

നിശബ്ദമായി കത്തുന്ന ഒരു തീക്കൊള്ളി

കദിയ,
കല്ല്‌ കൊണ്ടൊരു പെണ്ണ്