Wednesday, August 5, 2015

പൊറ്റാളെത്തുന്പോൾ
ഒരു പൂവിനല്ലിപോലെ   
ഇളം ചൂടിന്റെ 
മുനയൊന്നു  തൊട്ടപോലെ 
മിടിക്കുന്നു നെഞ്ചുചേർന്നു
മറ്റൊരിളം ഹൃദയം

പുറത്തെ രാത്തണുപ്പിൽ  
കൂട്ടിരിക്കുമൊരു നേർത്തപാട്ടിൻ 
നനുത്ത പുതപ്പുപോലെ.

വഴിയിറന്പുകളിലുലാത്തും
കാറ്റിൻ കൈവിരലിൽ
പാട്ടൊരു കൂട്ട്
കൂടുവിട്ടൊരു ചിറക്

ചിറകിലൊരു മനം  

മനമലയും പട്ടം
നൂലതു ചുറ്റിച്ചുറ്റി
ഇളം വിരലിൽ
ചുറ്റിച്ചുറ്റി

വീടുകൾ
തെരുവുകൾ
പാടങ്ങൾ
ഇടവഴികൾ

പൊറ്റാൾ മുഴുവൻ
ഇനി

ചുറ്റിച്ചുറ്റി

ഇളം പൂവല്ലിയെ
കാറ്റിലാട്ടിയാട്ടി

ആയിരം ഇലക്കുന്പിളു-
കളിലുമ്മയിറുത്തുനിറച്ച്

ഒരു പൂക്കോലം
നൂറു പൂക്കോലം

ആയിരം ഉമ്മച്ചിമാർ
കണിപോലെ കണ്ട്
നാറ്റി നാറ്റി

പഴങ്കിസ്സകളു പാറ്റിപ്പാറ്റി
ചിരി, കണ്ണീരൊപ്പിയൊപ്പി

വിരലൊത്ത് നോക്കി
മോറൊത്ത് നോക്കി

പഴംപാട്ടൊന്നൊപ്പിച്ചു നോക്കി

രാത്രി തികയൂല
പാട്ടു തികയൂല

കെസ്സിൻ കാറ്റുതൊട്ടിലിൽ 
ഒരു പൂവല്ലി

പൊറ്റാളിൻ
മണ്ണോട് നെഞ്ചോട്
ഇളംചൂട് ചേർത്തി

മിടിച്ചുമിഴിച്ച്
പിറപോലെ
ഒളിഞ്ഞുതെളിഞ്ഞ്
അമ്മിഞ്ഞത്തുള്ളി

ഒരത്തർത്തുള്ളി

*നാറ്റുക = മണപ്പിക്കുക = ഉമ്മവെക്കുക.