Saturday, April 2, 2016

നഗരത്തിൽ പഴയ സഹപാഠിയെ കണ്ടുമുട്ടി

പണ്ട് പൊറ്റാളിലൊരു തോട്ടത്തിൽ വച്ച്
അവനെന്നെ ഉമ്മ വച്ചിട്ടുണ്ടായിരുന്നു
പറങ്കിമാങ്ങകളുടെ വികൃതിഹൃദയങ്ങൾ
പുറമേയിറങ്ങി തുടിക്കുന്നുണ്ടായിരുന്നു
വെയിൽത്തിരികൾ കമുകുകളിലൊ-
ന്നിലൊന്നിലേക്ക് പകർന്നാടുന്നതു-
പോലെയവന്റെ പൂച്ചക്കണ്ണുകൾ

അങ്ങുമിങ്ങും കൊടുക്കാനുള്ളവയുടെയൊക്കെ
കണക്കിൽ കാലമെന്നും ഞാൻ വിഡ്ഡിയായിരുന്നല്ലോ
നിശബ്ദനായി, ഞാൻ ചുറ്റുപാടുകൾക്കൊപ്പം

പടർപ്പുകളിലൊളിഞ്ഞുതെളിയുന്ന
അണ്ണാനെപ്പോലെയൊന്ന് മേലോടിയിരുന്നു

നഗരത്തിലും കണ്ടൊന്നിനെ
അതും കൂട്ടിലേക്കായിരിക്കണം
തിടുക്കത്തിലായിരുന്നു

അതിന്റെ പുറത്ത് മൂന്നുവരകളുണ്ടായിരുന്നു
പറങ്കിനീരുണങ്ങിയതിന്റെ മട്ടിൽ

Tuesday, March 29, 2016

രാഗിണി ടീച്ചറുടെ
ക്ലാസ്സിന്റെ അരമതിലിനുമപ്പുറം
കലപിലയിളകുന്ന
പൂളത്തോട്ടത്തിനുമപ്പുറം
ചുവപ്പനരിമുല്ലകൾ തിക്കുന്ന
വേലിക്കപ്പുറം
അമ്മയുടെ ചലനം

കൂട്ടത്തിലാരൊക്കെയോ ചൂണ്ടിക്കാണിക്കുന്നുണ്ട്
ആരൊക്കെയോ കൌതുകത്തോടെന്നെ നോക്കുന്നുണ്ട്

സ്കൂളിനു പിറകിലെ മരങ്ങളുടെ തണലുണ്ട്
അപ്പുറവുമിപ്പുറവും വെയിൽ
നുരിയിട്ടുതുടങ്ങിയിട്ടുണ്ട്
ഒരു ചലനചിത്രത്തിൻറെ നാലതിരുകൾ
അതിൽ വീണ്ടും വീണ്ടും
വെയിലിനെ കൂസാതെ, ചിന്തയിൽ വിയർത്ത്
നാനാവിധ വരകൾ കാണുന്ന മുഖമുയർത്തി
അമ്മ പോകുന്നു.

ഓരോ പഴുതിലൂടെയും നൂഴുകയാണ്
എന്റെ കണ്ണുകളും തിക്കുകയാണ്

Monday, March 21, 2016

തൊണ്ണൂറ്റേഴിലാണ് കാടുകാണുന്നത്
അന്നവിടെത്തങ്ങി
കാടിന്റെ നാനാജാതി സ്വരങ്ങൾക്കൊപ്പം
അച്ഛന്റെ ശ്വാസവും മങ്ങി
ഉറങ്ങാതെയിരിക്കുന്പോൾ ശാഖികൾക്കിടയിൽ 
നിന്നു കരിയവൻ വെളിപ്പ്പെടുന്നു 
അവന്റെ നിശ്വാസം തണുപ്പിനെ വകയുന്നു
ഹൃദയമിടിപ്പ് മരങ്ങൾക്കിടയിലുലാത്തുന്നു
ഞാനവിടുണ്ട്, എന്നാലുമെന്നിൽ
നിന്നൊരുവനവനു പിറകെ പോകുന്നു. 
മഞ്ഞിൽ മരങ്ങൾ ഭ്രൂണങ്ങളെപ്പോലെ
ചുരുണ്ടുകൂടിയിട്ടുണ്ട്, മുന്നിലും
പിന്നിലും പാതകൾ ഒടിമറയുന്നു
ഭൂതകാലങ്ങളിൽനിന്നും കരേറിയതൊക്കെ 
ഉരഗങ്ങളായാതാവാം, പൊന്തകൾ മുരളുന്നു 
പരിണമിക്കാത്തത്, ഇരുൾത്തടാകത്തിലലയുന്നതുമാവാം 
ചുരുളഴിക്കാനാകാത്ത വേർക്കൊടികളിൽ
ഉടലുടക്കി പാതിഭൂമിയിലും പാതിയാകാശത്തിലും
നേർത്ത പിറുപിറുപ്പുകളിലൊടുവിലുറക്കം 
എകാന്തതയുടെ കാരമലിഞ്ഞ
ജലപ്പരപ്പുകൾ 
കണ്ണുകീറുന്പോൾ നാനാജാതിസ്വരങ്ങളിൽ
പതിഞ്ഞൊളിയുന്നു ഇരയുടെ നിശ്വാസം
ഓരോ ജീവാണുകളിലുമപ്പോൾ 
നായാടിയുടെ കിതപ്പ്.