Tuesday, February 3, 2015

കദിയാ..

കദിയാ

പെരുന്നാള് രാത്രിയിരുളിൽ ഞാൻ
പള്ളിയിൽ നിന്ന് പോകുന്നു 

മന്ത്രിച്ചുവരണ്ട ചുണ്ടുകളുടെ
നിശബ്ദയാചനകൾ കാറ്റില്  
അത്തറുകളുടെ നനുത്ത ഇരതേടൽ
ഇടവഴികളില്, തുറസ്സുകളില്

ഇരുളിൽ ഉറങ്ങിയുമുണർന്നും  
പലജീവികളുടെ ഞരക്കങ്ങള്
കരച്ചിലുകള് 

ഇടവഴികളിലങ്ങിങ്ങ് മിന്നുന്നു
നിന്റെ മുടിയിഴയിലെ തരിവെട്ടങ്ങൾ
എന്റെ നിശ്വാസങ്ങളിലുലയുന്നു
വള്ളിപ്പടർപ്പുകൾ, നിന്റെ ഉടൽ-
ച്ചെരിവുകളിലെ സൂചിപ്പുല്ലുകൾ

രഹസ്യമെന്ത്, ഓരോ രാത്രിതന്നെയും
നിന്റെ കറുപ്പിൽ നിന്നേയുയിർക്കുന്നു
അവ പാതിയിൽ പിരിയുന്നു, 
ഒരു പാതിയിൽ,
പാടങ്ങൾക്കുകുറുകെ ഓലികൾ,
ഒടിമറയുന്ന തിടുക്കങ്ങൾ
മറുപാതി നിശബ്ദം, നിലാവിൻ
മെഴുവീണ സ്വപ്നസഞ്ചാരങ്ങള്   

നീയായിരിക്കണമത്
ഉടലുമുയിരും വിയർത്തുദാഹിച്ച്, 
വ്രതവറവിലിരുളിലുഴലുമ്പോള് 
ഇടവഴിപ്പെരുവഴിയറ്റത്ത്
ഇരുൾപ്പനകളുടെ മറയത്ത്
നേർത്ത നഖപ്പാടുപോലെ
നീറിയൽപ്പം ചിരിച്ചുദിപ്പവൾ