Tuesday, August 21, 2012

കദിയാ

കദിയാ, നീയെന്നെ കടന്നു പോവുമ്പോള്‍
ഞാന്‍ സുതാര്യനാവുന്നു, എന്റെ മിടിക്കുന്ന 
ഹൃദയം എനിക്ക് തന്നെ കാണാകുന്നു

ഞാന്‍ രണ്ടായിപ്പിളര്‍ന്ന് 
ഒരു പകുതി ഇടവഴിയിരുളില്‍ നില്‍ക്കുന്നു 
മറുപാതി നിന്നോടൊപ്പം 
നടക്കുന്നു, കുന്നു കയറുന്നു 
വെയിലുലാവുന്നു, എരിഞ്ഞു പുകയുന്നു   

വെളിമ്പ്രദേശത്തെ  ഏതു മൃഗത്തെയും പോലെ
എനിക്കും നിന്റെ കറുപ്പിലേക്ക്‌ കുതിക്കാം 
എന്നാല്‍ ഞാന്‍ ഇരയാകുന്നു 
എന്നെ കോര്‍ത്ത്‌  നീ 
തെളിനീരില്‍ മുക്കുമെന്നു വെക്കുന്നു 
ഈ എരിവെല്ലാം കുളിരുമെന്നു വെക്കുന്നു 

മഗിരിബില്‍ ബാങ്കിന്റെ ഓളങ്ങളില്‍ 
തട്ടം വലിച്ചിട്ടു നീ ഒഴുകുന്നു 
എന്റെ ചങ്കിലെ നനഞ്ഞ മണ്ണില്‍ 
കാല്‍ പതിപ്പിച്ചു  നീ പോകുന്നു 

റംസാന്‍ തീരുന്നു, ചവര്‍ന്ന ഒരു പഴംപോലെ  
ഞാന്‍ വലിച്ചെറിയപ്പെട്ടിരിക്കുന്നു, എന്നാല്‍   
കദിയാ , ഇനിയുമുണ്ട് ചന്ദ്രന്‍  
അവന്‍ വളരുന്നതും തളരുന്നതും 
ഇന്നിരുള്‍മേഘമറവില്‍, ആരറിയാന്‍, നോക്കാന്‍  

മെലിഞ്ഞും തെളിഞ്ഞും ഞാന്‍ രാത്രിയാവാന്‍ കാത്തിങ്ങനെ 
ഒരു പാതിയെങ്കിലും വെളിച്ചത്തിലേക്കിറക്കി നിറുത്താന്‍, കദിയാ
നിന്റെ കറുപ്പിന്റെയെണ്ണയൊഴിക്കൂ, നിന്റെ തീവിരലാലെന്നെക്കൊളുത്തൂ   

Monday, July 2, 2012

മഷി


രണ്ടുവര്‍ഷങ്ങള്‍ തീര്‍ന്നുപോയതെയറിഞ്ഞില്ല 
ഒരിളംപൈതലൊരു മുറിയില്‍ നിന്നു
മറ്റൊന്നില്‍ ഓടിയെത്തിയ സമയമെന്നെ തോന്നൂ    
രാപ്പകലില്ലാതെയവനൊപ്പം എത്ര കുന്നേറി,
പുഴകടന്നു,കാടിലലഞ്ഞു സമയംപോയിരിക്കുന്നു

എഴുതുവാനുണ്ട് ദുഃഖകോപങ്ങള്‍,കൊടുങ്കാറ്റുകള്‍,
മാരികള്‍ പിടിച്ചുലച്ചനിമിഷങ്ങള്‍,തൂവല്‍ പോലെയുലന്നത്,
നിലാവില്‍ നിശബ്ദമായി നിന്നത്,പൂവിതള്‍പോലെ
നനുത്തചുണ്ടാലുമ്മ വാങ്ങിയത്,
കണ്ണേറെ നനഞ്ഞത്‌,കരളേറെയുരഞ്ഞു കീറിയത് ..

ആവുന്നില്ല താമരനൂലിനാലെങ്കിലും
രക്തം തുടിക്കുന്ന പിടിവിടുവിക്കാന്‍

സുഹൃത്തെ,എഴുത്തെന്നെ മറന്നു, ഞാനവനെയും,
എങ്കിലും ഞങ്ങള്‍ രാവേറെ വൈകിയുള്ള
സ്വപ്നങ്ങളില്‍ ദിനവും കാണുവോര്‍,
പുകയിലമണത്തോടെ   സംസാരിച്ചിരിപ്പവര്‍.

ഈ കൈഞരമ്പ്‌ മുറിക്കയില്‍ കാണാം
മഷി, ചുവപ്പല്ല കറുപ്പ്,
മറന്നു മരച്ചുമരിച്ചുയര്‍ത്ത
സ്നേഹനദിയാല്‍ നേര്‍പ്പിച്ചതതിന്‍ നിറം     

മഷിയാകിലെന്ത്,ഏതെങ്കിലും തൊടലില്‍ 
അല്ലെങ്കിലുമ്മയില്‍ പകര്‍ന്നിരിക്കുമോ, 
നിറച്ചിരിക്കുമോ ഞാനാ മഷിപ്പാത്രം
എന്നേ അറിയേണ്ടൂ        

അവനിലൂടെയെങ്കിലും ഞാന്‍ 
എഴുതിത്തീര്‍ക്കുമായിരിക്കുമോ  
നിത്യസഞ്ചാര,വിചാരവികാരങ്ങളിതത്രയും  
എന്നെ അറിയേണ്ടൂ