Tuesday, February 17, 2009

അവന്‍

അവനാദ്യം
നക്ഷത്രമായിരുന്നു പോല്‍

ആദ്യം
പുഴക്കരയില്‍ വീണ്
അവനോരിടയനായി
മനുഷ്യനും മൃഗത്തിനും

വെയിലേറ്റവന്‍ കറുത്തുപോയി
അമ്പേറ്റവന്‍ വീണു

പിന്നെ മണലാഴിയില്‍
വീണവന്‍ സൂഫിയായലഞ്ഞു
അവന്റെ മൊഴികേട്ടവര്‍
മരുപ്പച്ചകള്‍ തീര്‍ത്തു

മരീചികയായി അവന്‍ മറഞ്ഞു
അവന്റെ വാക്കുകള്‍ മണല്‍ക്കാറ്റെടുത്തു

പിന്നെയവന്‍ കാട്ടില്‍ വീണു
മഹാമൌനത്തിന്റെ
പൂവായിനിന്നു പുഞ്ചിരിച്ചു
ചിരിയുടെ പൊരുളറിഞ്ഞവര്‍
സുഗന്ധമായി നാടുകളിലലഞ്ഞു

അവനെയവര്‍ അവതാരമാക്കി
കല്ലില്‍കൊത്തി,കടലിലെറിഞ്ഞു

പിന്നെയവന്‍
ഭ്രാന്തന്മാരുടെയും,കുഞ്ഞുങ്ങളുടെയും
ഇടയിലേയ്ക്ക് വീണു
വെയിലിലും നിലാവിലും
അവരുടെ കണ്ണുകളില്‍
അവനെന്നും മഴവില്ലുപോലെതിളങ്ങി

അവര്‍ക്ക് ദിവ്യവചനങ്ങളും
വെളിപാടുകളുമില്ലായിരുന്നു

എന്നാണവരുടെ ലോകം വരുന്നത്?

Thursday, February 12, 2009

കപ്പിത്താന്‍

പടികടന്നു വന്നിരുന്നു
ഒരു മിഠായിമധുരം

വെള്ളയും വെള്ളയുമിട്ടു
ചുളിയാത്ത ചിരിയും
നനുത്ത മണവുമായി

പഞ്ചസാര കടംവാങ്ങി
അമ്മയുണ്ടാകിയ പരാതിപ്പുക
ചുവയ്ക്കുന്ന ചായകുടിച്ചു്

അബുവിന്റെ വീട്ടില്‍
നിന്നു വായിച്ച
"പൂമ്പാറ്റ"ക്കഥകള്‍
മൂളിമൂളി കേട്ട്

പൊന്തപിടിച്ച തൊടിയില്‍
ഒന്നു കറങ്ങി
ഇറയത്തെ ചിതല്‍ തട്ടി
കിണറിലൊന്നെത്തിനോക്കി

ചിന്തയില്‍ പുകഞ്ഞു
ഇടവഴികയറി വരുന്ന
അച്ഛനോട് വാക്കുകളില്ലാതെ
സംസാരിച്ച്

അമ്മയുടെ
സങ്കടക്കടല്‍ കണ്ട്
അച്ഛന്റെ
കാറ്റുതിങ്ങുന്നയഴിമുഖം കണ്ട്

പടിയ്ക്കല്‍വച്ച്
അച്ഛന്റെ വരകള്‍ മാഞ്ഞ
കയ്യില്‍ വിയര്‍പ്പിറ്റ
നോട്ടുകള്‍ തിരുകി

ഇരുളിറങ്ങുമ്പോള്‍
ചുളിയാത്ത അതേ ചിരിയുമായി
പുഴക്കരയിലൂടെ നടന്നുമറയുന്നു
അത്തര്‍മണമുള്ള കത്തുകളിലെ
പഴയ കപ്പിത്താന്‍

അക്ഷാംശങ്ങളില്‍
രേഖാംശങ്ങളില്‍
കാലിടറി,
വെള്ളിത്തിമിംഗലങ്ങളെ
പിന്തുടര്‍ന്നലഞ്ഞു്

കടലെത്രയോ കണ്ട്
തിരയെത്രയോ കണ്ട്

അവസാനം
ഓര്‍മയില്‍ വെയിലസ്തമിച്ച്
തെങ്ങിന്‍ തോപ്പുകള്‍ക്കു
നടുവിലെ
വലിയ വീട്ടില്‍ ഒറ്റയ്ക്കങ്ങനെ
ഭൂപടങ്ങളില്‍ കണ്ണുംനട്ട്

പിന്നെ കടലില്‍ നഷ്ടപെട്ട
ഒരു പഴയ പായ്ക്കപ്പല്‍പോലെ
ഞങ്ങളുടെ മറവിച്ചുഴികളിലേയ്ക്ക്
മറഞ്ഞ് മറഞ്ഞ്

വര്‍ഷങ്ങള്‍ക്കിപ്പുറം

ധ്രുവനക്ഷത്രങ്ങളെയും
കടല്‍കാക്കകളെയും
സ്വപ്നം കാണാന്‍
പഠിച്ച ശേഷം

ഒരു തണുത്ത നഗരരാത്രിയില്‍
മറ്റൊരു ദീര്‍ഘയാത്രയില്‍

വണ്ടികാത്തു നില്‍ക്കുമ്പോള്‍
നിനച്ചിരിക്കാതെ
അരികിലൊരു വൃദ്ധസാന്നിധ്യം
തിരയായി ഒരുപ്പുമണം

ചുളിഞ്ഞ കയ്യിലേയ്ക്കു
നാണയമിടാന്‍
മടിച്ചുനില്‍ക്കുമ്പോള്‍
ഒരു ഫോണ്‍വിളി

പഴയൊരു കപ്പല്‍
പായകള്‍ താഴ്ത്തിക്കഴിഞ്ഞു

നോക്കുമ്പോള്‍
നീട്ടിയ കൈകളില്ല
ഇരുളു മാത്രം

മുകളില്‍
നനുത്തചിരിയുമായി
ഒരു വഴികാട്ടിനക്ഷത്രം

ഞാനറിയുന്നു
നിയോഗം പോലെ
എന്റെ കപ്പല്‍പ്പായകളില്‍
കാറ്റാളുന്നു,എന്നെ
തിരകള്‍ പുല്‍കുന്നു

Sunday, February 8, 2009

നഷ്ടപ്പെടലുകളുടെ ഒരു ദിനം

നഷ്ടപ്പെടലുകളുടെ ഒരു ദിനം

ഉറക്കത്തില്‍നിന്നും തട്ടിയുണര്‍ത്തപ്പെടുമ്പോള്‍
പാടങ്ങള്‍ മഞ്ഞില്‍ മറഞ്ഞുപോകുന്ന
ഒരു സ്വപ്നം നഷ്ടപ്പെടുന്നു

ധൃതിയില്‍ വാതില്‍തുറന്നിറങ്ങുമ്പോള്‍
സഹശയനം ചെയ്ത പെണ്ണിന്റെ
സുഗന്ധം നഷ്ടപ്പെടുന്നു

തിടുക്കത്തില്‍ വാഹനമോടിക്കുമ്പോള്‍
വഴിയില്‍നിന്ന ചിരന്തനസുഹൃത്തിന്റെ
പുഞ്ചിരി നഷ്ടപ്പെടുന്നു

പാതി മുറിഞ്ഞ ഒരു ഫോണ്‍വിളിയില്‍
ഒരു വിറയാര്‍ന്ന ശബ്ദത്തിന്റെ
തണുപ്പുള്ള തലോടല്‍ നഷ്ടപ്പെടുന്നു

വലിച്ചൂതുന്ന പുകച്ചുരുളുകളില്‍
ഏതോ ഒരു സൌഹൃദത്തിന്റെ
കനല്ചൂടും നഷ്ടപ്പെട്ടുപോകുന്നു

കാറ്റില്‍ തലയില്‍ പൊഴിയുന്ന
പൂമഴയില്‍,പണ്ടത്തെയേതോ
കളിചിരികളുടെ നേരിയ
ഓര്‍മകള്‍ നഷ്ടപ്പെടുന്നു

ജാലക ചില്ലില്‍
മഴയെഴുതുന്ന അവ്യക്തചിത്രങ്ങളില്‍
മിന്നല്‍പോലൊരു മുഖം
തെളിയുന്നു, നഷ്ടപ്പെടുന്നു

അതിനൊപ്പം എത്ര തുടച്ചാലും
കവിളില്‍ തെളിഞ്ഞുതെളിഞ്ഞു
വന്നിരുന്ന ഒരു ചുംബനമുദ്രയും
നഷ്ടപ്പെടുന്നു

മഴയിലെതോ ഒരു കരള്‍നീറുന്ന
പാട്ടിന്റെ രണ്ടുവരികള്‍
നഷ്ടപ്പെട്ടു പോകുന്നു

പാതിയില്‍ നിന്ന സംഭാഷണങ്ങള്‍
പാതിയില്‍ മറന്ന പുഞ്ചിരികള്‍
പാതിയില്‍ എഴുതിനിറുത്തിയ വരികള്‍

മടക്കയാത്രയില്‍

പിന്നോട്ട് പായുന്ന
വഴികള്‍ക്കപ്പുറം മങ്ങിയ
സൂര്യന്‍ പലസന്ധ്യകളില്‍
നിറം കലര്‍ത്തിയൊരുക്കിയോരു
ചിത്രം നഷ്ടപ്പെട്ടുപോകുന്നു

അലയുന്ന മേഘത്തുമ്പില്‍
പലവട്ടം കഥപറഞ്ഞുറക്കിയ
ഒരു നക്ഷത്രവെളിച്ചം
നഷ്ടപ്പെട്ടുപോകുന്നു

പടികള്‍കയറി
വാതില്‍ തുറക്കുമ്പോള്‍
വരണ്ട, ഇരുട്ടുനിറഞ്ഞ
മുറിയില്‍ നിറയുന്ന
ഏകാന്തനിശബ്ദതയില്‍
ഒരു നഷ്ടസുഗന്ധം.

ചുളിഞ്ഞ വിരിയില്‍
ഇന്നലെ പാതികണ്ട
സ്വപ്നത്തിന്റെ ശേഷിപ്പ്

ഇന്നെയ്ക്ക് എന്റെ ഉറക്കവും നഷ്ടപ്പെടുന്നു

Thursday, January 29, 2009

മരത്തണല്‍

പൊറ്റാളിലെ പള്ളിമീനാരങ്ങള്‍
നോക്കി ഞങ്ങള്‍ ചോദിച്ചു

ദൈവമുണ്ടോ?

അന്നേരം
പൊറ്റാള്‍ പാടങ്ങള്‍ ഇളക്കിമറിച്ച്
ചെരുപ്പടി മലയിലെ കാറ്റ് കടന്നുപോയി
അവയ്ക്ക് മേലെ സ്വര്‍ണനിറത്തില്‍
വെയില്‍ തിളങ്ങി
തോടുകളിലെ ഇളം ചൂടു വെള്ളത്തില്‍
കല്ലന്‍കേരികള്‍ തുള്ളിമറിഞ്ഞു
ആകാശത്തു മേഘങ്ങളൊഴിഞ്ഞു
മീനാരങ്ങളിലെ വെള്ള പ്രാവുകള്‍
ഉയരങ്ങളില്‍ പാറി

ഉച്ചനേരത്ത് എവിടന്നോ
തൂവെള്ള മുണ്ടും
കുപ്പായവുമിട്ട് ഒരു
മോല്യാരുട്ടി വന്നു

ചോദ്യം ആവര്‍ത്തിച്ചപ്പോള്‍
മോല്യാരുട്ടി ചിരിച്ചു
പള്ളി മുറ്റത്തു മുല്ലകള്‍
പൂത്തു മണം പരത്തി
അയാള്‍ യതീംഖാനയിലേയ്ക്ക്
മുട്ടായികളുമായിപ്പോയി
കണ്ണീരുണങ്ങിയ കവിളുകളില്‍
വരണ്ട ചുണ്ടുകളില്‍
നൂറായിരം പൂച്ചിരികള്‍
തെളിഞ്ഞു
അവയില്‍ നിന്നു
മീനാരങ്ങളിലേയ്ക്ക്
മഴവില്ലുകള്‍ വിടര്‍ന്നു

ചോദ്യം കേട്ട്
പിരാന്തനാലി പൊട്ടിപൊട്ടി ചിരിച്ചു
"ഞാന്‍ കണ്ടു, ഞാന്‍ കണ്ടു "..
അയാള്‍ ഓടക്കുഴലെടുത്തൂതി
നിര്‍ത്താതെ..
പൊറ്റാളിലെ
ഇടവഴികളില്‍ ഏത് നേരവും
കരയുന്ന ചീവിടുകള്‍ പോലും
നിശബ്ദരായി
വെയിലിലും മഴ പെയ്തു
മഴയില്‍ ചിരിച്ചുകുഴഞ്ഞ്
അയാള്‍
പുഴയ്ക്കക്കരെ
പച്ചപ്പുകളിലേയ്ക്ക് മറഞ്ഞു


ഉമ്മുമ്മ കഥയായി പറഞ്ഞത്
പൊറ്റാളിലെ പാടങ്ങള്‍ക്കപ്പുറം,
പുഴയ്ക്കപ്പുറം,മലകടന്ന്
സ്വര്‍ഗ്ഗമെന്നായിരുന്നു

ഏറെ രാത്രിയാവുമ്പോള്‍
ഒച്ചയനക്കം നില്‍ക്കുമ്പോള്‍
നിലാവില്‍ ഓനെറങ്ങും പോല്‍
വെള്ളയും വെള്ളയുമിട്ടു
മുറുക്കിത്തുപ്പി
ഇടവഴിയായ ഇടവഴിയൊക്കെ കേറിയിറങ്ങി
തെങ്ങിന്‍തോട്ടങ്ങളില്‍ ചുറ്റിത്തിരിഞ്ഞങ്ങനെ...

അന്നേരം വാഴപ്പൂക്കളില്‍
തേന്‍ നിറയും,നെല്കതിരുകളില്‍
പാലുറയും,കൈതകളില്‍ പൂ വിരിയും,
കാതോര്‍ത്താല്‍ കേള്‍ക്കുംപോല്‍
ഓരോടക്കുഴല്‍വിളി,
നൂറു കുഞ്ഞുങ്ങളുടെ ചിരി

ഉമ്മുമ്മയും കണ്ടിട്ടില്ല
എന്നാലും

പുര ചോരുമ്പോള്‍
കാലിക്കലത്തില്‍
കുട്ട്യോളെ പറ്റിക്കാന്‍
കയ്യിലയിട്ടിളക്കുമ്പോള്‍
ചുവരിലെ
നിറംമങ്ങിയ പടംനോക്കി
കണ്ണ് നിറയ്ക്കുമ്പോള്‍
പിന്നില്‍ വന്ന്‌
"ന്ത്യേടി കൌസ്വോ" എന്ന്
ചോദിക്കാനൊരാള്‍
"ഒന്നുല്ല്യന്നു" പറഞ്ഞൊഴിയാനൊരാള്‍..

ഉത്തരമില്ലാത്ത ചോദ്യം
ചോദ്യമില്ലാതെ ഒരുത്തരം

പക്ഷെ
പള്ളികള്‍ക്ക് മുന്നില്‍
വിശന്നിരക്കുന്നവന്റെ
കരച്ചിലില്‍
യതീമുകളുടെ സ്വപ്നങ്ങളില്‍
എന്നുമുണ്ട്
തണുപ്പുള്ള ഒരു തലോടല്‍
ഒരു തേനലിഞ്ഞ പൂമണം
ചക്രവാളത്തോളം പച്ചവിരിച്ച
ഒരു കിഴവന്‍ മരം

Monday, January 19, 2009

പുല്ലാനികള്‍ പൂക്കുന്നു

ദൂരഭാഷിണിയില്‍
വിരസ സംഭാഷണം
എന്നേ പറഞ്ഞു പറഞ്ഞു
തേഞ്ഞുപോയ വാക്കുകള്‍
കുമിയുന്ന മൗനം

അറ്റുപോയ ഒരു ബന്ധം
മറന്നു തുടങ്ങിയ ഗന്ധം

കസേരയില്‍ത്തന്നെ ചാരിക്കിടന്ന്
മയങ്ങുമ്പോള്‍,സ്വപ്നത്തില്‍,
തെങ്ങുന്തോപ്പിലൂടെ ഒരു നടവഴി
ഓലക്കീറിലൂടെ ഇളവെളിച്ചം
ധൃതിയില്‍ കൈവീശിയകലുന്ന
ഒരു പരുക്കന്‍ പുകമണം

കിതച്ചു വിയര്‍ത്തു
പിറകെയെത്തുന്ന
മെലിഞ്ഞു കുഴഞ്ഞ
ഒരു നിഴല്‍..

തൊടികളിലെങ്ങും
അവനു മാത്രം കാണാന്‍
അപ്പൂപ്പന്‍താടികള്‍, പൂത്ത കമ്പിപ്പാലകള്‍
അരിപ്പൂവുകള്‍, ചെമ്പോത്തുകള്‍..

"കുട്ടിനെ മാണ്ടേ ങ്ങക്ക്?"
വഴിവക്കില്‍ നിന്നൊരു ചോദ്യം
മയമില്ലാതെ തിരിഞ്ഞു നോട്ടം
കൈമാടി ഒരു വിളി

ഞെട്ടിയുണരുമ്പോള്‍ പുല്ലാനികളുടെ
മണമില്ലാമണം മുറിയില്‍
നേര്‍ത്ത നിലാവില്‍ തൊടിയില്‍
മതിലരികില്‍
പുല്ലാനിക്കാടുകള്‍ക്കരികില്‍
വെള്ളമുണ്ടും ഉടുപ്പുമിട്ട്
ഒരോര്‍മ പുകയൂതിവിടുന്നു

അച്ഛാ..

ആദ്യം
ഒക്കത്തിരുന്നു യാത്ര
പിന്നെ
ഒപ്പമെത്താന്‍ കിതപ്പ്,
ശേഷം
ഇടവഴികള്‍ താണ്ടി
പിന്‍നോട്ടമില്ലാത്ത
കുതിപ്പ്..
പാടങ്ങള്‍ക്കപ്പുറം ഓടിയൊളിയാനൊരു
വെപ്രാളം...

മറന്ന വഴി.

മറന്ന വഴിയില്‍ വെയിലില്‍
കാറ്റലയുന്ന പുല്ലാനിക്കാടുകളില്‍
വാശിപിടിക്കുന്ന ഒരു കുട്ടി..

കുട്ടിയെ ഒക്കത്തിരുത്തി ,
ചിന്തകളെ പുകച്ചൂതി
വിടുന്ന കറുത്ത രൂപം

വെറുക്കണം, മറക്കണം
എന്നു കരുതുമ്പോള്‍
പൊറുക്കണം, പൊറുക്കണം
എന്നൊരു പിറുപിറുപ്പ്‌..

അന്യര്‍ക്ക് വിഴുപ്പു ചുമന്ന്‍
വിഴുപ്പായി മാറിയ നഷ്ടജീവിതം

പിന്നില്‍ പൂന്തോട്ടമില്ലാത്ത
തണലുകളില്ലാത്ത
ഒരു വീട്

മറ്റൊരു പകലറുതിയില്‍
ആവര്‍ത്തനമായി
മറ്റൊരു ദൂരഭാഷണം..

Thursday, January 15, 2009

വിദൂരതയിലേയ്ക്ക് ഒരു പ്രാര്‍ത്ഥന

പൊറ്റാളിലെ പാടങ്ങളില്‍
നിശ്ശബ്ദത പടരുമ്പോള്‍
നെല്ക്കൊടികള്‍ പോലും
മഞ്ഞില്ക്കുതിര്‍ന്നു വിറയാര്‍ന്നു നില്‍ക്കുമ്പോള്‍
സാന്ധ്യശോഭയില്‍ ആകാശത്തിന്റെ
അതിരുകള്‍ മാഞ്ഞുപോകുമ്പോള്‍
തെങ്ങിന്‍തലപ്പുകള്‍ പോലും ആകാശങ്ങളിലേയ്ക്ക്
നോക്കി ധ്യാനനിരതരാകുമ്പോള്‍
മാറാല കെട്ടിയ, പ്രാവുകള്‍ പാറുന്ന
മിനാരങ്ങളില്‍ നിന്നു
വിറയാര്‍ന്ന ശബ്ദത്തില്‍
നിലവിളി പോലെ ഒരു
പ്രാര്‍ത്ഥന
വെടിയുണ്ടകള്‍ തുളച്ച
നൂറായിരം കുഞ്ഞുമേനികള്‍ക്കായി
കരിഞ്ഞു പോയ നൂറു
പൂമരങ്ങള്‍ക്കായി
ഗദ്ഗദത്തോടെ
ഭാഷയില്ലാത്ത ഒരപേക്ഷ..

പിന്നെ നിശ്ശബ്ദത.
നിഷ്ഠുരമായ മൌനം.