Friday, July 18, 2014

സൗഹൃദം

1.

പുരാതനനഗരത്തിന്റെ ഏറ്റം പ്രകാശമുള്ള
തെരുവിൽ ഒരുവൻ നിൽക്കുന്നു
(അവന്റെ പേരിനും വീഞ്ഞിൻ പഴക്കം)
രാപ്പകലുകളിൽ എത്ര നിറഞ്ഞു നിന്നവൻ
ഇന്നവനെ മഴ മായ്ക്കും, കല്ലുകളൊഴുക്കിൽ
മയപ്പെടുന്നപോലെ, ഓർമ്മകൾ സമരസപ്പെടും
വായിച്ചു തീർന്ന പുസ്തകം പോലെ
അവൻ സ്വതന്ത്രനാകും, മഞ്ഞനിറമവനെ മൂടും

2.

തിരിച്ചു പോക്കില്ലാത്ത യാത്രകളത്രേ
സൌഹൃദങ്ങൾ, തെരുവുകളിൽ നിന്ന് 
തെരുവുകളിലെക്കവ മദ്യലഹരി പോലെ 
ഒഴുകുന്നു, പുസ്തകവേഴ്ചകളിലും, 
രാഷ്ട്രീയവ്യാജോക്തികളിലും   
മൌനംവിഴുങ്ങിയ ജാഥകളിലും, അത് പുളക്കുന്നു
രാത്രികളിൽ അർദ്ധബോധത്തിൽ യാത്ര പറയുകയും
പകലുകളിൽ വിയർത്തു നാറുകയും ചെയ്യുന്നു  

3.

ചില മരങ്ങൾ വീഴുന്നതുപോൽ   
സൌഹൃദങ്ങളും, സ്വന്തം 
ഏകാന്തതയുടെ ഭാരത്തിൽ
ഒന്നുണ്ടായിരുന്നു എന്നു 
തോന്നിക്കാത്ത പോലെ
മഴക്കാലത്തെ പല ബഹളങ്ങളിൽ 
ഒന്നെന്നപോലെ, നിശബ്ദതയിൽ 

Sunday, July 28, 2013

കദിയാ..


കദിയാ, നിന്റെയിളം ചൂടൊരു  മണൽപ്പരപ്പുപോൽ
നിറഞ്ഞുരുകുന്നു, മരീചികപോലെ തണുവിൽ
മുനിഞ്ഞു ദൂരെ കത്തുന്നു, ചന്ദ്രികപോലെ നേർത്തുപരക്കുന്നു

കറുത്തോരുടലതു  തെളിയിക്കാൻ രാത്രിയിൽ നക്ഷത്രജാലം നിരക്കുന്നു
നീ കുളിക്കും കടവിൽ അജ്ഞാതമായാരോ പാടുന്നു, ഓളമൊപ്പം
നിന്നിൽ നിറഞ്ഞു കുളിക്കുന്നു, നിന്നിലൊളിഞ്ഞു ചിരിക്കുന്നു, നീ
രണ്ടെന്നുതന്നെ ഞാൻ വക്കുന്നു, ഒന്നോരുകല്ല്, പിന്നോരുപെണ്ണ്

കല്ലുരച്ചുമിനുക്കുന്നപോൽ  നിന്റെ വക്കുകൾ മെനയുന്നൊരു കാറ്റ്
കരിപ്പൊന്നിൻ പൊടിയത് ഉലന്നലയുന്നു നാട്ടുവെളിച്ചത്തിൽ,  നീയൊരു
നിഴലഴലിൽ, പാപികളീ കണ്ണുകൾ പാതിയിരുളിൽ ഇളവരകളിൽ പേർത്തും
പേർത്തും വരച്ചെടുത്തവൾ, രാക്കറുപ്പുറയൊഴിച്ചുയർത്തവൾ

റമദാൻ രാവുകളിത്ര തണുപ്പാകയിൽ വ്യഥയെന്തെനിക്കിന്നു പാതി-
വെന്ത കരളുടലുകളാൽ പുണരുന്നു നിന്നെ, യോരോ പ്രാർത്ഥനാന്ത്യത്തിലും
മരിച്ചുണരുന്നു നിന്നിൽ, നെറ്റിയുരച്ചുയിർക്കുന്നു തീയിനെ നിന്റെ
യുടലിന്റെ മിനാരങ്ങളിൽ, നീറ്റലിൽ പ്രാക്കൾക്കൊപ്പം പാറുന്നനാഥം  

എരിവയറിന്നാധി ശമിക്കുന്നു പഴനീരിൽ, ഈ പുഴനീരിൽ തീരട്ടെ
ഇരുളിൽ നിശബ്ദം ബാക്കിയെരിവുകൾ, നുറുങ്ങു ചന്ദ്രിക പോൽ
മായാതെ നിൽക്കട്ടെയതിൻ കരിഞ്ഞമർന്ന പാടുകൾ.                          

...


നഗരമേ, നിന്റെ തെരുവുകൾ എന്നെ മെരുക്കിയെടുത്തു.
ഞാൻ ചുമലേറ്റി വന്ന കാടിന്നൊരിടം കൊടുത്തു
***  
നിന്റെയിരുൾ വാതിലിലൂടെ കടന്നു ഞാൻ നിന്നിലേക്ക്‌ തിരിഞ്ഞു നടക്കുന്നു.
***
നഗരമേ ഞാൻ നിന്റെ നീലിച്ച ഒരു ഞരന്പ്
നിന്റെ മാലിന്യം മുഴുവൻ തിരക്കിട്ടൊഴുകുന്നോരിടവഴി  
***
നഗരവഴിയേ  ഏതു പെണ്‍ തുടിപ്പ്, കണ്‍ ചിരിപ്പ്
സമം ചേർത്തതിന്നു നിൻ മണം  
***
മൃതനഗരത്തെ കരഞ്ഞുകഴുകിയെടുക്കുന്നു
കാമിനിയെപ്പോലൊരു വിളർന്ന മഴ.
***
മഴയിൽ വഴിയരുകിൽ തേങ്ങുമൊരു തരുണനെ
ചേർത്തു പിടിക്കുന്നു നഗരം, വൃദ്ധമാതാവെന്നപോൽ
***
ചിരകാലമോഹമെന്നപോൽ ഒരു കുട
മലർക്കെ തുറന്നുകിടന്നു  മഴയാലുള്ളം നിറക്കുന്നു      

Thursday, March 14, 2013


1.  

കുഞ്ഞുമകന്‍  തൊട്ടപ്പോള്‍
വയസ്സന്‍ മരങ്ങള്‍
പൂക്കളിലകള്‍ പൊഴിച്ചുകൊണ്ട്
- "നീ വന്നോ"

2.

തണലിലൊന്നു നിന്ന്
പൂവുകള്‍ നോക്കാതെ
ഏട്ടാ നമ്മള്‍
എന്തിനെയോ കടന്നു പോയി.

3.

മതിലുകള്‍ക്ക് മേലെ
കാണുന്ന മരങ്ങളേ
ഉയരങ്ങളിലേക്ക് ആദ്യം
തള്ളിവിട്ടതിന്റെ പാടുകള്‍
നിങ്ങളിപ്പോഴും കരുതിയിട്ടുണ്ടോ.

4.

നിത്യതയിലുറച്ച തെരുവുമരങ്ങളേ  
നിങ്ങള്‍ നിര്‍വികാരം പേറുന്നു
ഒറ്റവരി മൂകപ്രേമ കവിതകള്‍

5.

ഒറ്റ മരമേ, നിന്റെ ഏകാന്തതയേ
കവിക്കും കാമിക്കും ഭക്ഷണം  

Tuesday, August 21, 2012

കദിയാ

കദിയാ, നീയെന്നെ കടന്നു പോവുമ്പോള്‍
ഞാന്‍ സുതാര്യനാവുന്നു, എന്റെ മിടിക്കുന്ന 
ഹൃദയം എനിക്ക് തന്നെ കാണാകുന്നു

ഞാന്‍ രണ്ടായിപ്പിളര്‍ന്ന് 
ഒരു പകുതി ഇടവഴിയിരുളില്‍ നില്‍ക്കുന്നു 
മറുപാതി നിന്നോടൊപ്പം 
നടക്കുന്നു, കുന്നു കയറുന്നു 
വെയിലുലാവുന്നു, എരിഞ്ഞു പുകയുന്നു   

വെളിമ്പ്രദേശത്തെ  ഏതു മൃഗത്തെയും പോലെ
എനിക്കും നിന്റെ കറുപ്പിലേക്ക്‌ കുതിക്കാം 
എന്നാല്‍ ഞാന്‍ ഇരയാകുന്നു 
എന്നെ കോര്‍ത്ത്‌  നീ 
തെളിനീരില്‍ മുക്കുമെന്നു വെക്കുന്നു 
ഈ എരിവെല്ലാം കുളിരുമെന്നു വെക്കുന്നു 

മഗിരിബില്‍ ബാങ്കിന്റെ ഓളങ്ങളില്‍ 
തട്ടം വലിച്ചിട്ടു നീ ഒഴുകുന്നു 
എന്റെ ചങ്കിലെ നനഞ്ഞ മണ്ണില്‍ 
കാല്‍ പതിപ്പിച്ചു  നീ പോകുന്നു 

റംസാന്‍ തീരുന്നു, ചവര്‍ന്ന ഒരു പഴംപോലെ  
ഞാന്‍ വലിച്ചെറിയപ്പെട്ടിരിക്കുന്നു, എന്നാല്‍   
കദിയാ , ഇനിയുമുണ്ട് ചന്ദ്രന്‍  
അവന്‍ വളരുന്നതും തളരുന്നതും 
ഇന്നിരുള്‍മേഘമറവില്‍, ആരറിയാന്‍, നോക്കാന്‍  

മെലിഞ്ഞും തെളിഞ്ഞും ഞാന്‍ രാത്രിയാവാന്‍ കാത്തിങ്ങനെ 
ഒരു പാതിയെങ്കിലും വെളിച്ചത്തിലേക്കിറക്കി നിറുത്താന്‍, കദിയാ
നിന്റെ കറുപ്പിന്റെയെണ്ണയൊഴിക്കൂ, നിന്റെ തീവിരലാലെന്നെക്കൊളുത്തൂ   

Monday, July 2, 2012

മഷി


രണ്ടുവര്‍ഷങ്ങള്‍ തീര്‍ന്നുപോയതെയറിഞ്ഞില്ല 
ഒരിളംപൈതലൊരു മുറിയില്‍ നിന്നു
മറ്റൊന്നില്‍ ഓടിയെത്തിയ സമയമെന്നെ തോന്നൂ    
രാപ്പകലില്ലാതെയവനൊപ്പം എത്ര കുന്നേറി,
പുഴകടന്നു,കാടിലലഞ്ഞു സമയംപോയിരിക്കുന്നു

എഴുതുവാനുണ്ട് ദുഃഖകോപങ്ങള്‍,കൊടുങ്കാറ്റുകള്‍,
മാരികള്‍ പിടിച്ചുലച്ചനിമിഷങ്ങള്‍,തൂവല്‍ പോലെയുലന്നത്,
നിലാവില്‍ നിശബ്ദമായി നിന്നത്,പൂവിതള്‍പോലെ
നനുത്തചുണ്ടാലുമ്മ വാങ്ങിയത്,
കണ്ണേറെ നനഞ്ഞത്‌,കരളേറെയുരഞ്ഞു കീറിയത് ..

ആവുന്നില്ല താമരനൂലിനാലെങ്കിലും
രക്തം തുടിക്കുന്ന പിടിവിടുവിക്കാന്‍

സുഹൃത്തെ,എഴുത്തെന്നെ മറന്നു, ഞാനവനെയും,
എങ്കിലും ഞങ്ങള്‍ രാവേറെ വൈകിയുള്ള
സ്വപ്നങ്ങളില്‍ ദിനവും കാണുവോര്‍,
പുകയിലമണത്തോടെ   സംസാരിച്ചിരിപ്പവര്‍.

ഈ കൈഞരമ്പ്‌ മുറിക്കയില്‍ കാണാം
മഷി, ചുവപ്പല്ല കറുപ്പ്,
മറന്നു മരച്ചുമരിച്ചുയര്‍ത്ത
സ്നേഹനദിയാല്‍ നേര്‍പ്പിച്ചതതിന്‍ നിറം     

മഷിയാകിലെന്ത്,ഏതെങ്കിലും തൊടലില്‍ 
അല്ലെങ്കിലുമ്മയില്‍ പകര്‍ന്നിരിക്കുമോ, 
നിറച്ചിരിക്കുമോ ഞാനാ മഷിപ്പാത്രം
എന്നേ അറിയേണ്ടൂ        

അവനിലൂടെയെങ്കിലും ഞാന്‍ 
എഴുതിത്തീര്‍ക്കുമായിരിക്കുമോ  
നിത്യസഞ്ചാര,വിചാരവികാരങ്ങളിതത്രയും  
എന്നെ അറിയേണ്ടൂ