Tuesday, August 21, 2012

കദിയാ

കദിയാ, നീയെന്നെ കടന്നു പോവുമ്പോള്‍
ഞാന്‍ സുതാര്യനാവുന്നു, എന്റെ മിടിക്കുന്ന 
ഹൃദയം എനിക്ക് തന്നെ കാണാകുന്നു

ഞാന്‍ രണ്ടായിപ്പിളര്‍ന്ന് 
ഒരു പകുതി ഇടവഴിയിരുളില്‍ നില്‍ക്കുന്നു 
മറുപാതി നിന്നോടൊപ്പം 
നടക്കുന്നു, കുന്നു കയറുന്നു 
വെയിലുലാവുന്നു, എരിഞ്ഞു പുകയുന്നു   

വെളിമ്പ്രദേശത്തെ  ഏതു മൃഗത്തെയും പോലെ
എനിക്കും നിന്റെ കറുപ്പിലേക്ക്‌ കുതിക്കാം 
എന്നാല്‍ ഞാന്‍ ഇരയാകുന്നു 
എന്നെ കോര്‍ത്ത്‌  നീ 
തെളിനീരില്‍ മുക്കുമെന്നു വെക്കുന്നു 
ഈ എരിവെല്ലാം കുളിരുമെന്നു വെക്കുന്നു 

മഗിരിബില്‍ ബാങ്കിന്റെ ഓളങ്ങളില്‍ 
തട്ടം വലിച്ചിട്ടു നീ ഒഴുകുന്നു 
എന്റെ ചങ്കിലെ നനഞ്ഞ മണ്ണില്‍ 
കാല്‍ പതിപ്പിച്ചു  നീ പോകുന്നു 

റംസാന്‍ തീരുന്നു, ചവര്‍ന്ന ഒരു പഴംപോലെ  
ഞാന്‍ വലിച്ചെറിയപ്പെട്ടിരിക്കുന്നു, എന്നാല്‍   
കദിയാ , ഇനിയുമുണ്ട് ചന്ദ്രന്‍  
അവന്‍ വളരുന്നതും തളരുന്നതും 
ഇന്നിരുള്‍മേഘമറവില്‍, ആരറിയാന്‍, നോക്കാന്‍  

മെലിഞ്ഞും തെളിഞ്ഞും ഞാന്‍ രാത്രിയാവാന്‍ കാത്തിങ്ങനെ 
ഒരു പാതിയെങ്കിലും വെളിച്ചത്തിലേക്കിറക്കി നിറുത്താന്‍, കദിയാ
നിന്റെ കറുപ്പിന്റെയെണ്ണയൊഴിക്കൂ, നിന്റെ തീവിരലാലെന്നെക്കൊളുത്തൂ   

Monday, July 2, 2012

മഷി


രണ്ടുവര്‍ഷങ്ങള്‍ തീര്‍ന്നുപോയതെയറിഞ്ഞില്ല 
ഒരിളംപൈതലൊരു മുറിയില്‍ നിന്നു
മറ്റൊന്നില്‍ ഓടിയെത്തിയ സമയമെന്നെ തോന്നൂ    
രാപ്പകലില്ലാതെയവനൊപ്പം എത്ര കുന്നേറി,
പുഴകടന്നു,കാടിലലഞ്ഞു സമയംപോയിരിക്കുന്നു

എഴുതുവാനുണ്ട് ദുഃഖകോപങ്ങള്‍,കൊടുങ്കാറ്റുകള്‍,
മാരികള്‍ പിടിച്ചുലച്ചനിമിഷങ്ങള്‍,തൂവല്‍ പോലെയുലന്നത്,
നിലാവില്‍ നിശബ്ദമായി നിന്നത്,പൂവിതള്‍പോലെ
നനുത്തചുണ്ടാലുമ്മ വാങ്ങിയത്,
കണ്ണേറെ നനഞ്ഞത്‌,കരളേറെയുരഞ്ഞു കീറിയത് ..

ആവുന്നില്ല താമരനൂലിനാലെങ്കിലും
രക്തം തുടിക്കുന്ന പിടിവിടുവിക്കാന്‍

സുഹൃത്തെ,എഴുത്തെന്നെ മറന്നു, ഞാനവനെയും,
എങ്കിലും ഞങ്ങള്‍ രാവേറെ വൈകിയുള്ള
സ്വപ്നങ്ങളില്‍ ദിനവും കാണുവോര്‍,
പുകയിലമണത്തോടെ   സംസാരിച്ചിരിപ്പവര്‍.

ഈ കൈഞരമ്പ്‌ മുറിക്കയില്‍ കാണാം
മഷി, ചുവപ്പല്ല കറുപ്പ്,
മറന്നു മരച്ചുമരിച്ചുയര്‍ത്ത
സ്നേഹനദിയാല്‍ നേര്‍പ്പിച്ചതതിന്‍ നിറം     

മഷിയാകിലെന്ത്,ഏതെങ്കിലും തൊടലില്‍ 
അല്ലെങ്കിലുമ്മയില്‍ പകര്‍ന്നിരിക്കുമോ, 
നിറച്ചിരിക്കുമോ ഞാനാ മഷിപ്പാത്രം
എന്നേ അറിയേണ്ടൂ        

അവനിലൂടെയെങ്കിലും ഞാന്‍ 
എഴുതിത്തീര്‍ക്കുമായിരിക്കുമോ  
നിത്യസഞ്ചാര,വിചാരവികാരങ്ങളിതത്രയും  
എന്നെ അറിയേണ്ടൂ    

Sunday, September 25, 2011

..

പിന്‍ സീറ്റില്‍ ഇരിക്കുന്പോള്‍ എതിരെ വന്ന വണ്ടിയില്‍
എന്നെ നോക്കി നോക്കി ആറു ജോടി അമ്മക്കണ്ണുകള്‍
പന്ത്രണ്ടു കടലുകളില്‍ മുങ്ങി നിവര്‍ന്നു അമ്മെ
നിന്നെയോര്‍ത്ത് വെറുങ്ങനെ ഈറനായി , ഈ വിഡ്ഢിച്ചെറുക്കന്‍

Monday, September 12, 2011

ഉച്ചവെയില്‍

ജുമായ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഹുസൈന് തല പെരുക്കാന്‍ തുടങ്ങി.നെഞ്ചെരിയുന്നു.നാല് ദിവസം,പക്ഷെ ഇനിയുമെത്ര കാലം..?അയാള്‍ വിചാരിച്ചു,പള്ളിക്കാടിനു മുന്നിലൂടെ പോകണ്ട.വയ്യ.പാടം കടന്നാല്‍ പെട്ടെന്ന് എത്താം.പലരും പരിചയം കാണിച്ചു ചിരിയ്ക്കുന്നു.വിളറിയ ചിരികള്‍.ദുഖത്തില്‍ പങ്കു ചേരുന്നവര്‍.റബ്ബേ,അവര്‍ക്ക് നീ കൊടുക്ക്‌.ചിരിയ്ക്കാത്തവര്‍ക്കും.എല്ലാര്‍ക്കും. നീ മാത്രം തുണയായവര്‍.എന്നിട്ടും ഒരു കൊച്ചു കുട്ടിയെ കാക്കാന്‍ പടച്ചവനെ നിനക്ക്..അയാള്‍ വിയര്‍ത്തു.തുടയ്ക്കുമ്പോള്‍ പിന്നെയൂമൂറുന്നു.എന്റെ ജലമെല്ലാം നീയെടുത്തു റബ്ബേ.അയാള്‍ക്ക് ദാഹിച്ചു.തുറന്ന ആകാശം.പകലിന്റെ എരിവ്.പുകയല്‍.നടക്കുമ്പോള്‍ അറിയാതെ ഉള്ളം കൈ തരിയ്ക്കുന്നു.വായുവില്‍ അത് തിരയുന്നു.ഒരു ചൂണ്ടുവിരല്‍,ഇളം ചൂടുള്ള കൈപ്പത്തി.ഒരു വാക്ക് പോലും മിണ്ടാതെ,ഒപ്പം നടന്ന കുട്ടി.പടച്ചവനേ.അയാള്‍ക്ക് തൊണ്ട വരളുന്നു.
വരമ്പത്ത് നിന്ന് കയറി മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കുട്ടികളുടെ ശബ്ദം.
വല്ലിപ്പ,വല്ലിപ്പ
ആമിന കാണുന്നതിന് മുന്‍പേ പോകണമെന്നു വച്ചതാണ്. പക്ഷെ അവള്‍ കണ്ടു.കുട്ടികളുടെ ബഹളം കേട്ട് നോക്കിയതാണ്.വടി കുത്തിപ്പിടിച്ച് വളഞ്ഞ കാലിഴച്ച് അവള്‍ വന്നു.അവളുടെ കണ്ണീരിന്റെ തിളക്കം ഇവിടന്നേ കാണാം.
ഇക്കാക്ക
അയാളും കരഞ്ഞു.കരഞ്ഞ്, മതിലില്‍ ചാരി നിന്നു.നെഞ്ചു തിരുമ്പി.
ന്റെ കുട്ടി.
ആമിന കൈ പിടിച്ചു
ങ്ങള് ബരീ
കുട്ടികള്‍ കൌതുകത്തോടെ നോക്കുന്നുണ്ടാകും.
യ്ക്ക് കൊറച്ചു ബെള്ളം കൊണ്ടാ
അയാള്‍ ഇറയത്തിരുന്നു.ആമിന വെള്ളവുമായി വന്നു.
ങ്ങള് പേരെന്ന് പൊര്‍ത്തെറങ്ങാഞ്ഞാ പ്പോ ന്താ കാട്ടാ
അയാള്‍ ഒന്നും പറഞ്ഞില്ല.കുട്ടികള്‍ നോക്കിക്കാണുന്നു.ഇത്രേം പോന്ന കുട്ട്യാണ്‌.
അപ്പ്രത്ത്‌ പോയി കളിയ്ക്കിന്‍ ആമിന ഒച്ചയിട്ടു.അയാള്‍ അവളെ നോക്കി.ഇപ്പളാണ് ഈ വഴി വരാന്‍ തോന്നിയത്‌.സ്കൂളില്‍ പോണ വഴിയാണ്.മൂത്ത ചെക്കനെ പഠിപ്പിയ്ക്കുന്നുമുണ്ട്.ഇവിടെയെത്തിയാല്‍ നോക്കാതെ പോവാരാണ്‌പതിവ്.അയാള്‍ വെള്ളം കുടിച്ചു.ചേറിന്റെ ചുവ.
ഇമ്മച്ചിയ്ക്ക്..?
മാറ്റൊന്നുല്ല
ഞാന്‍ അങ്ങണ്ട് വരാ.ഓല് വരട്ടെ
അയാള്‍ തലയാട്ടി.വെയില്‍.നശിച്ച വെയില്‍.വെയിലെത്താത്ത സ്ഥലമുണ്ടോ.പടച്ചവനേ.ന്റെ കുട്ടീന്റെ തല വെസര്‍ക്കും.അടുത്ത്‌ ചെന്ന് മുടിയില്‍ തൊട്ടു നോക്കി. ഇതെന്താ നെന്റെ തലയില് മുഴുവന്‍ മണ്ണ്?അയാള്‍ ശ്വാസം എടുക്കാന്‍ വിഷമിച്ചു.
മണ്ണില്‍ ചെവിയമര്‍ത്തിക്കിടക്കുന്നു കുട്ടി.
ന്തേ മോളെ
ഇപ്പാ മണ്ണിന്റെ അടീല് വെള്ളൊഴുകണ ശബ്ദം കേക്ക്വോ
കേക്കാണ്ട പിന്നെ..അവളുടെ ഉല്സാഹം. മണ്ണിന്റെ തുടിപ്പ് അറിയുന്നവളാവട്ടെ,പടച്ചവനേ. തല പിന്നോട്ടാക്കി കാറ്റില്‍ മണപ്പിയ്ക്കുകയാണ്,അവള്‍.
തെന്തിന്റെ മണാ ഇപ്പാ
സൈനാത്താന്റെവടത്തെ ചെമ്പകം
വെള്ളത്തട്ടം പാറുകയാണ്.മോളെ.മണങ്ങള്‍ മുഴുവന്‍ നിനക്ക്.ചുരുളന്‍ മുടികള്‍ ഇളകുന്നു.അയാള്‍ കുട്ടിയുടെ പിന്നില്‍ മുട്ടുകുത്തി നിന്നു.റബ്ബേ നീ വലിയവന്‍.നീ തന്ന പൊന്നിതാ.ഞാന്‍ മണ്ണാകുമ്പോഴും എനിയ്ക്ക് കാണാന്‍,കേള്‍ക്കാന്‍,നിന്നെ, ലോകത്തെ മണക്കാന്‍ നീ തന്ന കണ്ണുകള്‍,കാതുകള്‍.വിരിയിയ്ക്കണേ മഴവില്ലുകള്‍…അത്ഭുതം! അയാള്‍ കുട്ടിയ്ക്കു കാണിച്ചു കൊടുത്തു.ചെരിപ്പടി മലയുടെ മുകളില്‍ മഴവില്ല്.കുട്ടി നോക്കി നില്‍ക്കുന്നു.അനക്കമില്ലാതെ. കണ്ണുകള്‍ വിടര്‍ന്നിരിയ്ക്കുന്നു.അയാള്‍ പാളി നോക്കി.അവളുടെ മൂക്ക് വെസര്‍ക്കുന്നു.പക്ഷെ കണ്ണിമ വെട്ടുന്നില്ല.
ന്നാലും ന്റെ കുട്ടി.മണ്ണില് മുഖം ചേര്‍ത്ത് വച്ച് ഉറങ്ങുകയായിരിയ്ക്കും ഇപ്പോള്‍.
അയാള്‍ പോകാനൊരുങ്ങി.ആമിന കൂടെ പോരാന്‍ തുടങ്ങി.അയാള്‍ വിലക്കി.ആ കാലുമിഴച്ച്..കുട്ടികള്‍ തൊടിയിലെ പേരച്ചോട്ടില്‍ നിന്നു നോക്കുന്നു.കുണ്ടനിടവഴി കയറുമ്പോഴും ആമിന നോക്കിത്തന്നെ നില്‍പ്പാണ്.
മാഷേ മോള്‍ടെ കയ്യെഴുത്ത് മാഷിന്റെ പോലെത്തന്നെ. രാഗിണി ടീച്ചറാണ്. മാഷെപ്പോലെത്തന്നെ ഉരുട്ടിയുരിട്ടിയാ എഴുതുന്നെ.ചിരിച്ചു.പടിയുടെമേലെ കുനിഞ്ഞിരുന്നു കോപ്പി എഴുതുന്ന മോളെ ഓര്‍ത്ത്‌ അയാള്‍..
കുട്ടിന ഞാന്‍ മലയാളം പദ്യം ചൊല്ലലിന് ചേര്‍ത്തിരിയ്ക്കിണ് സൈനബ ടീച്ചറാണ്.
ടീച്ചറെ വീട്ടുപ്പോയാ പ്പോ ചെവിതല കേക്കൂലല്ലോ. അയാള്‍ക്ക്‌ ചിരി.
മാഷെ പദ്യോക്കെ ഞാന്‍ കൊടുത്തോളാ
അവള്‍ സ്റ്റേജില്‍ കേറുമ്പോള്‍ അയാള്‍ക്ക്‌ തൊണ്ടയില്‍ എന്തോ തടയുന്ന പോലെ.വെയിലത്താണ് നില്‍പ്പെങ്കിലും ഒരു കാറ്റു വീശുന്ന പോലെ. തല കുനിച്ചാണ് മകള്‍ നില്‍ക്കുന്നത്‌. ചൊല്ലുന്നതിനു മുന്‍പേ കുറച്ചു നേരം മൌനം.പഠിപ്പിച്ചതൊക്കെ മറന്നോ.പതുക്കെ കുഞ്ഞു സ്വരം ഉയരുന്നു.അവള്‍,അവള്‍ മാത്രം.അതങ്ങനെ തന്നെ നീണ്ടു നീണ്ടു പോയെങ്കില്‍.കയ്യടി.അവള്‍ അവിടെത്തന്നെ നില്‍പ്പാണ്.ഒരു പുഞ്ചിരി.പത്തില്‍ പത്തു മാര്‍ക്ക് വാങ്ങിയ പോലെ സന്തോഷം. സൈനബ ടീച്ചര്‍ ചെറു ചിരിയോടെ അവളെ തിരിച്ചു പറഞ്ഞയക്കുകയാണ്.പടിയിറങ്ങി വന്ന് അവള്‍ അവിടെ തനിച്ചു നില്‍പ്പുണ്ട്.കണ്ടപ്പോള്‍ ചിരി.
മോളെ
കണ്ണ് നനയുന്നു.തിളങ്ങുന്ന ചിരി, ഇപ്പോഴും.കൈ നീട്ടിയപ്പോള്‍ അവള്‍ പിടിയ്ക്കുന്നു.മിണ്ടാതെ, തലയല്‍പ്പം കുനിച്ചു ഒപ്പം നടക്കുന്നു.
അവുലുംവെള്ളം വാങ്ങി തരട്ടെ
ഉം
വെള്ളത്തട്ടം.ന്റെ കുട്ടി വിയര്‍ക്കുന്നു.
മോളെ പരിപാടി കയിഞ്ഞാ മാഷേ ? മജീദാണ്.
അവന്റെ വക ഒരു പഴം കൂടതല്‍ ചേര്‍ക്കുന്നു, അവിലിന്‍ വെള്ളത്തില്‍.ഒരു ന്യുട്രിന്‍ മിഠായി സ്നേഹത്തോടെ അവളുടെ കയ്യില്‍ കൊടുക്കുന്നു.അവള്‍ക്ക് വാങ്ങാന്‍ മടി.

ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്യുഷന്‍ കഴിഞ്ഞ് അവള്‍ കിതച്ചു കൊണ്ടാണ് ഓടി വന്നത്.
ന്തേ മോളെ? വിളറിയ മുഖം
ഇപ്പാ നായിക്കള്
ഏടെ?
പറങ്കിമൂച്ചിക്കാട്ടില്. അവള്‍ കിതയ്ക്കുന്നു.
അന്റെ വൈത്താലെ വന്നാ?
ഞാ ഓടി.അവള്‍ വിറയ്ക്കുന്നു.ഇല്ല പല്ലും നഖവും ഒന്നും തട്ടീട്ടില്ല.ഇവടെ ഇല്ലാത്ത ഒന്നാണല്ലോ.അലഞ്ഞു തിരിയുന്നത് കണ്ടാല്‍ ആളുകള്‍ വിടില്ല.അയാള്‍ വഴിയിലേയ്ക്കിറങ്ങി.പറങ്കികാട്ടിലൂടെ നടന്നു നോക്കി.അപ്പുറത്ത് റോഡുണ്ട്.തോടിനു കുറുകെ ഒരു പാലവും.അയാള്‍ പാലത്തിനടിയിലും നോക്കി.വെള്ളമില്ല.കുറെ ചവറ ആരോ കൊണ്ടിട്ടിട്ടുണ്ട്.വല്ലാത്ത നാറ്റം.കോഴിത്തൂവലൊക്കെ ചിതറിക്കിടക്കുന്നു.ആരാണിതൊക്കെ ഇവിടെ കൊണ്ടിടുന്നതാവോ.പക്ഷെ നായക്കളെ കാണുന്നില്ല.
പിന്നെയും ഒരു ദിവസം അവള്‍ അതെ പരാതി പറഞ്ഞു.ഇപ്പ്രാവശ്യം പിന്നാലെ വന്നില്ല.കുരച്ചു.അന്നും അയാള്‍ പുറത്തിറങ്ങി നോക്കി.പറങ്കിമാവിന്‍ തോട്ടത്തില്‍ പഴ ഈച്ചകളുടെ സ്വരം മാത്രം.റോഡിലൂടെ മജീദ്‌ ബീഡി വലിച്ചു നടന്നു വരുന്നു.
ന്തേ മാഷേ?
നായിക്കള്
എവടെ?
മോള് പറയിണ്..
തെന്നെ?
രാത്രി എഴുതാനിരിയ്ക്കുകയായിരുന്നു…നു ഒരു മാറ്റര്‍ കൊടുക്കാനുണ്ട്.വാതില്‍ക്കല്‍ അവള്‍.
ന്തേ ?
ഇപ്പ നിയ്ക്ക് ഞ്ഞി ട്യൂഷന് വാണ്ട.
ന്തേ
ഒന്നൂല്ല,യ്ക്ക് വാണ്ട.അവളെ മടിയിലുരുത്തി.ന്തേ പ്പാന്റെ മുത്തിനെ ടീച്ചര് ചീത്ത പറഞ്ഞോ?
അവള്‍ ഇല്ലെന്നു തലയാട്ടി
പിന്ന?
അവള്‍ ഒന്നും മിണ്ടിയില്ല.
നായിക്കളെ പേടിച്ചിട്ടാ?
അവള്‍ തലയാട്ടി.

—ട് വച്ചുള്ള പ്രഭാഷണം കഴിഞ്ഞു മടങ്ങുമ്പോള്‍ നേരം എഴാകുന്നെയുള്ളൂ.അവര്‍ വണ്ടിയില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ നിരസിച്ചു.എന്തോ കുട്ടികളെക്കുറിച്ചാണയായാള്‍ സംസാരിച്ചത്.വേദിയിലിരിയ്ക്കുന്ന പലര്‍ക്കും,കേള്‍വിക്കാര്‍ക്കും ഒരു ചെറുചിരിയുണ്ടോ മുഖത്ത് എന്നയാള്‍ക്ക് തോന്നായ്കയല്ല.എല്ലാവര്ക്കും സ്ത്രീകളെ കരയിയ്ക്കുന്ന പ്രഭാഷണം മതി.

കുട്ടികള്‍,സ്വര്‍ഗ്ഗത്തിലെ പൂവുകള്‍.

ചെരുപ്പടി മലയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന പാടങ്ങള്‍.പൊറ്റാളിലെ കണ്ണെത്താ പാടങ്ങള്‍ക്കപ്പുറം സ്വര്‍ഗമാണെന്നു പറഞ്ഞു ഉമ്മുമ്മ.അയാള്‍ വിടര്‍ന്ന കണ്ണുകളോടെ കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.സ്വര്‍ഗ്ഗത്തില്‍ നിന്ന്,രാത്രിയാവുമ്പോള്‍…

ഏറെ രാത്രിയാവുമ്പോള്‍
ഒച്ചയനക്കം നില്‍ക്കുമ്പോള്‍
നിലാവില്‍ ഓനെറങ്ങുംപോല്‍
വെള്ളയും വെള്ളയുമിട്ടു
മുറുക്കിത്തുപ്പി
ഇടവഴിയായ ഇടവഴിയൊക്കെ കേറിയിറങ്ങി
തെങ്ങിന്‍തോട്ടങ്ങളില്‍ ചുറ്റിത്തിരിഞ്ഞങ്ങനെ…

അന്നേരം വാഴപ്പൂക്കളില്‍
തേന്‍ നിറയും,നെല്കതിരുകളില്‍
പാലുറയും,കൈതകളില്‍ പൂ വിരിയും,
കാതോര്‍ത്താല്‍ കേള്‍ക്കുംപോല്‍
ഓരോടക്കുഴല്‍വിളി,
നൂറു കുഞ്ഞുങ്ങളുടെ ചിരി

ആ ചിരിയ്ക്ക് അയാളും മകളും കാതോര്‍ക്കും.നെഞ്ചിലെ ചൂടില്‍ മയങ്ങുന്നു അവള്‍.പൂവ്,എന്റെ സ്വര്‍ഗ്ഗത്തിലെ പൂവ്.

വീട്ടില്‍ എത്തുമ്പോള്‍ ആളുകള്‍.കരച്ചില്‍.ആദ്യം ഉമ്മച്ചിയെ പറ്റിയാണോര്‍ത്തത്.ഉമ്മച്ചിയല്ലേ അകത്തെമുറിയില്‍ കൂനിക്കൂടിയിരുന്നു കരയുന്നത്.ആമിന ചുമര് ചാരിയിരിയ്ക്കുന്നു.അയാളുടെ കൈകള്‍ വായുവില്‍ തിരയാന്‍ തുടങ്ങി.ചൂടുള്ള ഒരു കുഞ്ഞു കൈപ്പത്തി.ഇല്ല.മകളേ…
പറങ്കിമൂച്ചിക്കാട്ടില്‍ അവള്‍ കിടന്നു.ഉപ്പ പറയുന്നതു കേള്‍ക്കുന്നവള്‍.ഇപ്പാ നോക്കീ,തട്ടം ചുളിഞ്ഞിട്ടില്ല,പിന്ന് ഇളകിയിട്ടില്ല.കരിയിലകളില്‍ പഴച്ചാര്‍ ഇറ്റുവീണിട്ടുണ്ടാകും,ഈച്ചകള്‍ ആര്‍ക്കുന്നു.തൂവലുകള്‍ ചിതറിക്കിടക്കുന്നു.കത്തുന്ന പുകമണം.ഇനിയും തെളിഞ്ഞു തുടങ്ങിയിട്ടില്ലാത്ത കൈപ്പടയില്‍ എഴുതിയ പുസ്തകത്താളുകള്‍ പാറി നടക്കുന്നു.വലത്തെ കയ്യില്‍ മുറുകെപ്പിടിച്ച മിട്ടായിക്കടലാസ്.മുഖം ശാന്തം.ഏതൊരു പ്രഭാതത്തിലും ഉറക്കം വിട്ടുണരാനുള്ള മടിയില്‍ കിടക്കുമ്പോഴുള്ള മുഖം.അയാള്‍ വിളിച്ചു നോക്കി.അനക്കമില്ല.അയാള്‍ ഉറക്കെ വിളിച്ചു,കരഞ്ഞു.പടച്ചവനേ.ഉറക്കം.എല്ലാവരും ഉറക്കം.നീയും.മണ്ണ് കുഴച്ചുണ്ടാക്കിയവനും നീ,മണ്ണില്‍ ചേര്‍ക്കുന്നവനും നീ.നിന്റെ കളി അപാരം.ഈ ചതുരംഗത്തില്‍ നിന്നെ തോലിപ്പിയ്ക്കാന്‍ ആരുമില്ല.

പോലീസുകാര്‍ അവനെ കൊണ്ട് വന്നപ്പോള്‍ അയാള്‍ ഒന്നേ നോക്കിയുള്ളൂ.അവന്റെ മുഖമുയരുന്നില്ല.ആമിന അവനെ ചീത്ത വിളിച്ചു,അടിച്ചു.എത്ര കഞ്ഞീന്റെ വെള്ളം അനക്ക് ഞാന്‍ തന്നതാടാ.അവള്‍ കരയുന്നു.പോലീസുകാരന്‍ പിടിച്ചു മാറ്റുമ്പോള്‍ അവള്‍ വളഞ്ഞ കാല്‍കുത്തി വീഴുന്നു.ഓനെ കൊല്ലണം സാറേ..അവള്‍ പിന്നെയും ചീറുന്നു.എത്ര പോക്കിള്കൊടികള്‍ പടച്ചവനേ.ഓരോ കുഞ്ഞിനും മേലെ എത്ര തണലുകള്‍.എന്നിട്ടും കണ്ണ് വെട്ടിച്ചു മാനത്തു നിന്ന് ഒരു നഖമുന,ഒരു ചിറകിന്‍ വേഗം.ങ്ങള് കണ്ടീലെ ആമിന തോള് പിടിച്ചു കുലുക്കുന്നു.കണ്ടു,ഞാന്‍ കണ്ടു.അയാളും ഉരുകുന്നു.

വെയില്‍.മണ്പാതയില്‍ ആവി പൊങ്ങുന്നു.മണ്ണിന്റെ കരുതലുകള്‍ ആവിയായിപ്പോകുന്നു.തിളങ്ങുന്ന സൂര്യന്‍.പറങ്കിക്കാട്. ഈച്ചകളുടെ ആര്‍ക്കല്‍.കലുങ്കില്‍ തമാശ പറഞ്ഞിരിയ്ക്കുന്ന ചെറുപ്പക്കാര്‍.അയാളെ കണ്ടപ്പോള്‍ അവര്‍ നിശബ്ദരായി.ഒന്നോ രണ്ടോ പേര്‍ എണീറ്റ്‌ നിന്നു.ഒന്നുകില്‍ താന്‍ പഠിപ്പിച്ചവര്‍,അല്ലെങ്കില്‍ പ്രഭാഷണം കേള്‍ക്കുന്നവര്‍.അയാള്‍ അവരെ കടന്നു പോയി.പക്ഷെ ചെവി അവര്‍ക്കിടയിലായിരുന്നു.ആരോ ഒരാള്‍ എന്തോ പതുക്കെ പറഞ്ഞു.വേറൊരുവന്‍ ആവേശത്തോടെ,എന്നാല്‍ മറ്റെയാളെപ്പോലെ ശബ്ദം താഴ്ത്തി,എന്തോ പറയുന്നു.ഒരു പതുങ്ങിയ ചിരി പടരുന്നു.

അയാള്‍ കുനിഞ്ഞു ഒരു കല്ലെടുത്തെറിയുന്നു.ഏറു കൊണ്ട് എല്ലുകള്‍ ചവച്ചു പൊട്ടിയ്ക്കുന്ന പട്ടികള്‍ ചിതറിയോടുന്നു.അയാള്‍ എറിയുന്നു,പിന്നെയും.

ഇമ്മച്ചി വരാന്തയില്‍ ഇരിപ്പുണ്ട്.

ന്താ ഒരൊച്ച കേട്ട്,വയ്യില് ?
പറങ്കൂച്ചിക്കാട്ടില് നായിക്കള്..

അയാള്‍ കുപ്പായത്തിന്റെ കുടുക്കുകള്‍ അഴിയ്ക്കാന്‍ തുടങ്ങി.അവസാനത്തേത് അഴിയ്ക്കുന്നതിനു മുന്‍പ് അയാള്‍ ഒന്ന് കൂടി കരഞ്ഞു.

Tuesday, November 3, 2009

മണ്ണ്,മുഹമ്മദ്‌,മണ്ണുണ്ണി

കണ്ടാല്‍ കീരിം പാമ്പുമായിരുന്നു
എളാമ്മയും വല്ലിപ്പയും

ഒപ്പം ജനിച്ചു,ഒപ്പം മരിച്ചു
അരമണിക്കൂര്‍ ഇടവിട്ട്‌
മേലെവീട്ടിലെ വാര്‍ത്ത
താഴെവീട്ടില്‍
എത്തിയപ്പോഴേയ്ക്കും

തമ്മിലില്ലെങ്കിലും
മണ്ണിനെ രണ്ടാളും
സ്നേഹിച്ചു
മണ്ണ് തിരിച്ചും

മണ്ണ്കൊണ്ടുണ്ടാക്കിയ മനുഷ്യര്‍
പിടിമണ്ണിനുവേണ്ടി തുലഞ്ഞെന്നുപ്പ
മണ്ണായിപ്പൊടിയുന്നതറിയാതെ

കീരിയും പാമ്പും
പള്ളിക്കാട്ടില്‍
അങ്ങനെ മണ്ണായി,മണ്ണ്
കലര്‍ന്നിട്ടെങ്കിലും ഒന്നായി

കെട്ടുപോയ
വിളക്കുകളെല്ലാം കത്തിച്ച്‌
രാത്രിയ്ക്കുരാത്രി
ഉപ്പ താഴെവീട്ടിലെയ്ക്ക്
ഒരു വഴിവെട്ടി

പിന്നെ തിണ്ടത്തിരുന്ന്
കോലായിലെ കുഞ്ഞുകാല്‍പ്പാടുകള്‍
കണ്ടുചിരിച്ചു

മണ്ണിനൂണ്ടെടാ വ്യാകരണം
എന്നുപ്പ ഇക്കാക്കാനോട് തര്‍ക്കിച്ചു
അതറിയാത്തോന്‍
എങ്ങനെ എഴുതിവായിച്ചാലും
തെറ്റിപ്പോവും

ഞാന്‍ പോലുമറിയുന്നു

വെറുതെ തൂവാലകുടയുമ്പോള്‍
അല്ലെങ്കില്‍ ഉടുപ്പ്നീര്‍ത്തുമ്പോള്‍
ഒരിത്തിരി മണ്ണ്
ഒരിത്തിരി മണ്ണ് മണം

പൊടിക്കാറ്റായി മുറിയിലെത്തും
എന്റെ മണ്ണേ എന്റെ മണ്ണേ എന്നൊരു വിളി

വ്യാകരണമറിയാത്ത
ഞാന്‍ ചിരിയ്ക്കും

എന്തേ ഉപ്പ എന്തേ ഉപ്പ
എന്ന് വിളികേള്‍ക്കും

ഞാന്‍ മണ്ണുമുഹമ്മദിന്റെ മകന്‍
മണ്ണുണ്ണി,കൂട്ടുകാര്‍ക്കിടയില്‍

Sunday, October 18, 2009

താക്കോല്‍

ചെറിയമ്മയുടെ യാത്രകള്‍ അവസാനിച്ചിട്ടു കൊല്ലം പത്തിരുപതായിക്കാണും.എന്നാലും ബന്ധുവീടുകളുടെ ഭൂമിശാസ്ത്രം നല്ല പിടിയാണ്.അമ്മയ്ക്കുമുണ്ട്‌ ആ ഒരു കഴിവ്.ഇതൊക്കെയാണ് വലിയ ഗേറ്റിനു മുന്നില്‍ നടന്നെത്തി നില്‍ക്കുമ്പോള്‍ ഓര്‍ത്ത്‌കൊണ്ടിരുന്നത്.പഴയ ഗേറ്റ്.പുല്ല് നിറഞ്ഞ വീതിയുള്ള വഴി.പെട്ടെന്ന് വേറെ ഏതോ ലോകത്തെത്തിയപോലെ തോന്നി.വലിയ ഒരു പുളി മരം.കൊമ്പ്കൊമ്പായി പടര്‍ന്നു നില്‍ക്കുന്നു.കാവ്.അമ്മമ്മയുടെ വീട്ടിലുള്ള കാവൊന്നും ഒന്നുമല്ല.ചെറിയമ്മ കുറെ വിവരിച്ചിരുന്നു.വയസ്സന്‍ മരങ്ങള്‍.പതിനെട്ടാം വയസ്സില്‍ അമ്മ പടികടന്നു വന്നത് ഈ വഴിയാണ്.അങ്ങനെയും ഒന്നുണ്ടല്ലോ.

എന്തൊരു നിശ്ശബ്ദത.

കയറിച്ചെല്ലുമ്പോള്‍ വല്യച്ഛന്‍ ഉമ്മറത്തിരിയ്ക്കുന്നു.പത്രവായനയിലാണ്.വരാന്തയിലേയ്ക്കു വെയില്‍ കയറി വാതില്‍പ്പടിവരെ എത്തിയിട്ടുണ്ട്.

ഹ!അമ്മൂ ആരാ വന്നെന്നു നോക്കിയെ.
ദാ വരണു

അകത്തുനിന്ന് അമ്മുവമ്മയുടെ സ്വരം.വല്യച്ഛന്‍ സൂക്ഷിച്ചു നോക്കുകയാണ്......ല്‍ പോകുന്നതിനും മുമ്പേ ഏതോ കല്യാണത്തിനു കണ്ടതാണ്.എത്ര മാറിയിട്ടുണ്ടാകും.എന്നാലും തിരിച്ചറിഞ്ഞല്ലോ.സന്തോഷം.അമ്മുവമ്മ വളഞ്ഞു റ പോലെയായിട്ടുണ്ട്.നിറഞ്ഞ ചിരിയോടെയാണ് സ്വീകരണം.

ഓ നിതിനോ,നിയ്യെന്നെ വന്നു.
പതിനാലിന്.
വഴിയൊക്കെ ബുദ്ധിമുട്ടായോ
ല്ല്യ അമ്മേം ചെറിയമ്മേം ക്കെ പറഞ്ഞു തന്നിരുന്നു
അവള്‍ പുറത്തൊന്നും പൂവില്ലെങ്കിലും ക്കെ അറിയാം.നന്നായി.ഞാന്‍ പെട്ടെന്ന് ചായിണ്ടാക്കട്ടെ,നെനക്ക്

കൊണ്ട് വന്ന പൊതി കയ്യില്‍ കൊടുത്തു.

ദെന്താത്
അമ്മ തന്നയച്ചതാ,ഉണ്ണിയപ്പം.
അയ്യോ ഓള്‍ടെ ഒരു കാര്യം.ഞങ്ങള്‍ക്കിതൊക്കെ തിന്നണ്ട പ്രായാണോ കുട്ട്യേ
നിങ്ങള്‍ക്ക് ചായ വേണോ.വല്യച്ഛന്‍ പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി.സൂക്ഷിച്ചു നോക്കുന്നു.
നിതിനാ തങ്കമ്മുവിന്റെ..
ആ!ഞാന്‍ വിചാരിയ്ക്കേ..നിന്റെ കോളേജ് ഒക്കെ കഴിഞ്ഞോ?
ഉവ്വ്‌
ജോല്യായോ?
അത്.....ല്‍ ആണ്.
അത്യോ നന്നായി.നമ്മടെ ശാന്തയുടെ അടുത്താണോ?അവരുടെ അടുത്ത് പൊയ്യിരുന്നോ നിയ്യ്‌?
പോയിരുന്നു.
എത്ര കാലായി അവര്യൊക്കെ കണ്ടിട്ട്.വല്യച്ഛന്‍ എണീറ്റു.ക്ഷീണം ഒന്ന് കെടക്കട്ടെ..

കണ്ണും കാതുമൊക്കെ ഒക്കെ കുറച്ചു കൊറവാ.അമ്മുവമ്മ അകത്തേയ്ക്കു നടക്കുമ്പോള്‍ പറഞ്ഞു.ഇരുളടഞ്ഞ ഇടുങ്ങിയ ഇടനാഴി.പണ്ടത്തെ കെട്ടും മട്ടും തന്നെ.അല്ലെങ്കിലും എന്ത് മാറാനാണ്.രണ്ടു വയസ്സന്മാരല്ലേയുള്ളൂ.

ഇപ്പൊ നല്ല മറവീയൂണ്ട്

അമ്മുവമ്മ.ഇത്ര നല്ല വിളിപ്പേര്‍ ആര്‍ക്കുണ്ടാകും.ചെറുപ്പത്തില്‍ ഞങ്ങള്‍ കുട്ടികളാരോ തുടങ്ങിവച്ചതാ.അതോ നന്ദേട്ടന്‍ തന്നെയോ.
മനസ്സിന് ഒരു കനക്കുറവു തോന്നി.എന്താണ് ഇങ്ങനെ ഒരു സന്തോഷം തോന്നാന്‍.

നന്ദേട്ടന്‍ അടുത്ത് വന്നിരുന്നോ?
അവന്‍ ഡിസംബറില് വരും.

നാലോ അഞ്ചോ കൊല്ലം കഴിഞ്ഞുള്ള വരവാണ്.ഫസ്റ്റ് സെമസ്റ്റര്‍ ചെയ്യുന്ന സമയത്ത്‌ ഒരു പ്രാവശ്യം പോയിക്കണ്ടിരുന്നു.തടിച്ചു വയറൊക്കെ ചാടി,പണ്ടത്തെ പോലെ മരത്തിലൊക്കെ പാഞ്ഞു കയറി ഊഞ്ഞാലോക്കെ കെട്ടി തന്നിരുന്ന ആളല്ല.ആ വിസിറ്റിന്റെ കയ്പ് പോയിട്ടില്ല.

ങ്ങനെ രണ്ടാളുണ്ട് ന്ന വിചാരേല്ല്യ

അമ്മയെ കാണാന്‍ ഇപ്പോഴും കരയുന്ന ആളാണ്‌ കേട്ട് നില്‍ക്കുന്നത്‌.

ഓനു കുട്ട്യോളുടെ പഠിപ്പ്,രണ്ടാള്‍ക്കും ഒപ്പം ലീവ്‌ കിട്ടാനുള്ള ബുദ്ധിമുട്ട് ഒക്കെണ്ട്.പിന്നെ അതൊക്കെ അങ്ങനെ തന്നെ കുട്ട്യേ
ഇവടത്തെ ഫോണിനെന്തു പറ്റി?
കൊറച്ചൂസായി കേടായിട്ട്‌.വിളിച്ചു പറഞ്ഞിട്ടുണ്ട്.അവര് എവട്യോ കുഴിക്കെ ഒക്കെ ചെയ്യണുണ്ട്,അതിന്റേ..
അമ്മ വിളിയ്ക്കാന്‍ നോക്കീട്ട് പറ്റീല്ല്യാ
ഉവ്വോ,ഓളെടയ്ക്ക് വിളിയ്ക്ക പതിവുണ്ട്.അമ്മമ്മയ്ക്കൊക്കെ തരക്കടൊന്നും ല്ല്യല്ലോ ?
ഇല്ല്യ
നീ അങ്ങടോന്നും പോവാറില്ല്യല്ലോ ല്ലേ,കുട്ട്യേ ചെലരടെ കാര്യം അങ്ങനെയാ,അവരിനി നല്ലത് ചെയ്യാന്‍ വിചാരിച്ചാലും ഇങ്ങൊന്യൊക്കെ വരൂ.ബാലന്‍ വന്നപ്പോ പറഞ്ഞു കോയമ്പത്തുരിന്നു കൂട്ടികൊണ്ടന്ന കാര്യം.

അമ്മമ്മയുടെ നോട്ടത്തിന്റെ ചൂട്.വാക്കിലെ പുകയല്‍.

ബാലന്‍ വന്നിരുന്നു.കഥകളി കാണാന്‍ പൂവുമ്പം.അവനു ചെറുപ്പത്തിലേ നല്ല കമ്പാ.
പറഞ്ഞിരുന്നു അമ്മുവമ്മേ.ഇപ്പ്രവാശ്യം ഞങ്ങള്‍ രണ്ടാളും കൂടി വരണമെന്ന് വച്ചതാ.ലീവ് ശരിയായില്ല.

ചായയ്ക്ക് ഇളം ചൂട്.മുറ്റത്ത് വെയില്‍ പരക്കുന്നു.തൊടി നിശബ്ദം.വല്ലപ്പോഴും ഒരു കാക്ക കരയുന്നതോ ഒക്കെ കേള്‍ക്കാം.വീടിനു പിന്നില്‍ കൊക്കോ മരങ്ങള്‍.പണ്ടത്തെ ചൂടിന് വല്യച്ഛന്‍ വച്ച് പിടിപ്പിച്ചതാണ്.റേഡിയോയില്‍ എന്തോ പരിപാടിയില്‍ പറയുന്നത് കേട്ട്.കാവില്‍ ഒന്ന് പോവണം.തൊടിമുഴുവന്‍ ഒന്ന് നടക്കണം.കുറച്ചു ഫോട്ടോ എടുക്കണം.ലൈജുവിനെ കാണിയ്ക്കണം.അവളോട്‌ പറഞ്ഞിരുന്നു ഇങ്ങോട്ട് വരുന്ന കാര്യം,കാവ്,മരങ്ങള്‍.ത്രില്ലാകും.

താഴെ വീട്ടില്‍ ആരാ താമസിക്കണേ?
ആരൂല്ല കുട്ടി.രാത്രി നാണു വന്നു കിടക്കും അത്രന്നെ.

28 ആളുകള്‍ താമസിച്ചിരുന്ന വീടാണ്.അമ്മ വന്നു കയറിയ വീട്.ചായ ഉണ്ടാക്കാന്‍പോലും അറിയാത്ത അമ്മ!അച്ഛമ്മ തന്നെ ഒക്കെയുണ്ടാക്കും.എന്നിട്ട് വിളമ്പുമ്പോള്‍ ക്രെഡിറ്റ്‌ അമ്മയ്ക്ക് കൊടുക്കും.

നന്ദന്‍ വന്നാല്‍ അവടെ നിക്കാം എന്നാ പറയണേ.
അതെന്തേ
അത് പ്രേതവീടായി കെടക്കല്ലേ

ആരും ഒന്ന് തിരിഞ്ഞു നോക്കിയില്ല.ചെറുപ്പത്തില്‍ സപ്പോട്ടയുടെ കീഴെ നവീനൊക്കെ ഫുട്ബോള്‍ കളിയ്ക്കുന്ന ഒരു ഫോട്ടോയുണ്ടായിരുന്നു.വീട്ടിലെ ആല്‍ബത്തില്‍.

അതിന്റേ താക്കോല് നന്ദന്റെ അച്ഛന്‍ എവിടെയോ മറന്നുവച്ചു.ഞങ്ങള്‍ രണ്ടാളും ഇനി തെരയാത്ത സ്ഥലല്ല്യ.നിന്റെ വല്ല്യച്ചന്റെ മറവി ഭയങ്കരാ.ഇപ്പൊ ആളുകളെ കണ്ടാലും ഓര്‍മ്മല്ല്യ.നിയ്യ് വന്നപ്പന്നെ മനസ്സിലായിട്ടുണ്ട്.മറന്നതാ.അതേ രണ്ടാമതും ചോദിച്ചത്‌.

മറവി.അതില്ലാത്തവരുണ്ടോ.അമ്മ പറയാറുണ്ട്.പത്തുപതിനാലു വയസ്സ് വരെ നന്ദേട്ടനെ എടുത്ത്‌കൊണ്ട് നടക്കുമായിരുന്നു വല്യച്ഛന്‍.ഏക മകന്‍.വല്യച്ഛന്റെത് പോലീസ് ചിട്ടയൊന്നുമായിരുന്നില്ല.പിന്നെ നിലവിളക്കുപോലെ ഒരമ്മ.ഇപ്പോള്‍..

അവസാനം രാജനെക്കൊണ്ട് ഒന്ന് പണിയിച്ചു.അതാ അങ്ങാടീലെ മോഹമ്മദിന്റെ കടയില്‍ ന്നലെ എല്പിയ്ക്കാം ന്ന ഓന്‍ പറഞ്ഞത്.ഇങ്ങട്‌ കൊറേ വഴീല്ലേ.
ഞാന്‍ പൂവാം
നിനക്കതിന് വഴിയറിയ്യോ
ഞാന്‍ പോയി നോക്കാം
നിയ്യ് കുറച്ചു കഴിഞ്ഞ് ന്നാല്‍ വല്ല്യച്ഛനേം കൂട്ടി പൊയ്ക്കോ.

തലയാട്ടി.അമ്മുവമ്മ പഠിപ്പിച്ച പലരും ഉണ്ട് ചുറ്റുവട്ടത്ത്.അവരാണ് സഹായത്തിനൊക്കെ.അമ്മ അച്ഛനെ ഇടയ്ക്കിടയ്ക്ക് ഉന്തിത്തള്ളി പറഞ്ഞയയ്ക്കും.അച്ഛന്‌ സ്നേഹക്കുറവോന്നുമില്ല.വിളിയും അന്വേഷണവുമൊക്കെയുണ്ട്.മടി.പ്രായത്തിന്റെ വല്ലായ്ക.ഈ അമ്മയുടെ അനിയനല്ലേ.ആറേഴു വയസ്സിന്റെ ഇളപ്പമേ കാണൂ.എന്നാലും പൂരം കാണാന്‍ വരവുണ്ട്.
അമ്മുവമ്മയുടെ പടം എടുത്തു.ചിരി.ഇപ്പോഴും ഒരു പല്ല് പോലും കേടില്ല്ലാതെ എങ്ങനെ സൂക്ഷിയ്ക്കുന്നു ആവോ.തൊടിയിലെയ്ക്കിറങ്ങി. ഒരനക്കവുമില്ല.കാവിലൊക്കെ വെയില്‍ നിലം തൊടുന്നില്ല എന്ന് പറയാം.എന്ത് മാത്രം പഴക്കമുള്ള മരങ്ങള്‍.വീതി കൂടിയ വഴി. വണ്ടികള്‍ക്ക് പോവാന്‍ വീതി കൂട്ടിയതാണ്.വല്യമ്മ മരിച്ചതോടെ ആര്‍ക്കും വരാന്‍ ഒരു കാരണമില്ലാതെയായി.നടന്നു താഴേലെ വീടിനെ മുന്നിലെത്തി.അമ്മുവമ്മ പറഞ്ഞ പോലെ ശരിയ്ക്കും പ്രേതവീട് തന്നെ.ക്യാമറ രണ്ടു മൂന്ന് പ്രാവശ്യം ക്ലിക്ക് ചെയ്തു. ലൈജുവിന്റെ മുഖത്തെ അത്ഭുതം ഇപ്പോള്‍ത്തന്നെ കാണാം.വെറുതെ പുല്ലു മൂടിയ മുറ്റത്തു നടന്നു.എത്ര ഫോട്ടോയില്‍ കണ്ടതാണ്.സപ്പോട്ട മരം.അതിന്റെയും പടം പകര്‍ത്തി.

വയസന്‍ മരങ്ങളുടെ തണലുകള്‍

കുറെ ആംഗിളുകള്‍ നോക്കി ഫോട്ടോസ് എടുക്കാന്‍.വെയിലിന് വിചാരിച്ചപോലെയല്ല,നല്ല പൊള്ളല്‍.നാട്ടിലെ കാലാവസ്ഥ പരിച്ചയിയ്ക്കുന്നെയുള്ളൂ.

വല്യച്ഛന്‍ എന്ന് പറയുമ്പോള്‍ ആദ്യമൊക്കെ പേടിയായിരുന്നു.ഫോട്ടോകളില്‍ കാണുന്ന പോലീസ് വേഷം.അമ്മയും ചെറിയമ്മയും ഒക്കെ പറയുന്ന വീരകഥകള്‍.

ഒരു ദിവസമുണ്ട്,പടി കടന്നു വരുന്നു.വെള്ളയും വെള്ളയും ഇട്ട്.ഏറെക്കാലത്തിനു ശേഷം അമ്മയെ കാണാനുള്ള വരവായിരുന്നു.ഓര്‍ക്കുന്നു,കണ്ണൊക്കെ നിറച്ചാണ് രണ്ടാളും നോക്കിയിരുന്നത്,ഉമ്മറത്തെ തിണ്ടില്‍.അസുഖം കാരണം അമ്മ എങ്ങോട്ടും യാത്ര പതിവില്ലായിരുന്നു.വല്യച്ഛനാണെങ്കില്‍ നന്ദേട്ടന്‍ .....ല്‍ പോകുന്നതിനു മുന്‍പേ എട്ടന്റെയോപ്പം ആയിരുന്നു.ഇപ്പൊ തിരിച്ചു പോന്നു.മകനെ യാത്രയാക്കി,വല്യച്ഛനും അമ്മുവമ്മയും ഒറ്റയ്ക്കു താമസവുമായി.അമ്മയുടെ പിന്നില്‍ ഒളിഞ്ഞു നിന്നപ്പോള്‍ വാരിയെടുത്ത്‌ തന്ന ഉമ്മയുണ്ട് കവിളത്ത്,ഇപ്പോഴും നനവായി.ചുവന്ന ഹല്‍വയുടെ മധുരമുണ്ട് നാവില്‍.പിന്നത്തെ ഒരു വരവില്‍ തന്നത് റഷ്യന്‍ നാടോടിക്കഥകള്‍.അവനു അതൊക്കെ വായിയ്ക്കാന്‍ പ്രായായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ വല്യച്ഛന്‍ ചിരിച്ചു.പിന്നെയും പുസ്തകങ്ങള്‍.മിട്ടായികള്‍.സ്റ്റാമ്പുകള്‍.

വല്യച്ഛന്‍ എണീറ്റു കാണുമോ.താക്കോല്‍ വാങ്ങാന്‍ പോകണം.

തിരിച്ചെത്തിയപ്പോള്‍ പപ്പായ മുറിച്ചു വച്ചിരിയ്ക്കുന്നു. വല്ലാത്ത മധുരം.

വല്യച്ഛന്‍ ണേറ്റൊ?
ഇല്ല്യ
ഞാനൊന്ന് നോക്കട്ടെ.വെയില് വല്ലാണ്ടെ ചൂടാവണേതിന്റെ മുന്നേ പോയി വരാം.

വല്യച്ഛന്‍ കണ്ണ് തുറന്നു തന്നെ കിടക്കുകയായിരുന്നു. കണ്ടപ്പോള്‍ പതുക്കെ എണീറ്റു.

അമ്മുവമ്മ പറേണു താക്കോല്‍ വാങ്ങാന്‍ പോവണംന്നു
ഏതു താക്കോല്‍
താഴെ വീടിന്റെ,അങ്ങാടിയില്‍ കൊടുത്തെല്‍പ്പിക്കാം എന്ന് പറഞ്ഞൂന്ന്‍
ആ!അത്
വഴി പറഞ്ഞു തന്നാല്‍ മതി,ഞാന്‍ പൊയ്ക്കോളാം
അതിനു നിനക്കറിയ്യോ?ഞാനും വരാം
വെയിലാ വല്ല്യച്ചാ ഞാന്‍ പൊയ്ക്കോളാം
എടാ,ഇവിടെ നിങ്ങടെ അവടത്തെപ്പോലെ റോഡും കാറും ഒന്നുമില്ല,ഓരോ ഇടവഴിയ്ക്കൊക്കെ പോയാ ബുദ്ധിമുട്ടാവും
ഇല്ല വല്ല്യച്ചാ
ഞാനും വരം.നിയ്ക്കൊന്നു പുറത്തെറങ്ങും ചെയ്യാലോ.എത്ര നേരാന്നുവച്ചാ ഇതിന്റെ ഉള്ളിലിങ്ങനെ..

ഇറങ്ങുന്നതിനു മുന്‍പേ വല്യച്ഛന്‍ മേശ തുറന്നു ആല്‍ബങ്ങള്‍ പുറത്തെടുത്തു.വല്യച്ഛന്റെ സ്റ്റാമ്പ്‌ ആല്‍ബങ്ങള്‍.ആ മുഖത്ത്‌ വിരിയുന്ന ചിരി,ഒരു കുഞ്ഞിന്റെ മുഖത്ത്‌ നോക്കുന്ന പോലെയുള്ള ചിരി!നോക്കി നിന്നു.

ഇത് നിനക്കാണ്.

എന്താണ് പറയേണ്ടത്‌ എന്നറിയാതെ ചിരിച്ചു.

എത്ര കൊല്ലത്തെ എഫെര്ട്ട് ആണെന്നരിയ്യോ നിനക്ക്

ഞാന്‍ തലയാട്ടി.വല്യച്ഛന്റെ പ്രിയപ്പെട്ട ആല്‍ബങ്ങള്‍.ഏതൊക്കെ നാടുകളുടെ സുഗന്ധങ്ങള്‍‍.എത്ര യാത്രകളുടെ ഓര്‍മ്മകള്‍.രേണുവൊക്കെ അസൂയപ്പെട്ടിരുന്ന അത് ഇനി സ്വന്തം.

ഞാന്‍ ഇവിടെ വയ്ക്കാം.പോവുമ്പോ മറക്കേണ്ട.
ഇല്ല്യ
ന്നാ നിക്ക് ഞാന്‍ ഒരു ഷര്‍ട്ട് ഇടട്ടെ.

വഴിയിലേയ്ക്കു കയറാനൊക്കെ വല്യച്ഛന് ബുദ്ധിമുട്ടുണ്ട്.കൈ നീട്ടിക്കൊടുത്തു.ഒന്ന് മുഖത്തേയ്ക്ക് നോക്കിയിട്ടാണ് കൈ പിടിച്ചത്‌. വിറയ്ക്കുന്ന കൈകള്‍.ആ എന്തോ നോട്ടം കുറെ നേരം മനസ്സില്‍ നിന്നു പോയതേയില്ല.ഗേറ്റ് കടന്നപ്പോള്‍ വല്യച്ഛന്‍ ഒന്ന് തിരിഞ്ഞു നോക്കി.ഞാനും നോക്കി.മരങ്ങള്‍,നിഴലുകള്‍.ഒച്ചയനക്കങ്ങള്‍ ഒന്നുമില്ല.

ന്തേ
ഒന്നൂല്ല്യ,മാവോന്നും പൂത്തിട്ടില്ല ഇപ്രാവശ്യം.

എന്നാലും വളരെ വിചിത്രമായ ഓരോ തോന്നലുകള്‍.എന്തോ ഒന്ന് സംഭവിയ്ക്കാന്‍ പോകുന്നെന്ന തോന്നല്‍.
ച്ചെ ഇതെന്ത് എന്നോര്‍ത്തു.

വഴി തെറ്റും എന്ന് വല്യച്ഛന്‍ പറഞ്ഞത് പെട്ടെന്ന് മനസ്സിലായി.ഇടവഴിയില്‍നിന്ന് ഇടവഴികള്‍.crystal maze എന്നോ മറ്റൊ ഒരു ടി വി ഷോ ഉണ്ടായിരുന്നു.അതോര്‍ത്തുപോയി.ഇങ്ങോട്ട് വന്ന വഴി ഇത്രേം ചുറ്റല് തോന്നിയിരുന്നില്ല.വല്യച്ഛന്‍ ഒന്നും മിണ്ടാതെ നടക്കുന്നു.വഴിയൊക്കെ മോശം.പല സ്ഥലത്തും വല്യച്ഛന്‍ മടിയോന്നുമില്ലാതെ കൈ പിടിച്ചു.ചെറിയ ഒരു ചിരിയുണ്ടാ മുഖത്ത്‌.നടത്തത്തിനു വേഗത കൂടി.വേണ്ടാത്ത തോന്നലുകളൊക്കെ മാഞ്ഞു പോയി.
തനി ഗ്രാമം.തെങ്ങിന്‍ തോപ്പുകള്‍.ഇടവഴികളിലെയ്ക്ക് ഞാന്നു നില്‍ക്കുന്ന വള്ളികള്‍‍.പന്തലിച്ചു നില്‍ക്കുന്ന വലിയ മരങ്ങള്‍.വേരുകള്‍.

നിയ്യിങ്ങട്ട് കേര്യ വഴില്ലേ റോട്ടിന്നു?അവടന്ന് റോഡ്‌ വരുന്നുണ്ടത്രേ.
അതെയോ,നന്നായി

ഒരു ചെറിയ ജങ്ങ്ഷന്‍,എന്ന് പറയാം വേണമെങ്കില്‍.ഒരു ചെറിയ ഓടിട്ട കട.ഒരു വശത്ത് മേല്‍ക്കൂര ചെരിച്ചു കെട്ടി ഒരു ചായക്കട.ചില്ലലമാരി.അലമാരിയില്‍ ചുവന്ന ഹല്‍വ.അടുത്ത പറമ്പിന്റെ മതിലില്‍ ചേര്‍ത്താണ് കട പണിഞ്ഞിരിയ്ക്കുന്നത്.വരാന്തയില്‍ ചെറിയ ഒരു ബഞ്ച്.ഷര്‍ട്ടിടാതെ ഒരു വയസ്സന്‍ ഇരു‌ന്നു പത്രം വായിയ്ക്കുന്നു.

ഗോപാലേട്ടാ..വയസ്സന്‍ പരിചയം കാണിച്ചു
ആ..!വല്യച്ഛന്‍ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി.
കുഞ്ഞനാണ്.വയസ്സന്‍ ഓര്‍മ്മിപ്പിച്ചു.
ആ!ന്തോക്ക്യാ കുഞ്ഞാ?
അങ്ങനെ പോണു.അവടെ തേങ്ങ ഇടാനായീച്ചാ ചെക്കനെ വിടാരുന്നു.
ഞാന്‍ പറയാം.
ആയിക്കോട്ടെ.
ന്തേ പ്പോ വടെ?ചായക്കടക്കാരനാണ്.

മുഹമ്മദ്‌ ഒരു കുള്ളനായിരുന്നു.മിഠായി ഭരണിയ്ക്കിപ്പുറം കഷ്ടിച്ചേ കാണൂ.അയാള്‍ വെളുക്കനെ ചിരിച്ചു.

ഇതേതാ കുട്ടി?
തങ്കമ്മുവിന്റെ..
ഇതാ താക്കോല്‍.ആ ചെക്കനോട് ഞാന്‍ പറഞ്ഞതാ ഇതൊന്നവിടെ തരാന്‍.ഓന്‍ കേട്ടില്ല.
കുഴപ്പല്ല്യ മമ്മൂ.അവടെ വരെ വരേണ്ടേ.

വല്യച്ഛന്‍ ചിരിച്ചു.ഞങ്ങള്‍ കുറച്ചധികം ദൂരം നടന്നിരിയ്ക്കുന്നു.വിയര്‍ക്കുന്നുണ്ട്.വെറുതെയല്ല രാജേട്ടന്‍ ഇതുമായി വരാഞ്ഞത്.പോരാത്തതിന് കയറ്റവും ഇറക്കവും.സൈക്കളായിട്ടു വന്നാലും ബുദ്ധിമുട്ടും.

എന്താപ്പോ ഒരു വെയില്.വല്യച്ഛന്‍ തിരിച്ചു വഴിയിലേയ്ക്കിരങ്ങുമ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

തിരിഞ്ഞ് ബെഞ്ചിലിരിയ്ക്കുന്ന വയസ്സനെ നോക്കി.അയാള്‍ അതൊന്നും കേട്ടിട്ടില്ല.

തിരിച്ചു നടക്കാന്‍ തുടങ്ങി.പിന്നെയും ഇടവഴികള്‍,ഇടവഴികളില്‍ നിന്നും ചെറിയ വഴികള്‍.ആദ്യം എനിയ്ക്ക് മനസ്സിലായില്ല.പിന്നെ സംശയം തോന്നിത്തുടങ്ങി.വഴി തെറ്റിയോ.വല്യച്ഛന്‍ രണ്ടുമൂന്ന് തവണ സംശയിച്ച് നിന്നു.എന്റെ നേരെ നോക്കി

ന്തേ?
ഒന്നൂല്ല്യ..

ഞങ്ങള്‍ നടന്നെത്തിയത്‌ ഒരു പാടവക്കില്‍.

ആരോടെങ്കിലും ഒന്ന് ചോദിയ്ക്കാന്‍ എന്ന് വച്ചാല്‍ തെങ്ങിന്‍ തോട്ടങ്ങളും കമുകിന്‍ തോട്ടങ്ങളും മാത്രം.ഒരു വീട് പോലും കാണാനില്ല.

വല്യച്ഛന്‍ ചെറിയ ശബ്ദത്തില്‍ പിറുപിറുക്കാന്‍ തുടങ്ങി.ഒരു തരം വെപ്രാളം.ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത്‌ അമ്പരന്നു നില്‍ക്കുകയാണ്‌.വന്ന വഴി ഒരോര്‍മ്മയും കിട്ടുന്നില്ല.മൊബൈല്‍ എടുത്തു നോക്കി.നാശത്തിനു റേഞ്ചും ഇല്ല.ഞാന്‍ വല്യച്ഛന്റെ കയ്യില്‍ പിടിച്ചു.തിരിച്ചു കടവരെ എത്താന്‍ പറ്റിയാല് ആരോടെങ്കിലും ചോദിയ്ക്കാമല്ലോ എന്നോര്‍ത്തു.അമ്മുവമ്മ കാത്തിരിയ്ക്കുന്നുണ്ടാകും,എന്തൊക്കെ നാശം പിടിച്ച ചിന്തകള്‍!വല്യച്ഛനെ വിറയ്ക്കുന്നു.

രണ്ടായി പിരിയുന്ന ഒരു വഴിയുടെ മുന്നിലാണ്‌ ഞങ്ങള്‍.

വല്ല്യച്ഛാ..

വല്യച്ഛന്‍ തിരിഞ്ഞ് എന്റെ മുഖത്തേയ്ക്ക് നോക്കി.തറപ്പിച്ചുതന്നെ നോക്കി.ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നേ ഉണ്ടായിട്ടുള്ളപോലെ എന്റെ ഹൃദയം പെരുമ്പറ മുഴക്കി.ശോഷിച്ച കൈകള്‍ക്ക് എന്ത് ശക്തി.ആ കണ്ണുകള്‍ കുറെ ദൂരത്തു നിന്നാണ് എന്നെ നോക്കുന്നതെന്ന് എനിയ്ക്ക് തോന്നി.പേടിച്ചു വിറയ്ക്കുന്ന ഒരു കുട്ടിയെപ്പോലെ പതിഞ്ഞ ശബ്ദത്തില്‍ വല്യച്ഛന്‍ വിളിച്ചു

നന്ദാ...

പിന്നെ മറ്റെന്നോ ഓര്‍ത്ത പോലെ പിടിവിടുവിച്ച് വഴിയിലേയ്ക്കു നോക്കിനിന്നു.

അമ്പരപ്പിനിടയിലും,ഞാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ തൊട്ടു നോക്കി.നാശം!താക്കോലെവിടെ?വീണു പോയോ?ഞാന്‍ കരിയിലകളില്‍ പരതാന്‍ തുടങ്ങി.